ഡല്‍ഹി: നീറ്റ് ക്രമക്കേടുകളെത്തുടർന്നുള്ള പ്രക്ഷോഭങ്ങൾക്കൊടുവിൽ ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിന് പിന്നാലെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയായി പ്രള്‍ഹാദ് ജോഷിയെ നിയമിച്ച് കേന്ദ്ര സർക്കാർ. പ്രധാന്‍റെ രാജിക്ക് പിന്നാലെ അതിവേഗമാണ് കേന്ദ്ര തീരുമാനം വന്നത്. കാബിനറ്റ് മന്ത്രിയായ പ്രള്‍ഹാദ് ജോഷിക്ക് നിലവിലുള്ള വകുപ്പുകള്‍ക്ക് പുറമെയാണ് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ചുമതല കൂടി നല്‍കിയിരിക്കുന്നത്. പ്രധാനമന്ത്രിയുടെ ശുപാർശ പ്രകാരം പ്രള്‍ഹാദ് ജോഷിയുടെ നിയമനം അംഗീകരിച്ച് രാഷ്ട്രപതി ദ്രൗപതി മുര്‍മു ഉത്തരവിറക്കിയതായാണ് ദേശീയ മാധ്യമങ്ങളുടെ റിപ്പോർട്ട്. കര്‍ണാടകയിലെ ധാര്‍വാഡില്‍ നിന്നുള്ള ലോക്സഭാ അംഗമാണ് പ്രള്‍ഹാദ് ജോഷി. നിലവില്‍ ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ വകുപ്പുകളുടെയും, നവ-പുനരുപയോഗ ഊര്‍ജ്ജ മന്ത്രാലയത്തിന്റെയും കേന്ദ്ര മന്ത്രിയായി അദ്ദേഹം സേവനമനുഷ്‌കരിക്കുന്നുണ്ട്. കൂടാതെ ‘ഇന്റര്‍നാഷണല്‍ സോളാര്‍ അലയന്‍സി’ന്റെ പ്രസിഡന്റായും അദ്ദേഹം പ്രവര്‍ത്തിക്കുന്നു.
സി ജെ പിയും പ്രതിപക്ഷവും സമരം ശക്തമാക്കിയതിന് പിന്നാലെ ഇന്ന് ഉച്ചയ്ക്കാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി സ്ഥാനം ധർമേന്ദ്ര പ്രധാൻ രാജിവെച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കാണ് രാജിക്കത്ത് നല്‍കിയത്. പ്രധാനമന്ത്രിയുടെ ശുപാർശ പ്രകാരം രാഷ്ട്രപതി ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി സ്വീകരിച്ചിരുന്നു. സമരക്കാരുടെ പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു പ്രധാന്റെ രാജി. പ്രധാൻ രാജിവെക്കേണ്ടതില്ലെ എന്നായിരുന്നു കേന്ദ്ര സർക്കാറിന്റെ നിലപാട്. എന്നാൽ പ്രധാൻ രാജിവെക്കാതെ പിന്നോട്ടില്ലെന്ന് സമരക്കാർ തീരുമാനമെടുത്തതോടെ കേന്ദ്ര സർക്കാർ വഴങ്ങുകയായിരുന്നു. ഒടുവിൽ ഇന്ന് ഉച്ചയോടെ പ്രധാൻ സ്വയം രാജി പ്രഖ്യാപിക്കുകയായിരുന്നു.














