ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയെയും അർജന്റീന ടീമിനെയും കേരളത്തിലെത്തിക്കാമെന്ന പേരിൽ നടന്ന സാമ്പത്തിക തട്ടിപ്പിലും സർക്കാർ സംവിധാനങ്ങളുടെ ദുരുപയോഗത്തിലും സമഗ്ര അന്വേഷണം നടത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ ആഭ്യന്തര വകുപ്പിന് നിർദേശം നൽകി. കായിക വകുപ്പ് സ്പെഷ്യൽ സെക്രട്ടറി സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പ്രത്യേക അന്വേഷണ സംഘത്തെ (SIT) നിയോഗിക്കാൻ തീരുമാനിച്ചത്. തുടക്കം മുതലുള്ള എല്ലാ ഇടപാടുകളെക്കുറിച്ചും വേഗത്തിൽ അന്വേഷണം പൂർത്തിയാക്കാനാണ് മുഖ്യമന്ത്രിയുടെ കർശന നിർദേശം.
വിജിലൻസിലെ മുതിർന്ന ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലായിരിക്കും പ്രത്യേക അന്വേഷണ സംഘം പ്രവർത്തിക്കുക. കേസിൽ അഴിമതി നിരോധന നിയമപ്രകാരം നടപടിയെടുക്കാൻ സാധിക്കുമോ എന്ന് ഈ സംഘം പരിശോധിക്കും. മുൻ മന്ത്രി ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തോ എന്നും സ്വകാര്യ സ്പോൺസർക്ക് നിയമവിരുദ്ധമായി ആനുകൂല്യങ്ങൾ ലഭിക്കാൻ സഹായം നൽകിയിട്ടുണ്ടോ എന്നും സംഘം പ്രധാനമായും അന്വേഷിക്കും.
സംഭവത്തിൽ നടന്ന സാമ്പത്തിക ഇടപാടുകളിലെ ദുരൂഹത നീക്കാൻ വിദേശ പണമിടപാടുകളുമായി ബന്ധപ്പെട്ട് കേന്ദ്ര ഏജൻസികളുടെ സഹായം തേടും. സ്പോൺസറുടെ മറവിൽ നടന്ന നിയമവിരുദ്ധ പ്രവർത്തനങ്ങളും നികുതി വെട്ടിപ്പും പുറത്തുകൊണ്ടുവരാനാണ് തീരുമാനം. കായിക വകുപ്പ് നൽകിയ നിർണായക റിപ്പോർട്ട് മുഖ്യമന്ത്രിയുടെ പരിഗണനയ്ക്ക് എത്തി മൂന്നാഴ്ചയ്ക്ക് ശേഷമാണ് ശക്തമായ ഈ അന്വേഷണ തീരുമാനം വന്നിരിക്കുന്നത്.
















