സിപിഎം പോളിറ്റ് ബ്യൂറോ യോഗത്തിൽ പങ്കെടുത്ത ശേഷം ഡൽഹിയിൽ നിന്ന് കേരളത്തിലേക്ക് മടങ്ങാനിരുന്ന പിണറായി വിജയന് വിമാനത്താവളത്തിലുണ്ടായ ആശയക്കുഴപ്പത്തെ തുടർന്ന് ഫ്ലൈറ്റ് മിസ്സായി. ഇന്ന് ഉച്ചയ്ക്ക് 2.50-നുള്ള വിമാനത്തിൽ ഡൽഹിയിൽ നിന്ന് കോഴിക്കോട്ടേക്കായിരുന്നു അദ്ദേഹം യാത്ര തിരിക്കേണ്ടിയിരുന്നത്. വിമാനത്താവളത്തിൽ കൃത്യസമയത്ത് തന്നെ എത്തിയെങ്കിലും വിമാനത്തിൽ കയറാൻ അദ്ദേഹത്തിന് സാധിച്ചില്ല.
വിമാനത്താവളത്തിലെ വിഐപി ലോഞ്ചിൽ വിശ്രമിക്കുകയായിരുന്ന അദ്ദേഹത്തെ സ്വീകരിക്കാനും വിമാനത്തിലേക്ക് ബോർഡിംഗിനായി കൂട്ടിക്കൊണ്ടുപോകാനും വിമാനക്കമ്പനി അധികൃതർ എത്താതിരുന്നതാണ് കനത്ത ആശയക്കുഴപ്പത്തിന് കാരണമായത്. വിമാനക്കമ്പനിയുടെ ഭാഗത്തുനിന്നുണ്ടായ ഈ വീഴ്ചയെ തുടർന്നാണ് അദ്ദേഹത്തിന് യാത്ര മുടങ്ങിയതെന്നാണ് ലഭ്യമാകുന്ന വിവരം. കേരള ഹൗസിൽ നിന്നുള്ള ഉദ്യോഗസ്ഥരും അദ്ദേഹത്തെ യാത്രയാക്കാൻ വിമാനത്താവളത്തിൽ എത്തിയിരുന്നു.
യാത്ര മുടങ്ങിയതിനെ തുടർന്ന് നിലവിൽ അദ്ദേഹം ഡൽഹിയിൽ തന്നെ തുടരുകയാണ്. വൈകുന്നേരമുള്ള അടുത്ത വിമാനത്തിൽ അദ്ദേഹം കോഴിക്കോടേക്ക് പുറപ്പെടുമെന്നാണ് വിമാനത്താവള അധികൃതർ നൽകുന്ന വിവരം. സിപിഎം പോളിറ്റ് ബ്യൂറോ യോഗത്തിൽ പങ്കെടുക്കാനായി കഴിഞ്ഞ വ്യാഴാഴ്ചയാണ് അദ്ദേഹം ഡൽഹിയിൽ എത്തിയത്. യോഗം പൂർത്തിയാക്കി ഇന്ന് മടങ്ങാനിരിക്കെയാണ് അപ്രതീക്ഷിതമായി വിമാനയാത്ര മുടങ്ങിയത്.
















