പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പാണെന്ന വ്യാജ പ്രചാരണം നേരിട്ട ദാമോദര മേനോനെ നാട്ടിലെത്തിക്കാൻ സംസ്ഥാന സർക്കാർ നടപടികൾ ആരംഭിച്ചു. നിലവിൽ അസുഖബാധിതനായി ബ്രൂണെയിൽ കഴിയുന്ന അദ്ദേഹത്തിന്റെ പുനരധിവാസത്തിന് ഇടപെടണമെന്ന് ഇന്ത്യൻ ഹൈ കമ്മീഷൻ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ആരോഗ്യം മെച്ചപ്പെടുന്ന മുറയ്ക്ക് അദ്ദേഹത്തെ നാട്ടിലെത്തിക്കും. ഇദ്ദേഹത്തെ ഏറ്റെടുക്കാൻ കുടുംബം തയ്യാറാണോ എന്ന് അന്വേഷിക്കാൻ നോർക്കയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കുടുംബം തയ്യാറല്ലെങ്കിൽ പകരം പുനരധിവാസ സംവിധാനമൊരുക്കാനാണ് സർക്കാരിന്റെ തീരുമാനം.
അതേസമയം ബ്രൂണെയിലുള്ളത് സുകുമാരക്കുറുപ്പല്ലെന്നും തൃശൂർ സ്വദേശി ദാമോദര മേനോനാണെന്നും രഹസ്യാന്വേഷണ വിഭാഗം വ്യക്തമാക്കിയതോടെ ഇതിന് പിന്നിലെ ഗൂഢാലോചനയിൽ ക്രൈംബ്രാഞ്ച് അന്വേഷണം ഊർജ്ജിതമാക്കി. മുൻ അന്വേഷണ ഉദ്യോഗസ്ഥൻ ഗ്രേഡ് എസ്.ഐ അലി അക്ബർ, കൊച്ചിയിലെ സൈബർ വിദഗ്ധൻ എന്നിവരെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. അന്വേഷണത്തെ വഴിതെറ്റിക്കാനും കണ്ടെത്തലുകളെ താറടിച്ചുകാണിക്കാനുമുള്ള ബോധപൂർവ്വ ശ്രമമാണോ നടപ്പായതെന്ന് പൊലീസ് സംശയിക്കുന്നുണ്ട്.
രോഗിയായിരുന്ന കുറുപ്പ് മരിച്ചിട്ടുണ്ടാകുമെന്ന അനുമാനത്തിൽ കേസ് അവസാനിപ്പിക്കാൻ പൊലീസ് നീക്കം നടത്തുന്നതിനിടെയാണ് പുതിയ വെളിപ്പെടുത്തൽ ഉണ്ടായത്. കുറുപ്പിനെക്കുറിച്ചുള്ള അന്വേഷണം ഒരു മാസത്തിനുള്ളിൽ പൂർത്തിയാക്കി ക്രൈംബ്രാഞ്ച് മേധാവിക്ക് റിപ്പോർട്ട് നൽകും. ഈ റിപ്പോർട്ടിന്റെ ഭാഗമായി വ്യാജ പ്രചാരണത്തിന് പിന്നിലെ ലക്ഷ്യവും ഉൾപ്പെടുത്തും. നിലവിൽ ബ്രൂണെയിൽ കണ്ടെത്തിയത് കുറുപ്പിനെയല്ലെന്ന് ഉറപ്പായതോടെ ഇന്റർപോളിന് കത്തയക്കാനുള്ള നീക്കം ക്രൈംബ്രാഞ്ച് ഉപേക്ഷിച്ചിട്ടുണ്ട്.

















