സംസ്ഥാനത്ത് ഡിജിറ്റൽ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ.) സാക്ഷരതയ്ക്ക് പ്രാധാന്യം നൽകുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ ഷംസുദ്ദീൻ. മാറുന്ന കാലഘട്ടത്തിനനുസരിച്ചുള്ള പദ്ധതികൾ ആവിഷ്‌കരിക്കുമെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റി സംഘടിപ്പിച്ച അന്താരാഷ്ട്ര സാക്ഷരതാ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ബാങ്കിങ് ഉൾപ്പെടെയുള്ള സേവനങ്ങൾ ഓൺലൈനായി മാറിയ പുതിയ സാഹചര്യത്തിൽ കമ്പ്യൂട്ടർ സാക്ഷരത അനിവാര്യമാണ്. ഇതിന്റെ ഭാഗമായി പൊതുസമൂഹത്തിൽ ഡിജിറ്റൽ, എ.ഐ. സാക്ഷരത വ്യാപിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ സാക്ഷരതാ മിഷൻ ഏറ്റെടുക്കുമെന്ന് മന്ത്രി പറഞ്ഞു.
തൊണ്ണൂറുകളുടെ തുടക്കത്തിൽ സമ്പൂർണ സാക്ഷരത കൈവരിച്ച കേരളം രാജ്യത്തിനും ലോകത്തിനും മാതൃകയാണ്. അക്ഷരജ്ഞാനത്തിൽ മാത്രം ഒതുങ്ങാതെ തുടർ വിദ്യാഭ്യാസ പരിപാടികളിലൂടെയും തുല്യതാ പരീക്ഷകളിലൂടെയും നിരവധി പേർക്ക് ഉയർന്ന വിദ്യാഭ്യാസവും ബിരുദങ്ങളും നേടാൻ സാക്ഷരതാ മിഷനിലൂടെ കഴിഞ്ഞു. പഠനം മുടങ്ങിയവർക്ക് തുല്യതാ പരീക്ഷയിലൂടെ പഠനം പൂർത്തിയാക്കി അഭിഭാഷകരായി എൻറോൾ ചെയ്യാൻ സാധിച്ചതും സാക്ഷരതാ മിഷന്റെ സുപ്രധാന നേട്ടമാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.
അതിഥി തൊഴിലാളികൾക്കായുള്ള ‘ചങ്ങാതി’, ട്രാൻസ്‌ജെൻഡർ വിഭാഗത്തിനായുള്ള ‘സമന്വയ’, കാഴ്ചപരിമിതർക്കായുള്ള ‘ദീപ്തി’, ജയിൽ അന്തേവാസികൾക്കായുള്ള ‘ജയിൽ ജ്യോതി’ തുടങ്ങിയ പദ്ധതികളിലൂടെ സമൂഹത്തിലെ വിവിധ വിഭാഗങ്ങളെ ഉൾക്കൊള്ളുന്ന പ്രവർത്തനങ്ങളാണ് സാക്ഷരതാ മിഷൻ നടത്തിവരുന്നത്. സാമ്പത്തിക, സൈബർ, നിയമ സാക്ഷരതാ പ്രവർത്തനങ്ങളും ഇതോടൊപ്പം നടപ്പാക്കുന്നുണ്ടെന്നുള്ളത് അഭിമാനകരമാണെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
സാക്ഷരതാ പ്രവർത്തനങ്ങളിൽ അർപ്പണബോധത്തോടെ പ്രവർത്തിച്ച പ്രേരകമാരെയും സവിശേഷ നേട്ടം കൈവരിച്ച പഠിതാക്കളെയും മികച്ച പ്രകടനം കാഴ്ചവെച്ച തദ്ദേശ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരെയും ചടങ്ങിൽ മന്ത്രി ആദരിച്ചു.
മേയർ വി വി രാജേഷ് അധ്യക്ഷനായ ചടങ്ങിൽ സാക്ഷരതാമിഷൻ ഡയറക്ടർ ഡോ. അഹമ്മദുൾ കബീർ എ പി സ്വാഗതം ആശംസിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി പ്രിയദർശിനി, സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ ഡോ. അച്യുത് ശങ്കർ, തിരുവനന്തപുരം നഗരസഭാ വിദ്യാഭ്യാസ – കായിക കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ചെമ്പഴന്തി ഉദയൻ, വാർഡ് കൗൺസിലർ ഷേർളി എസ്, തദ്ദേശ സ്ഥാപന പ്രതിനിധികൾ, വിവിധ ജില്ലകളിൽ നിന്നുള്ള സാക്ഷരതാ പ്രേരക്മാർ, പഠിതാക്കൾ തുടങ്ങിയവർ സന്നിഹിതരായി.

















