പശ്ചിമേഷ്യയിലെ നിലവിലെ സംഘർഷാവസ്ഥകളും അവയുണ്ടാക്കുന്ന അന്താരാഷ്ട്ര പ്രത്യാഘാതങ്ങളും ചർച്ച ചെയ്യുന്നതിനായി സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപുമായി ഫോണിൽ സംഭാഷണം നടത്തി. മേഖലയിൽ വർധിച്ചുവരുന്ന പിരിമുറുക്കങ്ങൾ കുറയ്ക്കുന്നതിനായി നയതന്ത്ര ചർച്ചകൾക്ക് ഊന്നൽ നൽകണമെന്ന് ഞായറാഴ്ച നടന്ന ചർച്ചയിൽ അദ്ദേഹം ആവശ്യപ്പെട്ടു.
മേഖലയിലെ സുരക്ഷയും സ്ഥിരതയും നിലനിർത്തുന്നതിനും സാഹചര്യം ഒരു വലിയ യുദ്ധത്തിലേക്ക് വഴിമാറുന്നത് തടയുന്നതിനും എല്ലാവിധ അന്താരാഷ്ട്ര ശ്രമങ്ങളും ഉണ്ടാകണമെന്ന് അമീർ മുഹമ്മദ് ബിൻ സൽമാൻ വ്യക്തമാക്കി. സൈനിക നീക്കങ്ങൾക്ക് പകരം നയതന്ത്രപരമായ പരിഹാര മാർഗ്ഗങ്ങൾക്കാണ് മുൻഗണന നൽകേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മേഖലയിലെ രാജ്യങ്ങളുടെയും അന്താരാഷ്ട്ര സമൂഹത്തിന്റെയും സുരക്ഷയ്ക്ക് ഭീഷണിയാകുന്ന തരത്തിലുള്ള യാതൊരുവിധ നീക്കങ്ങളും ഉണ്ടാകരുതെന്ന് സൗദി കിരീടാവകാശി ആവശ്യപ്പെട്ടു. ചർച്ചയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള നിലവിലുള്ള സഹകരണ മേഖലകൾ അവലോകനം ചെയ്ത നേതാക്കൾ, ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തമാക്കുന്നതിനുള്ള വഴികളും ആരായുകയുണ്ടായി.

















