പ്രതിഷേധം ശക്തമായതിനെ തുടടർന്ന് ദി ടെലഗ്രാഫ് മുൻ എഡിറ്റർ ആർ രാജഗോപാലിന്റെ പാസ്പോർട്ട് പുതുക്കി നൽകാൻ തീരുമാനം. സംസ്ഥാന വോട്ടർ പട്ടികയിൽ നിന്ന് പേര് വെട്ടിമാറ്റിയതിനെ തുടർന്ന് കൊൽക്കത്ത പോലീസ് വെരിഫിക്കേഷൻ തടസ്സപ്പെടുത്തിയതായിരുന്നു പ്രതിസന്ധിക്ക് കാരണം. മാധ്യമപ്രവർത്തകരും പൊതുജനങ്ങളും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ പോലീസ് പുതിയ വെരിഫിക്കേഷൻ റിപ്പോർട്ട് സമർപ്പിച്ചു. പാസ്പോർട്ട് പ്രിന്റിംഗിനായുള്ള അടിയന്തര നടപടികൾ ഇപ്പോൾ ആരംഭിച്ചിട്ടുണ്ട്.
കഴിഞ്ഞ ഫെബ്രുവരി 27നാണ് രാജഗോപാൽ അപേക്ഷ സമർപ്പിച്ചത്. എന്നാൽ വോട്ടർ പട്ടികയിൽ പേര് നിലവിലില്ലാത്തതിനാൽ വെരിഫിക്കേഷൻ സാധ്യമല്ലെന്ന നിലപാടിലായിരുന്നു അധികൃതർ. പാൻകാർഡ് അടക്കമുള്ള മറ്റ് ഔദ്യോഗിക തിരിച്ചറിയൽ രേഖകൾ ഹാജരാക്കിയിട്ടും നടപടികൾ വൈകിയതിനെതിരെ വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു. ഒടുവിൽ പോലീസ് നിലപാട് തിരുത്തിയതോടെയാണ് മാസങ്ങൾ നീണ്ട അനിശ്ചിതത്വത്തിന് വിരാമമായത്.
















