തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന കനത്ത മഴക്കെടുതികളിൽ രണ്ട് രക്ഷാപ്രവർത്തകർ ഉൾപ്പെടെ ഇതുവരെ 28 പേർക്ക് ജീവൻ നഷ്ടമായി. മൂന്ന് പേരെ കാണാതായിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നത്. മഴയുടെ ആകെ ശക്തി കുറഞ്ഞിട്ടുണ്ടെങ്കിലും മധ്യകേരളത്തിൽ ഇപ്പോഴും ജനജീവിതം ദുസ്സഹമായി തുടരുകയാണ്.വ്യാപകമായ നാശനഷ്ടങ്ങളാണ് സംസ്ഥാനത്തുടനീളം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ആകെ 58 വീടുകൾ പൂർണ്ണമായും 687 വീടുകൾ ഭാഗികമായും തകർന്നു. കോട്ടയം ജില്ലയുടെ പടിഞ്ഞാറൻ മേഖലകൾ, അപ്പർ കുട്ടനാട്, തിരുവല്ല എന്നിവിടങ്ങളിൽ ഇപ്പോഴും വലിയ തോതിൽ വെള്ളക്കെട്ട് നിലനിൽക്കുന്നുണ്ട്. വീടുകളിലേക്ക് മടങ്ങാനാവാത്ത സ്ഥിതിയിലാണ് ജനങ്ങൾ. നിലവിൽ സംസ്ഥാനത്ത് പ്രവർത്തിക്കുന്ന അഞ്ഞൂറോളം ദുരിതാശ്വാസ ക്യാമ്പുകളിലായി ഇരുപത്തിയേഴായിരത്തോളം ആളുകളാണ് അഭയം പ്രാപിച്ചിരിക്കുന്നത്.