അനില്‍ സിന്ദൂരം
പത്തുമാസം ഉദരത്തില്‍ ചുമന്ന് പ്രസവിച്ച് അമ്മിഞ്ഞപ്പാല്‍ ഇറ്റിച്ചുതന്ന് നമ്മെ പറക്കമുറ്റിച്ച വാല്‍സല്യ നിധികളാണ് അമ്മമാരെങ്കില്‍ അതേ സ്‌നേഹ പരിലാളനത്തിന്റെയും സുരക്ഷിതത്വത്തിന്റെയും പ്രതീകങ്ങളാണ് അച്ഛന്‍മാര്‍. അമ്മമാരെ അകമഴിഞ്ഞ് ആദരിച്ച ‘മദേഴ്‌സ് ഡേ’ ഏതാനും ആഴ്ചകള്‍ക്ക് മുമ്പായിരുന്നു. അഖിലലോക അച്ഛന്‍മാരെ ബഹുമാനിക്കാനിതാ മറ്റൊരു ‘ഫാദേഴ്‌സ് ഡേ’ സമാഗതമാവുന്നു. ജൂണ്‍ 20-ാം തീയതിയാണ് പിതൃത്വത്തെ മാനിക്കുന്ന ആ അവിസ്മരണീയമായ ഉല്‍സവ ദിനം. അച്ഛനുറങ്ങാത്ത വീടുകള്‍ സമൂഹത്തിനപമാനമാണ്.
അമ്മയെ പോലെതന്നെ പറഞ്ഞറിയിക്കാന്‍ പറ്റാത്തൊരു വികാരമാണ് സ്‌നേഹമുള്ള മക്കള്‍ക്ക് അച്ഛന്‍. കുടുംബനാഥന്‍ എന്ന നിലയില്‍ അച്ഛന് അവഗണിക്കാനാവാത്ത ഒട്ടേറെ റോളുകള്‍ ഉണ്ട്. സഹനത്തിന്റെയും പരിപാലനത്തിന്റെയും പ്രതീകമാണ് അമ്മ. എങ്കില്‍ സൃഷ്ടിയുടെയും സംരക്ഷണത്തിന്റെയും കരുത്തിന്റെയും വിശേഷണമാണ് അച്ഛന് ചേരുക. കുടുംബത്തിന്റെ കെട്ടുറപ്പും സുരക്ഷയും അച്ഛന്മാരുടെ ചുമലിലാണെന്നും.
ആരോഗ്യകരമായ ഒരു കുടുംബാന്തരീക്ഷത്തിന് ആരോഗ്യമുള്ള ഒരച്ഛന്‍ വേണം…. സ്‌നേഹനിധിയായ ഒരച്ഛന്‍ വേണം…വളരെയധികം പ്ലാനിംഗുള്ള ഒരച്ഛന്‍ വേണം. മക്കളെ ശാസിച്ചും ശിക്ഷിച്ചും വളര്‍ത്തുന്ന അച്ഛന്മാര്‍ പലപ്പോഴും അവരുടെ സ്‌നേഹം പ്രകടിപ്പിക്കാറില്ല. അമ്മമാരെ അപേക്ഷിച്ച് അവരുടെ സ്‌നേഹം ആന്തരികമാണ്.
മക്കള്‍ പഠിച്ചു വളര്‍ന്ന് സ്വന്തം കാലില്‍ നില്‍ക്കാറാവുമ്പോള്‍ അച്ഛന്‍മാര്‍ അനുഭവിക്കുന്ന നിര്‍വൃതിക്ക് അതിരുകളില്ല. അതേ മക്കള്‍ തന്നെ തങ്ങളെ തങ്ങളാക്കിയ അച്ഛനെ ഒരു ബാധ്യതയായി കണ്ട് വൃദ്ധ സദനത്തിലേയ്ക്ക് വഴിപിരിച്ച് കൊണ്ടുപോകുമ്പോള്‍ പിതൃ ഹൃദയത്തിലുണരുന്ന നൊമ്പരങ്ങള്‍ക്കും സീമകളില്ല.
ശരണാലയത്തിന്റെ മടുപ്പിക്കുന്ന ഏകാന്തതയിലിരുന്ന് വിങ്ങിപ്പൊട്ടുമ്പോഴും വാത്സല്യനിധിയായ അച്ഛന്‍ നമ്മെ അറിഞ്ഞോ അറിയാതെയോ ശപിക്കുന്നുണ്ടോയെന്ന് കാതോര്‍ക്കുക. ഇക്കുറി ഫാദേഴ്‌സ് ഡേ ആഘോഷിക്കുമ്പോള്‍ മുമ്പെന്നെത്തേക്കാളും ഉപരിയായി അച്ഛന്‍മാരെ സ്‌നേഹിക്കാനും ആദരിക്കാനും ഒരിക്കലവര്‍ തന്നെ വാത്സല്യം, ഇപ്പോഴും അവര്‍ ചൊരിഞ്ഞുകൊണ്ടിരിക്കുന്ന അളവറ്റ സ്‌നേഹം പതിന്മടങ്ങായി തിരിച്ചു കൊടുക്കാനും പുതുശപഥം ചെയ്യേണ്ടിയിരിക്കുന്നു.
ദ്രോഹികളായ അച്ഛന്മാരെ സ്‌നേഹം കൊണ്ടും പരിഗണനകൊണ്ടും കീഴടക്കി കുടുംബത്തിലേയ്ക്ക് മടക്കിക്കൊണ്ടു വരാനും അതുവഴി കുടുംബത്തിന്റെ താളവും പൂര്‍ണതയും വീണ്ടെടുക്കുവാനും ശ്രമിക്കേണ്ടിയിരിക്കുന്നു. ആഘോഷം അങ്ങനെ അര്‍ഥപൂര്‍ണമാകട്ടെ.
”ബാല്യത്തില്‍ ആവശ്യങ്ങളെപ്പറ്റി ഞാന്‍ ചിന്തിച്ചിരുന്നില്ല, പിതാവിന്റെ സംരക്ഷണം ഒഴിച്ച്…”എന്ന സിഗ്മണ്ട് ഫ്രോയ്ഡിന്റെ വാക്കുകളില്‍ നിന്നും ഒരച്ഛന്റെ സംരക്ഷണത്തിന് നാം എത്രമാത്രം വില കല്‍പ്പിക്കുന്നു എന്ന് വ്യക്തമാകും. ഫാദേഴ്‌സ് ഡേ എന്നത് പിതാക്കന്മാരെക്കുറിച്ചുള്ള ഓര്‍മ പുതുക്കലിന്റെയും ആഘോഷത്തിന്റെയും ദിനമാണ്. കുടുംബാംഗങ്ങളുടെ കൂട്ടായ്മയുടെ ഉത്തമ അവസരം കൂടിയാണിത്.
വാഷിംഗ്ടണിലെ സ്‌പൊക്കെയ്‌നിലുള്ള സൊനോറ ലൂയിസ് സ്മാര്‍ട്ട് ഡോഡ് ആണ് ഫാദേഴ്‌സ് ഡേ എന്ന ആശയം ആദ്യമായി മുന്നോട്ടുവച്ചത്. 1909ലെ മദേഴ്‌സ് ഡേ ആഘോഷവേളയിലാണ് സൊനോറ ഡോഡിന്റെ മനസില്‍ ഈ ആശയം ഉദിച്ചത്. തന്റെ പ്രിയ പിതാവ് വില്യം ജാക്‌സണ്‍ സ്മാര്‍ട്ടിനെ ആദരിക്കാന്‍ ഒരു ദിവസം വേണമെന്ന് അവര്‍ ആഗ്രഹിച്ചു. ആഭ്യന്തര യുദ്ധത്തില്‍ പങ്കെടുത്ത പട്ടാളക്കാരനായിരുന്നു വില്യം സ്മാര്‍ട്ട്.
തന്റെ ആറാമത്തെ കുഞ്ഞിന്റെ പ്രസവത്തോടെ വില്യം സ്മാര്‍ട്ടിന്റെ ഭാര്യ 1898ല്‍ മരിച്ചു. കിഴക്കന്‍ വാഷിംഗ്ടണ്‍ സ്റ്റേറ്റിലെ ഒരു റൂറല്‍ ഫാമില്‍ താമസിച്ചുകൊണ്ട് വില്യം തന്റെ നവജാത ശിശുവിനെയും മറ്റ് അഞ്ചുമക്കളെയും ഏറെ കഷ്ടതകള്‍ സഹിച്ച് വളര്‍ത്തി വലുതാക്കി.
സൊനോറ വളര്‍ന്നു വലുതായപ്പോള്‍, തന്നെയും സഹോദരങ്ങളെയും പറക്കമുറ്റിക്കാന്‍ പിതാവ് സഹിച്ച ത്യാഗങ്ങളെക്കുറിച്ച് മനസിലാക്കി. സ്വകാര്യ സന്തോഷങ്ങള്‍ മാറ്റിവച്ചിട്ടായിരുന്നു സ്മാര്‍ട്ട് മക്കളെ വളര്‍ത്തിയത്. സൊനോറയുടെ കാഴ്ചപ്പാടില്‍ തന്റെ പിതാവ് ധൈര്യശാലിയും നിസ്വാര്‍ഥനും സ്‌നേഹനിധിയുമാണ്.
വില്യം സ്മാര്‍ട്ട് ജനിച്ചത് ജൂണ്‍ മാസത്തിലാണ്. അതുകൊണ്ട് സൊനോറയുടെ ആഗ്രഹപ്രകാരം ആദ്യത്തെ ഫാദേഴ്‌സ് ഡേ ആഘോഷങ്ങള്‍ 1910 ജൂണ്‍ 19ന് വാഷിംഗ്ടണിലെ സ്‌പൊക്കെയ്‌നില്‍ നടന്നു.
എല്ലാവര്‍ഷവും ഫാദേഴ്‌സ് ഡേ ആചരിക്കണമെന്ന സൊനോറയുടെ അപേക്ഷയ്ക്ക് സ്‌പെക്കെയ്ന്‍ മിനിസ്റ്റീരിയല്‍ അസോസിയേഷനും വൈ.എം.സി.എയും പിന്തുണ നല്‍കിയിരുന്നു. ഇതോടെ വിവിധ നഗരങ്ങളിലും മറ്റും അമേരിക്കക്കാരും മറ്റ് ദേശവാസികളും ഫാദേഴ്‌സ് ഡേ ആഘോഷിക്കാന്‍ തുടങ്ങി.
പ്രസിഡന്റ് കാല്‍വിന്‍ കുളിഡ്ജ് 1924ല്‍ ദേശീയ തലത്തില്‍ ഫാദേഴ്‌സ് ഡേ ആചരിക്കണമെന്ന ആശയത്തെ പിന്തുണച്ചു. 1966ല്‍ പ്രസിഡന്റ് ലിന്‍ഡണ്‍ ജോണ്‍സണ്‍ എല്ലാ ജൂണ്‍മാസത്തിലെയും മൂന്നാമത്തെ ഞായറാഴ്ച ഫാദേഴ്‌സ് ഡേ ആയി ആചരിക്കാനുള്ള ഉത്തരവില്‍ ഒപ്പുവച്ചു. പ്രസിഡന്റ് റിച്ചാര്‍ഡ് നിക്‌സണ്‍ 1972ല്‍ ഇതൊരു നിയമമാക്കുകയും ചെയ്തു.
ഇന്ന് അമേരിക്കയോടൊപ്പം മറ്റ് രാജ്യങ്ങളും അച്ഛന്‍മാരുടെ ദിനം സമൃദ്ധമായി ആഘോഷിക്കുന്നു. ഫാദേഴ്‌സ് ഡേ നമ്മുടെ സ്വന്തം പിതാവിനെ മാത്രം ആദരിക്കാനുള്ള ദിവസമല്ല. ജീവിതത്തില്‍ അച്ഛനു തുല്യമായ റോളെടുത്ത ഏവരെയും ആദരിക്കാനുള്ള ദിവസമാണ്.
ഇത്തവണത്തെ ഫാദേഴ്‌സ് ഡേ ആഘോഷവേളയില്‍ നാട്ടില്‍ നിന്ന് കേട്ട ഒരു വാര്‍ത്തയെക്കുറിച്ച് വേദനയോടെ ഓര്‍ത്തുപോവുകയാണ്. തൊണ്ണൂറ്റിയഞ്ചുവയസ്സുള്ള നാരായണനെന്ന വൃദ്ധപിതാവിനെ സ്വന്തം മക്കള്‍തന്നെ വഴിയിലുപേക്ഷിച്ചു കടന്നുകളഞ്ഞുവെന്ന, തിരുവനന്തപുരത്തുനിന്നുള്ള വാര്‍ത്ത, ലാഭ നഷ്ടക്കണക്കുകൊണ്ട് ബന്ധങ്ങളെ അളക്കുന്ന അപകടാവസ്ഥയുടെ സൂചനയാണ്. ഇതാദ്യമല്ല കേരളത്തില്‍ അച്ഛനമ്മമാരെ മക്കള്‍ തെരുവിലുപേക്ഷിക്കുന്നത്. എന്നാല്‍ അതിന്റെ തോത് നാല്‍ക്കിനാള്‍ കൂടിവരുന്നുവെന്നത് ആശങ്കക്ക് വഴിയൊരുക്കുന്നു.
മക്കളും മരുമക്കളും പേരക്കുട്ടികളുമെല്ലാമായി നാല്‍പതിലേറെപേരുള്ള കുടുംബത്തിലെ അംഗമായിരുന്നു നാരായണന്‍. ഭാര്യ കാര്‍ത്യായനി വര്‍ഷങ്ങള്‍ക്ക് മുമ്പ് മരിച്ചു. വാര്‍ധക്യം ഭാരമായിത്തുടങ്ങിയപ്പോള്‍ മക്കള്‍ ഒന്നൊന്നായി നാരായണനെ കൈയൊഴിഞ്ഞു. ഒടുവില്‍ അവസാന ആശ്രയമായിരുന്ന മകളും.
വാര്‍ധക്യ പെന്‍ഷനായി കിട്ടിയ ആയിരം രൂപയും പിടിച്ചുവാങ്ങിയ ശേഷമാണ് ഓട്ടോറിക്ഷയില്‍ കൊണ്ടുവന്ന് ശ്രീപത്മനാഭസ്വാമി ക്ഷേത്രനടയിലേക്കുള്ള വഴിയില്‍ കസേരയിട്ടിരുത്തിയ ശേഷം മക്കള്‍ കടന്നുകളഞ്ഞത്. ആളുകള്‍ വിവരമറിയിച്ചതനുസരിച്ച് പൊലീസെത്തി പൂജപ്പുര വൃദ്ധ സദനത്തിലേക്ക് മാറ്റിയ ആ അച്ഛന്റെ കദനകഥ പത്രങ്ങളില്‍ വായിച്ചറിഞ്ഞവര്‍ക്ക് തോന്നിയ അലിവു പോലും സ്വന്തം മക്കള്‍ക്കു ണ്ടായില്ല.
സ്വന്തം മക്കളെ കണ്ണിലെ കൃഷ്ണമണി പോലെ പരിചരിക്കാറുണ്ട് നാം, അവരുടെ കുട്ടിക്കുറുമ്പുകളോ, പിടിവാശികളോ, കരച്ചിലോ, അതെത്ര കടുപ്പമേറിയതാണെങ്കിലും നമ്മെ അലോസരപ്പെടുത്താറില്ല. കുട്ടിക്കാലത്തെ ഇതുപോലുള്ള നമ്മുടെ പിടിവാശികള്‍ക്കും കുറുമ്പുകള്‍ക്കും മുന്നില്‍ സ്വന്തം സുഖസന്തോഷങ്ങള്‍ വേണ്ടെന്നുവച്ചവരാണ് അച്ഛനുമമ്മയുമെന്ന യാഥാര്‍ത്ഥ്യം അറിഞ്ഞുകൊണ്ടുതന്നെ വിസ്മരിക്കുന്നു.
പട്ടിണിയും പരിവട്ടവും കാരണം മുണ്ട് മുറുക്കിയുടുത്തപ്പോഴും തെരുവിലുപേക്ഷിക്കുകയല്ല, മക്കളെ കൂടുതല്‍ മാറോട് ചേര്‍ത്തുപിടിക്കുകയായിരുന്നു അവരെന്നോര്‍ക്കണം. തെരുവിലുപേക്ഷിച്ചെന്ന ചീത്തപ്പേര് ഒഴിവാക്കാന്‍ മാസാമാസം പണം നല്‍കി വൃദ്ധ സദനങ്ങളില്‍ അച്ഛനമ്മമാരെ പാര്‍പ്പിക്കുന്ന, സാംസ്‌കാരിക സമ്പന്നരെന്ന് സ്വയം അഹങ്കരിക്കുന്ന മക്കളും ആവോളമുണ്ട്.
കേരളത്തില്‍ കൂണ്‍പോലെ മുളച്ചുപൊന്തുന്ന വൃദ്ധസദനങ്ങളും ശരണാലയങ്ങളുമെല്ലാം ഇതിനു തെളിവാണ്. തെരുവിലുപേക്ഷിച്ചാല്‍ പൊലീസ് കേസെടുക്കും. വൃദ്ധസദനങ്ങളിലാവുമ്പോള്‍ അതുണ്ടാകില്ല.
മാതാവിനെയും പിതാവിനെയും ഗുരുവിനെയും ദൈവതുല്യരായിക്കണ്ട് സ്‌നേഹിക്കുകയും ആദരിക്കുകയും ചെയ്യണമെന്ന് പഠിപ്പിച്ച മഹത്തായ, സുഭദ്രമായ സാമൂഹിക സങ്കല്‍പ്പത്തിലാണ് ഇന്ത്യയുടെ അടിത്തറ. അതില്‍ ഊറ്റം കൊള്ളുന്നവരാണ് ഓരോ ഭാരതീയനും. എന്നിട്ടും ഉത്പാദനക്ഷമമല്ലാത്തതിനെയെല്ലാം പുറംതള്ളണമെന്ന യുക്തിസഹമല്ലാത്ത ന്യായവാദങ്ങളെ വാരിപ്പുണരാന്‍ വെമ്പല്‍കൊള്ളുന്നവരായി നാം മാറുന്നു.
പ്രായമായവരുടെ അനുഭവസമ്പത്തും ഉപദേശ നിര്‍ദേശങ്ങളും പക്വതയുമെല്ലാം ഉപയോഗപ്പെടുത്തുന്നതിനു പകരം വാര്‍ധക്യത്തിന്റെ കുടുസ്സുമുറിയിലോ കട്ടിലിലോ തളച്ചിടാനാണ് പലരും ആഗ്രഹിക്കുന്നത്. മക്കളും പേരക്കുട്ടികളുമെല്ലാം ആവോളമുണ്ടായിട്ടും ജീവിതാന്ത്യത്തില്‍ ഒറ്റപ്പെട്ടുപോകുന്നു നമ്മുടെ അച്ഛനമ്മമാര്‍. അവരുടെ ചുമയോ, വേദന തിന്ന് തളരുമ്പോഴുള്ള ചെറിയ മൂളലോ പോലും അസ്വസ്ഥതയുണ്ടാക്കുന്നു. ഒന്ന് മിണ്ടാതിരുന്നൂ കൂടേ.
എന്ന വാക്കില്‍ ശാസനയും ദേഷ്യവും വെറുപ്പുമെല്ലാം കുത്തിവെക്കുന്നു. മക്കളുടെ, പേരക്കുട്ടികളുടെ സ്‌നേഹം, ദയാവായ്പു നിറഞ്ഞ പെരുമാറ്റം… അതു മാത്രമാണ് പല അച്ഛനമ്മമാരും ജീവിതാന്ത്യത്തില്‍ ആഗ്രഹിക്കുന്നത്. പല കാരണങ്ങളാലും നാമത് തട്ടിത്തെറിപ്പിക്കുന്നു. മറ്റുള്ളവരില്‍നിന്ന് സ്‌നേഹം ലഭിക്കുന്നതുപോലും പുച്ഛത്തോടെയോ വെറുപ്പോടെയോ കാണുന്നു. നമുക്കും ഇതുപോലൊരു കാലം വരാനിരിക്കുന്നുണ്ടെന്ന ഓര്‍മ്മയെങ്കിലും അതിനൊരു തിരുത്തെഴുത്താവണം.
അമ്മയുടെ ഉദരത്തില്‍ ജിവന്‍ വയാക്കുന്ന ബന്ധത്തില്‍ തുടങ്ങി മരണത്തിനപ്പുറത്തേക്കുവരെ സഞ്ചരിക്കുന്ന വാത്സല്യത്തിന്റെ, സ്‌നേഹത്തിന്റെ മഹാപ്രവാഹമാണ് പിതൃത്വം. ആ സ്‌നേഹസാന്ത്വനത്തിന്റെ കരസ്പര്‍ശം അവരില്‍നിന്ന് അനുഭവിക്കാനും അവര്‍ക്ക് തിരികെ നല്‍കാനും ഈ ഫാദേഴ്‌സ് ഡേയില്‍ ഓരോരുത്തര്‍ക്കും കഴിയട്ടെ.
ലോകത്തിലെ എല്ലാ അച്ഛന്‍മാര്‍ക്കും ആയുരാരോഗ്യ സൗഖ്യം നേരാം. മണ്‍മറഞ്ഞു പോയവരുടെ ആത്മാവിന്റെ നിത്യശാന്തിക്കായി തപ്തസ്മരണകളുടെ ഒരിറ്റു കണ്ണീരുകൊണ്ട് തര്‍പ്പണം ചെയ്യാം. അവരുടെ സ്‌നേഹത്തിനും സഹനത്തിനും ത്യാഗത്തിനും ഹൃദയം കൊണ്ടി നന്ദി പറയാം.
സുന്ദരമായൊരു ജന്മം തന്നതിന്റെ പേരില്‍ അവരെ ക്രൂശിക്കാതിരിക്കാന്‍ മനസുകൊണ്ടും വാക്കുകൊണ്ടും പ്രവര്‍ത്തികൊണ്ടും നമുക്ക് ദൃഢപ്രതിജ്ഞയെടുത്ത് പ്രാപ്തരാകാം.
”ഹാപ്പി ഫാദേഴ്‌സ് ഡേ…”