സംസ്ഥാനത്ത് ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാൻ കെ.എസ്.ഇ.ബി.ക്ക് (KSEB) സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ അനുമതി നൽകി ഉത്തരവിറക്കി. സെപ്റ്റംബർ മാസം ഒഴികെ, വരുന്ന ജൂലൈ മുതൽ ഡിസംബർ വരെയുള്ള കാലയളവിലാണ് ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാൻ അനുമതിയുള്ളത്. മൺസൂൺ ശക്തിപ്പെടുന്ന സാഹചര്യത്തിൽ ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങുന്നതിലൂടെയുണ്ടാകുന്ന അധിക സാമ്പത്തിക ബാധ്യത കുറയ്ക്കാൻ കെ.എസ്.ഇ.ബി. പരമാവധി ശ്രമിക്കണമെന്നും റെഗുലേറ്ററി കമ്മീഷൻ ഉത്തരവിൽ നിർദ്ദേശിക്കുന്നുണ്ട്.
അനുമതി നൽകിയെങ്കിലും ഉത്തരവിൽ കെ.എസ്.ഇ.ബി.യുടെ പ്രവർത്തനങ്ങൾക്കെതിരെ കമ്മീഷൻ കടുത്ത വിമർശനമാണ് ഉന്നയിച്ചിരിക്കുന്നത്. ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും വിവിധ സ്രോതസ്സുകളിൽ നിന്നും പവർ എക്സ്ചേഞ്ചുകളിൽ നിന്നും കെ.എസ്.ഇ.ബി. വാങ്ങിയ വൈദ്യുതിയുടെ കൃത്യമായ വിവരങ്ങൾ സമർപ്പിക്കാൻ തയ്യാറായില്ലെന്ന് കമ്മീഷൻ ചൂണ്ടിക്കാട്ടി. കൃത്യമായ കണക്കുകൾ നൽകാതെയുള്ള കെ.എസ്.ഇ.ബി.യുടെ ഇത്തരത്തിലുള്ള നിലപാടുകളിലാണ് കമ്മീഷൻ അതൃപ്തി രേഖപ്പെടുത്തിയത്.
സംസ്ഥാനത്ത് നിലവിലുള്ള അപ്രഖ്യാപിത ലോഡ്ഷെഡ്ഡിങ്ങിനെതിരെ വ്യാപകമായ ജനവിമർശനമുള്ളതായും കമ്മീഷൻ ഓർമ്മിപ്പിച്ചു. ഇനിമേൽ അറ്റകുറ്റപ്പണികൾക്കോ മറ്റ് കാരണങ്ങൾക്കോ ആയി വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുകയാണെങ്കിൽ, ഒരു മണിക്കൂർ മുമ്പെങ്കിലും ആ വിവരം ഉപഭോക്താക്കളെ ഔദ്യോഗികമായി അറിയിച്ചിരിക്കണമെന്നും റെഗുലേറ്ററി കമ്മീഷൻ കെ.എസ്.ഇ.ബി.ക്ക് കർശന നിർദ്ദേശം നൽകി.
















