Saturday, July 27, 2024

HomeAmericaസങ്കട കടലില്‍ പ്രിയ ജോയലിന് യാത്രാമൊഴി, ആദരാഞ്ജലിയര്‍പ്പിക്കാന്‍ ജനസഹസ്രം

സങ്കട കടലില്‍ പ്രിയ ജോയലിന് യാത്രാമൊഴി, ആദരാഞ്ജലിയര്‍പ്പിക്കാന്‍ ജനസഹസ്രം

spot_img
spot_img

അനില്‍ ആറന്‍മുള

ഹ്യൂസ്റ്റണ്‍: അകാലത്തില്‍ വിടചൊല്ലിപ്പോയ ജോയല്‍ പുത്തന്‍പുരയില്‍ എന്ന മാസ്മരികതയുള്ള യുവാവിന്റെ ചിരിക്കുന്ന മുഖമായിരുന്നു ഏവരുടെയും മനസില്‍. ദുഖമടക്കി തിങ്ങി നിറയുന്ന ഉറ്റവരും ഉടയവരും.

എങ്ങും തേങ്ങലുകള്‍ മാത്രം. കണ്ണീര്‍ വറ്റിയ കുടുംബാംഗങ്ങള്‍ക്കരുകില്‍ കാഴ്ചക്കാരും വിതുമ്പല്‍ അടക്കാന്‍ ഏറെ പാടുപെടുന്നു. ഇതായിരുന്നു ഹ്യൂസ്റ്റണ്‍ സെന്റ് മേരീസ് ക്‌നാനായ പള്ളിയുടെ അകത്തളത്തിലെ വൈകാരികമായ ദൃശ്യങ്ങള്‍.

ഹൂസ്റ്റണിലെ എല്ലാവഴികളും സെന്റ് മേരീസ് പള്ളിയിലേക്ക് എന്ന തോന്നല്‍ ഉണ്ടാക്കും വിധമായിരുന്നു ജനം ഒഴുകിയെത്തിയത്. പ്രിയപ്പെട്ട ജോയലിനെ അവസാനമായി ഒരുനോക്കു കാണാനുള്ള വെമ്പലായിരുന്നു ഏവര്‍ക്കും. എന്നാല്‍ വാഹനങ്ങള്‍ നിയന്ത്രിക്കാന്‍ ചിട്ടയോടെ പ്രവര്‍ത്തിച്ച വോളന്റിയര്‍മാര്‍ക്ക് നന്നേ പാടുപെടേണ്ടി വന്നു.

സാന്‍ അന്റോണിയോയിലെ ലേക്ക് കാന്യനില്‍ കൂട്ടുകാര്‍ക്കൊപ്പം വിനോദയാത്രക്കിടെ മുങ്ങിമരിച്ച ജോയല്‍ പുത്തന്‍പുരയിലിന്റെ (22) മൃതദേഹം കുടുംബാംഗങ്ങളോടൊപ്പം ശുശ്രുഷയും പ്രാര്‍ഥനയും ഏറ്റുവാങ്ങിയശേഷം പൊതുദര്‍ശനത്തിനു വെച്ചതായിരുന്നു.

രാത്രി 9.30 ആയിരുന്നു യാത്രാമൊഴി. അക്ഷരാര്‍ത്ഥത്തില്‍ സങ്കട കടല്‍ ആര്‍ത്ത് അലതല്ലിയ നിമിഷം. തങ്ങളുടെ പ്രിയപ്പെട്ട ജോയല്‍ ഒപ്പം ഇല്ല എന്ന യാഥാര്‍ത്ഥ്യം വൈദികരുള്‍പ്പടെ ആര്‍ക്കും വിശ്വസിക്കാന്‍ കഴിയുന്നില്ല.

സംശുദ്ധമായ ജീവിതം നയിക്കുകയും മറ്റുള്ളവര്‍ക്ക് മാതൃകയാവുകയും െ്രെകസ്തവ ചൈതന്യം നിലനിര്‍ത്തുകയും ചെയ്ത കൊച്ചു ജീവിതമാണ് പൊലിഞ്ഞതെന്ന് അനുസ്മരണം നടത്തിയ ചിക്കാഗോ രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്തും വൈദികരും മറ്റുള്ളവരും എടുത്തു പറഞ്ഞു.

”ദൈവം ജോയലിനെ ഏറെ സ്‌നേഹിച്ചു… ഹ്യൂസ്റ്റണ്‍ ക്‌നാനായ ഇടവകയിലെ ഏറെ അര്‍പ്പണബോധമുള്ള പ്രിയപ്പെട്ട പുത്രനായിരുന്നു ജോയല്‍… സഭയുടെ പ്രിയ പുത്രന്‍…” മാര്‍ ജേക്കബ് അങ്ങാടിയത്ത് അനുസമരണ സന്ദേശത്തില്‍ പറഞ്ഞു.

ഒട്ടേറെ ജീവിതങ്ങളെ സ്വാധീനിക്കുകയും മനുഷ്യനും ദൈവത്തിനും പ്രിയപ്പെട്ടവനായി ജീവിക്കുകയും ചെയ്ത യുവാവായിരുന്നു ജോയല്‍. ദൈവം ജോയലിന്റെ ആത്മാവിനെ ഏറ്റു വാങ്ങട്ടെ എന്നും മാര്‍ അങ്ങാടിയത്ത് പ്രാര്‍ത്ഥിച്ചു.

ജോയലിന്റെ കുടുംബാംഗങ്ങളുടെ നിര്‍ദേശപ്രകാരം വെള്ള വസ്ത്രം ധരിച്ചാണ് ഏവരും വെയ്ക്ക് സര്‍വീസിനെത്തിയത്. ഇതുട്ടിനെ അകറ്റുന്നതാണ് വെളുപ്പ് എന്ന ചിന്തയാണിവിടെ നിഴലിച്ചത്. ജോയലിന്റെ വിയോഗം തീര്‍ത്ത അന്ധകാരത്തില്‍ നിന്ന് നമ്മള്‍ വെളിച്ചത്തിലേയ്ക്ക് വരട്ടെയെന്ന സന്ദേശം ആ ദേവാലയത്തില്‍ പ്രവഹിക്കപ്പെട്ടു.

സംസ്‌കാര ശുശ്രൂഷ ജൂണ്‍ 9-ാം തീയതി ഹൂസ്റ്റണ്‍ സെന്റ് മേരീസ് ക്‌നാനായ കാത്തലിക് ഫൊറോന പള്ളിയില്‍ രാവിലെ ആരംഭിക്കും. 8.00 മുതല്‍ 8.30 വരെ ഫാമിലി വ്യൂവിങ്ങ്. 8.30 മുതല്‍ 9.00 മണി വരെ പബ്ലിക്ക് വ്യൂവിങ്ങ്. 9.00 മണിക്ക് വിശുദ്ധ കുര്‍ബാന ആരംഭിക്കും. ശുശ്രൂഷകള്‍ക്ക് ശേഷം 12.30ന് പിയര്‍ലാന്‍ഡിലെ സൗത്ത് പാര്‍ക്ക് സിമട്രിയില്‍ സംസ്‌കരിക്കും. തുടര്‍ന്ന് പള്ളിയില്‍ മന്ത്ര ചടങ്ങുണ്ട്.

ജെ.പി മോര്‍ഗന്‍ ചെയ്‌സ് കമ്പനിയില്‍ ഉദോഗസ്ഥനായിരുന്ന ജോയല്‍ ബിസിനസ് അഡ്മിനിസ്‌ട്രേഷനില്‍ മാസ്‌റ്റേഴ്‌സ് പഠനം നടത്തികൊണ്ടിരിക്കുകയായിരുന്നു.

ആത്മീയ കാര്യങ്ങളില്‍ അസാമാന്യ വൈഭവം പുലര്‍ത്തിയിരുന്ന ജോയല്‍ യുത്ത് മിനിസ്ട്രിയുടെ ഗ്ലോബല്‍ കോര്‍ഡിനേറ്റര്‍ ആയി പ്രവര്‍ത്തിച്ചു വരുകയാരുന്നു.

ദൈവസ്‌നേഹത്തെക്കുറിച്ചുള്ള ജോയലിന്റെ പ്രസംഗങ്ങള്‍ കൂട്ടുകാര്‍ക്കിടയില്‍ വൈറല്‍ ആകുമ്പോള്‍ വെള്ളത്തില്‍ വീണ കൂട്ടുകാരനെ രക്ഷിക്കാന്‍ 80 അടിയിലധികം ആഴമുള്ള ലേക്കില്‍ ചാടി സുഹൃത്തിനെ രക്ഷിച്ചു സ്വയം മരണത്തിലേക്ക് ഊളിയിട്ട ജോയല്‍ തന്റെ വാക്കും പ്രവര്‍ത്തിയും ഒന്നാണെന്ന് എല്ലാവര്‍ക്കും ബോധ്യപ്പെടുത്തി കൊടുക്കുകകൂടി ആയിരുന്നോ.

പഠനം കവിഞ്ഞ് പെട്ടെന്നുതന്നെ ജോലിയില്‍ പ്രവേശിച്ച ജോയലിന്റെ സമൂഹത്തിലും സമുദായത്തിലുമുള്ള നേതൃപരമായ കഴിവ് ഏറെ പ്രശംസിക്കപ്പെട്ടിട്ടുണ്ട്. കോട്ടയം കിടങ്ങൂര്‍ സ്വദേശി ജിജോ പുത്തന്‍പുരയില്‍-ലൈല ദമ്പതികളുടെ മൂത്ത പുത്രനാണ് ജോയല്‍. വിദ്യാര്‍ഥികളായ ജെറിന്‍, ജോഷ്വാ എന്നിവര്‍ സഹോദരന്മാരാണ്.

സെന്റ് മേരീസ് ക്‌നാനായ കാത്തലിക് ചര്‍ച്ച് ഹൂസ്റ്റണ്‍ ഇടവക വികാരി ഫാ. സുനില്‍ തോമസ് പടിഞ്ഞാറേക്കര, ഫാ. സജി പിണര്‍കയില്‍, ഫാ. റോയ് പാലാട്ടി എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. ഹൂസ്റ്റണിലെ രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക മണ്ഡലങ്ങളില്‍ നിന്നുള്ള എല്ലാ നേതാക്കളും ജോയലിനു അന്തിമോപചാരം അര്‍പ്പിച്ചു. ഒപ്പം ‘നേര്‍കാഴ്ച’യുടെ ബാഷ്പാഞ്ജലിയും.

ഹൃദയം തകര്‍ന്ന പ്രാര്‍ത്ഥനകള്‍ക്കൊടുവില്‍ തങ്ങളുടെ ജോയല്‍ പുത്തന്‍പുരയിലിന്റെ (22) മൃതദേഹം ജൂണ്‍ രണ്ടാം തീയതി ടെക്‌സസ് സമയം വൈകുന്നേരം 5.45 നാണ് സാന്‍ അന്റോണിയോ കാന്യന്‍ ലേക്കില്‍ നിന്ന് കണ്ടെടുത്തത്. ദുരന്തത്തിന്റെ നാലാം ദിവസം ജോയലിന്റെ മൃതദേഹം ലഭിക്കുമ്പോള്‍ ഏവരുടെയും നിയന്ത്രണം വിട്ടുപോയി.

കാന്യന്‍ ലേക്കില്‍ മുങ്ങിമരിക്കുന്ന 13-ാമത്തെ ആളാണ് ജോയല്‍. ഇവരില്‍ ആറുപേരുടെ മൃതദേഹങ്ങള്‍ മാത്രമേ കണ്ടെടുക്കാന്‍ സാധിച്ചിട്ടുള്ളു. മെയ് 29-ാം തീയതി ശനിയാഴ്ച്ച രാവിലെ പതിനൊന്നു മണിയോടെയായിരുന്നു അപകടം നടന്നത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments