തിരുവനന്തപുരം : കൊച്ചി, കോഴിക്കോട് ഓഫീസുകളിൽ നിന്നായി യാതൊരു മുന്നറിയിപ്പുമില്ലാതെ കോറോ ഹെൽത്ത് പിരിച്ചുവിട്ട ജീവനക്കാരുടെ പ്രശ്നത്തിൽ തൊഴിൽ മന്ത്രി ബിന്ദു കൃഷ്ണയുടെ നേതൃത്വത്തിൽ നടത്തിയ ചർച്ചയിൽ ഒത്തുതീർപ്പായി. കോറോ ഹെൽത്ത് പിരിച്ചുവിട്ട ജീവനക്കാർക്ക് അഞ്ച് മാസത്തെ കൂടി ശമ്പളം നൽകും. നേരത്തെ നൽകിയ 2 മാസത്തെ ശമ്പളത്തിന് പുറമെയാണിത്. കമ്പനിയുമായി തൊഴിൽമന്ത്രി നടത്തിയ ചർച്ചയിലാണ് ധാരണയായത്. ഈ മാസം 26ന് മുമ്പ് കമ്പനി പണവും എക്സ്പീരിയൻസ് സർട്ടിഫിക്കറ്റും മറ്റ് രേഖകളും നൽകുമെന്നും മന്ത്രി ബിന്ദു പറഞ്ഞു.
തീരുമാനത്തിൽ തൃപ്തരാണെന്ന് ജോലി നഷ്ടപ്പെട്ട കോറോ ഹെൽത് ജോലിക്കാർ അറിയിച്ചു. കിട്ടാവുന്നതിൽ ഏറ്റവും നല്ല പരിഹാരമാണ് ലഭിച്ചത്. സർക്കാരിന്റെ ഇച്ഛാശക്തിയുടെ കൂടി ഫലമാണ് കമ്പനിയുമായി നടത്തിയ ചർച്ചയിലെ പുതിയ തീരുമാനം. അഞ്ച് മാസത്തെ ശമ്പളം കൊണ്ട് മറ്റു ജോലികൾക്ക് നോക്കാൻ സമയം ലഭിക്കുമെന്നാണ് കരുതുന്നതെന്നും തൊഴിലാളികൾ പ്രതികരിച്ചു.
















