തിരുവനന്തപുരം : കോവിഡിന്റെ അനന്തര ഫലമായി ഹൃദ്രോഗം, പക്ഷാഘാതം തുടങ്ങിയ ഗുരുതര രോഗങ്ങള്‍ ബാധിക്കുന്നവരുടെ എണ്ണം രണ്ടു മുതല്‍ മൂന്നിരട്ടിവരെ വര്‍ധിച്ചെന്നു ലോകാരോഗ്യ സംഘടനയുടെ ഡപ്യൂട്ടി ഡയറക്ടറും ചീഫ് സയന്റിസ്റ്റുമായിരുന്ന ഡോ.സൗമ്യ സ്വാമിനാഥന്‍.
പ്രമേഹം, മറവിരോഗം, നാഡീരോഗങ്ങള്‍, തലച്ചോറിലെ പ്രശ്‌നങ്ങള്‍, രക്താതിമര്‍ദം എന്നിവ ബാധിക്കുന്നവരുടെ എണ്ണം കോവിഡിനു ശേഷം കുതിച്ചുയരുന്നുണ്ട്. ഇതിനെ എങ്ങനെ നേരിടണമെന്ന് ഇനിയും കൃത്യമായ ധാരണ ഉണ്ടായിട്ടില്ല.
പഠന,ഗവേഷണ പ്രവര്‍ത്തനങ്ങളിലെ ആദ്യ ഫലങ്ങളില്‍ നിന്നാണു കണക്കുകള്‍ ലഭിച്ചത്. അന്തിമഫലം വരുമ്പോഴേ കാരണങ്ങള്‍ വ്യക്തമാകുകയുള്ളൂ.
കോവിഡ് ബാധിതരെ ചികിത്സിക്കാനുള്ള മരുന്നുകളും വാക്‌സീനും അതിവേഗം വികസിപ്പിക്കാന്‍ വിവിധ രാജ്യങ്ങള്‍ക്കു സാധിച്ചു. അതിനാല്‍ കോവിഡ് പ്രതിരോധവും ചികിത്സയും ഇപ്പോള്‍ പ്രശ്‌നമല്ല. കോവിഡ് ബാധിച്ചു ഗുരുതരാവസ്ഥയിലായാലും ജീവിതത്തിലേക്കു തിരിച്ചുകൊണ്ടുവരാന്‍ സാധിക്കും. പക്ഷേ, കോവിഡിന്റെ ഭാഗമായി വിവിധ രോഗങ്ങളുടെ നിരക്ക് ഉയര്‍ന്നതു വലിയ വെല്ലുവിളിയാണ്.
വിവിധ രോഗങ്ങള്‍ ബാധിക്കുന്നവരുടെ എണ്ണത്തില്‍ ഉണ്ടായ വര്‍ധനയെക്കുറിച്ചു ഊര്‍ജിതമായ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. കോവിഡ് എങ്ങനെയാണു വിവിധ രോഗങ്ങള്‍ക്കു കാരണമാകുന്നതെന്നു കൃത്യമായി കണ്ടെത്താനായിട്ടില്ല.