ഹായ് മൈ ഫ്രണ്ട്, 16 മാസങ്ങൾക്ക് ശേഷം മോദി-ട്രംപ് കൂടിക്കാഴ്ച, കൈകൊടുത്തു, കെട്ടിപിടിയില്ല, ജി 7 ഉച്ചകോടിക്കിടെ സൗഹൃദം പുതുക്കി നേതാക്കൾ, നാളെ ചർച്ച

ഹായ് മൈ ഫ്രണ്ട്, 16 മാസങ്ങൾക്ക് ശേഷം മോദി-ട്രംപ് കൂടിക്കാഴ്ച, കൈകൊടുത്തു, കെട്ടിപിടിയില്ല, ജി 7 ഉച്ചകോടിക്കിടെ സൗഹൃദം പുതുക്കി നേതാക്കൾ, നാളെ ചർച്ച

ഫ്രാൻസിലെ എവിയാനിൽ നടക്കുന്ന ജി7 ഉച്ചകോടിയുടെ ഔദ്യോഗിക സെഷന് തൊട്ടുമുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിൽ സുപ്രധാന കൂടിക്കാഴ്ച നടത്തി. കഴിഞ്ഞ 16 മാസത്തിനിടെ ഇരുനേതാക്കളും നേരിട്ട് കാണുന്ന ആദ്യത്തെ വേദി കൂടിയാണിത്. ഉൽപ്പന്ന നികുതിയെച്ചൊല്ലിയും ‘ഓപ്പറേഷൻ സിന്ദൂർ’ വെടിനിർത്തൽ വിഷയത്തിലുള്ള അഭിപ്രായവ്യത്യാസങ്ങൾ കാരണവും സമീപമാസങ്ങളിൽ ഇന്ത്യ-യുഎസ് ബന്ധത്തിൽ ചില അസ്വാരസ്യങ്ങൾ നിലനിന്നിരുന്നു. ഈയൊരു രാഷ്ട്രീയ പശ്ചാത്തലത്തിൽ, പുതിയ വ്യാപാരക്കരാർ ഉടൻ യാഥാർത്ഥ്യമാകുമെന്ന സൂചനകൾക്കിടയിൽ നടന്ന ഈ കൂടിക്കാഴ്ചയ്ക്ക് വലിയ അന്താരാഷ്ട്ര പ്രാധാന്യമാണുള്ളത്.

ഉച്ചകോടി ഹാളിൽ വെച്ച് പുഞ്ചിരിയോടെ പരസ്പരം കൈകൊടുത്തും തോളിൽ തട്ടിയുമാണ് ഇരുനേതാക്കളും സൗഹൃദം പുതുക്കിയത്. ഇരുവരും കെട്ടിപ്പിടിച്ചില്ല എന്നതും മാധ്യമങ്ങളിൽ വാർത്ത ആയിട്ടുണ്ട്. സമ്മേളനത്തിൽ ട്രംപിന്റെ തൊട്ടടുത്ത സീറ്റിലാണ് പ്രധാനമന്ത്രി മോദി ഇരുന്നത്. ലോകനേതാക്കൾ കോൺഫറൻസ് ടേബിളിന് ചുറ്റും ഒത്തുകൂടിയപ്പോൾ ട്രംപ് ഇന്ത്യൻ പ്രധാനമന്ത്രിയുടെ അടുത്തേക്ക് തിരിയുകയും, ഇരുവരും വളരെ ശാന്തരായി സംസാരിക്കുകയും ചെയ്തു. ചർച്ചകൾക്കിടയിൽ മോദിയുടെ അടുത്തിരുന്ന് ട്രംപ് ഇരുകൈകളുടെയും തള്ളവിരൽ ഉയർത്തി (Double Thumbs-up) സന്തോഷം പ്രകടിപ്പിച്ചതും ശ്രദ്ധേയമായി. 2025 ഫെബ്രുവരിയിൽ ട്രംപ് രണ്ടാമതും വൈറ്റ് ഹൗസിൽ അധികാരമേറ്റതിന് പിന്നാലെ പ്രധാനമന്ത്രി മോദി വാഷിംഗ്ടൺ സന്ദർശിച്ചിരുന്നു. നാളെ ഫ്രാൻസിൽ മോദിയും ട്രംപും തമ്മിൽ നേരിട്ട് ചർച്ചകൾ നടക്കും.

ഇന്ത്യ ജി7 കൂട്ടായ്മയിൽ ഔദ്യോഗികമായി അംഗമല്ലെങ്കിലും, ആഗോളതലത്തിൽ രാജ്യത്തിനുള്ള പ്രാധാന്യം കണക്കിലെടുത്ത് തുടർച്ചയായ ഏഴാം തവണയാണ് മോദി ഈ ഉച്ചകോടിയിൽ പങ്കാളിയാകുന്നത്. ഉച്ചകോടിയോടനുബന്ധിച്ച് യുഎസ് പ്രസിഡന്റിന് പുറമെ ബ്രിട്ടൻ, കാനഡ, യുഎഇ എന്നീ രാജ്യങ്ങളിലെ ഭരണത്തലവന്മാരുമായും മോദി ഉഭയകക്ഷി ചർച്ചകൾ നടത്തും. വികസ്വര രാജ്യങ്ങൾ നേരിടുന്ന പ്രധാന പ്രശ്നങ്ങളും ആശങ്കകളും ലോകവേദിയിൽ ഉന്നയിക്കാനാണ് ഇന്ത്യ ഈ സന്ദർശനത്തിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്.

Share Email
LATEST excelnclexrn
More Articles
Top