പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പ് മരിച്ചെന്ന നിഗമനത്തിൽ കേരള പോലീസ് കേസ് അവസാനിപ്പിക്കാൻ ഒരുങ്ങുന്നതിനിടെ ഇയാൾ കിഴക്കനേഷ്യൻ രാജ്യമായ ബ്രൂണെയിലുണ്ടെന്ന വിവരങ്ങൾ പുറത്തുവന്നു. മലേഷ്യ-ബ്രൂണെ അതിർത്തിയോട് ചേർന്ന സിംപാങ് എന്ന സ്ഥലത്ത് വ്യാജ പേരിൽ ഇയാൾ താമസിക്കുന്നതായാണ് സംശയം. ഒരു സൈബർ വിദഗ്ധൻ എ.ഐ സാങ്കേതികവിദ്യയും ബ്രൂണെയിലെ മലയാളികളുടെ സഹായവും ഉപയോഗിച്ച് ഇയാളുടെ വിവരങ്ങളും 2023-ലെ ചിത്രങ്ങളും ശേഖരിച്ചു. ഇയാൾ നാട്ടിലുള്ള ഭാര്യയുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികൾ വിഷയത്തിൽ അന്വേഷണം തുടങ്ങിയെന്നുമാണ് റിപ്പോർട്ട്.
കുറുപ്പിന്റെ ബന്ധുക്കളുടെ ഫോൺ ഹാക്ക് ചെയ്ത് വിവരങ്ങൾ ചോർത്തിയാണ് ഇയാൾ നാട്ടിലുള്ളവരുമായി ബന്ധം പുലർത്തുന്നതായി സൈബർ വിദഗ്ധൻ കണ്ടെത്തിയത്. ബ്രൂണെയിലെ ഇന്ത്യൻ സമൂഹത്തിൽ നിന്ന് അകന്ന് ഒറ്റപ്പെട്ടു കഴിയുന്ന ഇയാൾ നിർമാണ മേഖലയുമായി ബന്ധപ്പെട്ട ബിസിനസ് ചെയ്യുകയാണ്. സുകുമാരക്കുറുപ്പിന്റെ പാസ്‌പോർട്ട് കാലാവധി കഴിഞ്ഞതിനെ തുടർന്ന് മലേഷ്യയിൽ നിന്ന് വ്യാജരേഖ ചമച്ച് പാസ്‌പോർട്ട് സംഘടിപ്പിച്ചെങ്കിലും നിലവിൽ നിയമവിരുദ്ധമായാണ് ഇയാൾ അവിടെ കഴിയുന്നത്. എന്നാൽ, ഇത് കുറുപ്പ് തന്നെയാണോ എന്ന് ശാസ്ത്രീയ രേഖകൾ ഉപയോഗിച്ച് കേന്ദ്ര ഏജൻസികൾ സ്ഥിരീകരിക്കേണ്ടതുണ്ട്.
1984 ജനുവരിയിലാണ് ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ ചാക്കോയെ കൊലപ്പെടുത്തി സുകുമാരക്കുറുപ്പ് നാടുവിടുന്നത്. 1984 മുതൽ 1996 വരെ മുംബൈ, ഡൽഹി, ബിഹാർ, മധ്യപ്രദേശ് തുടങ്ങിയ സ്ഥലങ്ങളിൽ ഇയാൾ വേഷമാറി കഴിഞ്ഞിരുന്നു. 1990-ൽ ജോഷി എന്ന പേരിൽ മുംബൈയിൽ കഴിഞ്ഞിരുന്ന സമയത്ത് ഇയാൾക്ക് കഠിനമായ ഹൃദ്രോഗമുണ്ടെന്ന് കണ്ടെത്തിയിരുന്നു. തുടർന്ന് കൊൽക്കത്തയിലെ ഒരു ആശുപത്രിയിൽ വെച്ച് മലയാളി നഴ്സ് ഇയാളെ കണ്ടെങ്കിലും പോലീസ് എത്തുന്നതിന് മുൻപ് രക്ഷപ്പെട്ടു.
വർഷങ്ങളായി ഇന്റർപോൾ അടക്കം അന്വേഷിക്കുന്ന ഈ കേസിൽ കുറുപ്പിന് ദീർഘകാലം ജീവിച്ചിരിക്കാൻ സാധിക്കില്ലെന്ന വിലയിരുത്തലിൽ 42 വർഷത്തിനുശേഷം അന്വേഷണം അവസാനിപ്പിക്കാൻ പോലീസ് ഒരുങ്ങുമ്പോഴാണ് പുതിയ വെളിപ്പെടുത്തൽ.

















