തെരഞ്ഞെടുപ്പിൽ ജയിച്ച് ഏറ്റവും കൂടുതൽ കാലം തുടർച്ചയായി പ്രധാനമന്ത്രി സ്ഥാനത്തിരുന്ന നേതാവെന്ന റെക്കോർഡ് സ്വന്തമാക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കേന്ദ്ര മന്ത്രിസഭ പ്രത്യേക പ്രമേയത്തിലൂടെ ആദരിച്ചു. തെരഞ്ഞെടുപ്പിൽ വിജയിച്ച് 4,398 ദിവസങ്ങൾ തുടർച്ചയായി പ്രധാനമന്ത്രി പദത്തിലിരുന്ന ജവഹർലാൽ നെഹ്റുവിന്റെ റെക്കോർഡാണ് 4399-ാം ദിവസത്തിലേക്ക് കടന്ന് നരേന്ദ്ര മോദി ഇന്ന് മറികടന്നത്. ചരിത്ര നേട്ടം കൈവരിച്ച പ്രധാനമന്ത്രിയെ പ്രകീർത്തിച്ച് മന്ത്രിമാർ എല്ലാവരും എഴുന്നേറ്റ് നിന്ന് കൈയ്യടിച്ചാണ് ആദരവ് അറിയിച്ചത്. ഈ ചരിത്ര നിമിഷത്തിന്റെ പശ്ചാത്തലത്തിൽ ദില്ലിയിലെ ഭാരത് മണ്ഡപത്തിൽ പുരോഗമിക്കുന്ന എൻ.ഡി.എ. മുഖ്യമന്ത്രിമാരുടെയും വിവിധ കക്ഷി നേതാക്കളുടെയും വിപുലമായ യോഗത്തിൽ 22 സംസ്ഥാനങ്ങളിൽ നിന്നുള്ള നേതാക്കൾ പങ്കെടുത്ത് മോദിയെ ആദരിച്ചു. കേരളത്തിൽ നിന്നുള്ള എൻ.ഡി.എ. പ്രതിനിധിയായി പങ്കെടുത്ത ബി.ഡി.ജെ.എസ്. അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി പ്രധാനമന്ത്രിക്ക് ശ്രീകൃഷ്ണ വിഗ്രഹം ഉപഹാരമായി സമർപ്പിക്കുകയും ചെയ്തു.
അഴിമതിയുടെ കറപുരളാത്ത മാതൃകാപരമായ ഭരണാധികാരിയാണ് നരേന്ദ്ര മോദിയെന്ന് ബിഹാർ മുൻ മുഖ്യമന്ത്രി നിതീഷ് കുമാർ പുകഴ്ത്തി. ഇംഗ്ലീഷ് പത്രത്തിൽ എഴുതിയ പ്രത്യേക ലേഖനത്തിലൂടെയാണ് അദ്ദേഹം പ്രധാനമന്ത്രിക്ക് കനത്ത പിന്തുണ പ്രഖ്യാപിച്ചത്. മോദിയുടെ ശക്തമായ ഭരണത്തിന് കീഴിൽ ആഗോള തലത്തിൽ ഇന്ത്യയുടെ വിലയും നിലയും അന്തസ്സും വൻതോതിൽ ഉയർന്നതായും നിതീഷ് കുമാർ തന്റെ ലേഖനത്തിൽ ചൂണ്ടിക്കാണിച്ചു. കേന്ദ്ര മന്ത്രിസഭയുടെയും സഖ്യകക്ഷി നേതാക്കളുടെയും പൂർണ്ണ പിന്തുണയോടെ നരേന്ദ്ര മോദിയുടെ ഈ ചരിത്ര നേട്ടം ദേശീയ തലത്തിൽ വലിയ ആഘോഷമാക്കുകയാണ് എൻ.ഡി.എ. മുന്നണി.















