സെൻആ: ചെങ്കടലിന്റെ കവാടമായ ബാബ് അൽ-മന്ദേബ് കടലിടുക്കിലെ അതീവ പ്രാധാന്യമുള്ള മയൂൺ (പെരിം) ദ്വീപ് യെമനിലെ ഇറാന്റെ പിന്തുണയുള്ള ഹൂതി വിമതർ പിടിച്ചെടുത്തു. ആഗോള എണ്ണവ്യാപാരത്തിന്റെയും സൗദി അറേബ്യയുടെ എണ്ണ കയറ്റുമതിയുടെയും സുരക്ഷയ്ക്ക് കടുത്ത ഭീഷണിയുയർത്തുന്ന നീക്കമാണിത്. അന്താരാഷ്ട്ര തലത്തിൽ അംഗീകരിക്കപ്പെട്ട യെമൻ സർക്കാരിലെ ഉന്നത സൈനിക ഉദ്യോഗസ്ഥരും ഹൂതി പ്രതിനിധികളും സംഭവം സ്ഥിരീകരിച്ചു.
യെമൻ തീരത്തുനിന്ന് രണ്ട് മൈൽ അകലെ സ്ഥിതി ചെയ്യുന്ന അഗ്നിപർവ്വത സമാനമായ ഈ ചെറിയ ദ്വീപ് പിടിച്ചെടുത്തതോടെ മേഖലയിലെ സമുദ്രപാതയിൽ ഹൂതികളുടെ സ്വാധീനം വർദ്ധിച്ചിരിക്കുകയാണ്. ഇതിന് മറുപടിയായി, ഹൂതികൾ പിടിച്ചെടുത്ത പ്രമുഖ തുറമുഖ നഗരമായ മൊഖയിലെ വിമാനത്താവളത്തിന് നേരെ സൗദി അറേബ്യ ശക്തമായ വ്യോമാക്രമണം നടത്തി. ആക്രമണത്തിൽ നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായതായി ഉടൻ റിപ്പോർട്ടുകളില്ല.
സൗദി പിന്തുണയുള്ള യെമൻ സൈന്യത്തിന് നേരെ കഴിഞ്ഞ ആഴ്ച ഹൂതികൾ ആരംഭിച്ച ശക്തമായ സൈനിക മുന്നേറ്റത്തിന്റെ തുടർച്ചയായാണ് പുതിയ സംഭവവികാസങ്ങൾ. നൂറുകണക്കിന് ആളുകളാണ് പോരാട്ടത്തിൽ കൊല്ലപ്പെട്ടത്. ഹൂതികളുടെ കടന്നുകയറ്റത്തെ ചെറുക്കാൻ ലക്ഷ്യമിട്ട് സൗദി അറേബ്യ വൻതോതിലുള്ള പ്രത്യാക്രമണങ്ങളും വ്യോമാക്രമണങ്ങളും ശക്തമാക്കിയിട്ടുണ്ട്.

















