Saturday, July 27, 2024

HomeCrimeകരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത്; അന്വേഷണം ടി.പി വധക്കേസ് പ്രതികളിലേക്കും

കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത്; അന്വേഷണം ടി.പി വധക്കേസ് പ്രതികളിലേക്കും

spot_img
spot_img

കോഴിക്കോട്: കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട കസ്റ്റംസിന്റെ അന്വേഷണം ടി.പി വധക്കേസില്‍ ശിക്ഷ അനുഭവിക്കുന്ന ക്വട്ടേഷന്‍ സംഘാംഗങ്ങളായ കൊടി സുനിയിലേക്കും ഷാഫിയിലേക്കും നീളുന്നു. കസ്റ്റംസ് അന്വേഷണത്തിന്റെ ഭാഗമായി ടി.പി വധക്കേസില്‍ ശിക്ഷ അനുഭവിക്കുന്ന ഷാഫിയുടെ വീട്ടില്‍ പരിശോധനയും തെളിവെടുപ്പും നടത്തി.

കടത്തുസ്വര്‍ണ്ണം കവര്‍ച്ച ചെയ്യുന്നതിന്റെ ആസൂത്രണം സുനിയും ഷാഫിയുമാണെന്ന അര്‍ജ്ജുന്‍ ആയങ്കിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഷാഫിയുടെ വീട്ടില്‍ കസ്റ്റംസ് പരിശോധന നടത്തിയത്. ഇവിടെ നിന്നും ചില നിര്‍ണായക രേഖകള്‍ കണ്ടെടുത്തതായി കസ്റ്റംസ് അറിയിച്ചു. ഇതോടൊപ്പം ലാപ്‌ടോപ്പും, പൊലീസ് യൂണിഫോമിലെ സ്റ്റാറും കണ്ടെടുത്തു.

ഈ മാസം ഏഴിന് കസ്റ്റംസ് ഓഫീസില്‍ ഹാജരാകണമെന്നാവശ്യപ്പെട്ട് ഷാഫിക്ക് കസ്റ്റംസ് നോട്ടീസ് നല്‍കി. ഷാഫിയുടെ വീട്ടിലെ പരിശോധനയ്ക്ക് ശേഷം കസ്റ്റംസ് സംഘം കൊടി സുനിയുടെ വീട്ടിലെത്തിയെങ്കിലും വീട് അടച്ചിട്ട നിലയിലായിരുന്നു. കൊടി സുനിക്ക് വിയ്യൂര്‍ ജയിലിലെത്തി സമണ്‍സ് നല്‍കുമെന്ന് കസ്റ്റംസ് സംഘം അറിയിച്ചു.

രാവിലെ അര്‍ജ്ജുനെ കണ്ണൂരിലെ വിവിധയിടങ്ങളിലെത്തിച്ച് തെളിവെടുപ്പ് നടത്തി. കാറ് ഒളിപ്പിച്ച അഴീക്കോട് ഉരു നിര്‍മ്മാണശാലയ്ക്കടുത്ത് എത്തിച്ച് തെളിവെടുത്തു. ഇവിടെ നിന്നും കാറ് മാറ്റാനുള്ള തത്രപ്പാടില്‍ ഫോണ്‍ കളഞ്ഞുപോയെന്നായിരുന്നു അര്‍ജുന്റെ ആദ്യമൊഴി.

എന്നാല്‍ ഫോണ്‍ ഈ പറമ്പിനടുത്തുള്ള വളപട്ടണം പുഴയിലേക്ക് വലിച്ചെറിഞ്ഞെന്ന് ഇന്ന് അര്‍ജുന്‍ മൊഴി തിരുത്തി. അര്‍ജ്ജുന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ മെമ്മറികാര്‍ഡ്, എ.ടി.എം, സ്വര്‍ണ്ണം ഇടപാട് നടത്തിയതിന്റെ രേഖകള്‍ എന്നിവ കണ്ടെത്തിയെന്ന് കസ്റ്റംസ് അവകാശപ്പെട്ടു.

അര്‍ജുന്റെ ഭാര്യ അമലയോട് തിങ്കളാഴ്ച ചോദ്യം ചെയ്യലിന് കൊച്ചിയിലേക്ക് എത്താന്‍ നോട്ടീസും നല്‍കിയാണ് സംഘം ചൊക്ലിയിലെ മുഹമ്മദ് ഷാഫിയുടെ വീട്ടിലെത്തിയത്. കടത്ത് സ്വര്‍ണ്ണം കവര്‍ച്ച ചെയ്യുന്നതിന്റെ മുഖ്യ സൂത്രധാരന്‍ ഷാഫിയും കൊടിസുനിയുമാണെന്ന് അര്‍ജ്ജുന്‍ മൊഴി നല്‍കിയിരുന്നു.

ഇതുമായി ബന്ധപ്പെട്ട തെളിവെടുപ്പാണ് കസ്റ്റംസ് നടത്തിയത്. ക്യാരിയര്‍മാര്‍ക്ക് സുരക്ഷ നല്‍കുന്നതും സ്വര്‍ണ്ണം നഷ്ടപ്പെട്ടയാള്‍ പിന്നീട് പ്രശ്‌നമുണ്ടാക്കിയാല്‍ ഭീഷണിപ്പെടുത്തുന്നതും കൊടി സുനിയും ഷാഫിയുമാണെന്നുള്ള ശബദ സന്ദേശവും പുറത്തുവരുന്നിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments