Thursday, March 28, 2024

HomeMain Storyലക്ഷദ്വീപിനെ 'കാലാപാനി' ആക്കുമോ..? ഐക്യദാര്‍ഢ്യ പ്രമേയവുമായി കേരളം

ലക്ഷദ്വീപിനെ ‘കാലാപാനി’ ആക്കുമോ..? ഐക്യദാര്‍ഢ്യ പ്രമേയവുമായി കേരളം

spot_img
spot_img

കവരത്തി: പിയദര്‍ശന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായി 1996 ല്‍ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് കാലാപാനി. പ്രഭു, അംരീഷ് പുരി, ശ്രീനിവാസന്‍, തബ്ബു, നെടുമുടിവേണു എന്നിവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണകാലത്ത് ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലെ കാലാപാനി എന്ന സെല്ലുലാര്‍ ജയിലില്‍ നടക്കുന്ന കഥയാണ് ഈ ചലച്ചിത്രത്തില്‍ ആവിഷ്‌കരിക്കുന്നത്.

കാലാപാനി വരച്ചുകാട്ടുന്ന ഭീകരത ഈ സിനിമ കണ്ടവര്‍ ഒരിക്കലും മറക്കില്ല. ചിത്രത്തിന്റെ പശ്ചാത്തലം ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപിലെ കാലാപാനി എന്ന ജയിലാണ്. ഈ തടവറയിലാണ് ദ്വീപില്‍ നിന്ന് ശിക്ഷിക്കപ്പെടുന്ന ആളുകളെ കൊണ്ടുപോയിടുന്നത്. ഒന്നുകില്‍ നാടുകടത്തപ്പെടും, അല്ലെങ്കില്‍ മൃഗീയ പീഡനങ്ങള്‍ ഏറ്റുവാങ്ങേണ്ടിവരുന്ന ജയിലറക്കുള്ളിലും. യഥാര്‍ത്ഥ സംഭവകഥയാണ അന്ന് കാലാപാനി എന്ന ചിത്രത്തിലൂടെ വരച്ചുകാട്ടിയിരുന്നത്. അതുപോലുള്ള ജനാധിപത്യ ധ്വംസനവും ഭീകരതയുമാണ് ലക്ഷദ്വീപിലും നടക്കുന്നതെന്ന് പറയേണ്ടിയിരിക്കുന്നു.

ലക്ഷദ്വീപില്‍ സാധാരണക്കാരായ മനുഷ്യര്‍ക്ക് ലഭിച്ചുകൊണ്ടിരുന്ന എല്ലാ സ്വാതന്ത്ര്യവും ഓരോന്നായി വിവാദ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍ വിച്ഛേദിച്ചുകൊണ്ടിരിക്കുന്നു. സംസാര സ്വാതന്ത്ര്യമില്ല, പത്ര സ്വാതന്ത്ര്യമില്ല, ഇപ്പോള്‍ ഇന്റര്‍നെറ്റും ഇല്ലാതാകുന്നു. ത്രീജി നെറ്റ്‌വര്‍ക്ക് ഇപ്പോള്‍ ടുജി ആയി മാറിയെന്നാണ് നാട്ടുകാര്‍ പറയുന്നത്. പ്രതിഷേധങ്ങളെ അമര്‍ച്ച ചെയ്യുന്നതിന്റ ഭാഗമായ നീക്കങ്ങള്‍ ആണിതെന്ന് നാട്ടുകാര്‍ സംശയിക്കുന്നു.

മാത്രമല്ല ജൂണ്‍ ഒന്നാം തീയതി മുതല്‍ സ്‌കൂളുകള്‍ തുറക്കാന്‍ ഇരിക്കെയാണ് ഓണ്‍ലൈന്‍ പഠനത്തെ പോലും ബാധിക്കുന്ന തരത്തില്‍ ഇന്റര്‍നെറ്റ് വേഗത കുറഞ്ഞിരിക്കുന്നത്. ഇതുവഴി കുട്ടികളുടെ പഠനം മുടങ്ങുമെന്നും ആശങ്ക ഇവര്‍ പങ്കുവയ്ക്കുന്നു. രാജ്യത്തുള്ള ആരുമായും ബന്ധപ്പെടാനുള്ള മാര്‍ഗമാണ് ഇല്ലാതാകുന്നത്. ദ്വീപിലേയ്ക്കുള്ള പ്രവേശനവും വിലക്കിയിരിക്കുന്നു.

ഇനി മുതല്‍ സന്ദര്‍ശകര്‍ക്കുള്ള പ്രവേശനാനുമതി നല്‍കുക കവരത്തി എ.ഡി.എം ആയിരിക്കും. കൊവിഡ് പശ്ചാത്തലത്തിലാണ് സന്ദര്‍ശന വിലക്കെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം. മാത്രമല്ല സന്ദര്‍ശകര്‍ ഒരാഴ്ച കൂടുമ്പോള്‍ പെര്‍മിറ്റ് പുതുക്കുകയും വേണം. ഹിറ്റ്‌ലറിന്റെ നയം പോലെ ഒരു ഏകാധിപതിയായി പ്രഫുല്‍ പട്ടേല്‍ ലക്ഷദ്വീപിനെ ഒരു തടവറയാക്കി മാറ്റുന്നു.

അതീവ സംഘര്‍ഷഭരിതവും ഗുരുതരവുമായ ഈ പശ്ചാത്തലത്തില്‍ ലക്ഷദ്വീപിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കേരള നിയമസഭ നാളെ പ്രമേയം പാസാക്കും. അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിനെ നീക്കം ചെയ്യണമെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം. ലക്ഷദ്വീപുകാരുടെ ജീവനും ഉപജീവനങ്ങളും സംരക്ഷിക്കാന്‍ കേന്ദ്രം അടിയന്തരമായി ഇടപെടണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെടും. മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രമേയം അവതരിപ്പിക്കുക.

പ്രമേയത്തിന്റെ പൂര്‍ണരൂപം വായിക്കാം:

നൂറ്റാണ്ടുകളായി പരസ്പരം ബന്ധപ്പെട്ടുകിടക്കുന്ന നാടുകളാണ് കേരളവും ലക്ഷദ്വീപും ചരിത്രപരമായും സാംസ്‌കാരികമായുമുള്ള ഗാഢബന്ധം ഇരുപ്രദേശങ്ങള്‍ക്കും ജനങ്ങള്‍ക്കുമിടയില്‍ പണ്ടേയുണ്ട്. ബ്രിട്ടീഷ് അധിനിവേശത്തിനു മുമ്പ് ലക്ഷദ്വീപിലെ പല ദ്വീപുകളും ഭരണപരമായി കണ്ണൂരിലെ അറയ്ക്കല്‍ രാജവംശത്തിന്റെ കീഴിലായിരുന്നു. 1956 നവംബര്‍ 1ന് സംസ്ഥാന രൂപീകരണം വരെ മലബാര്‍ ജില്ലയുടെ ഭാഗമായിരുന്നു ലക്ഷദ്വീപ്.

ലക്ഷദ്വീപിലെ ജന ങ്ങള്‍ക്കിടയില്‍ ഉപയോഗിക്കുന്ന ഭാഷ മലയാളമാണ്. ഭരണ തലത്തിലും മലയാളത്തിന് അവിടെ വലിയ പ്രാധാന്യമുണ്ട്. വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനും വാണിജ്യത്തിനുമെല്ലാം ലക്ഷദ്വീപ് നിവാസികള്‍ക്ക് കേരളവുമായാണ് കൂടുതല്‍ ബന്ധം. ഇത്തരത്തില്‍ പല തലങ്ങളിലുമുള്ള പങ്കിടലുകള്‍ വഴി കേരളജനതയ്ക്ക് ലക്ഷദ്വീപുകാര്‍ എല്ലാ അര്‍ത്ഥത്തിലും സഹോദരങ്ങളാണ്.

സാംസ്‌കാരികമായുള്ള ലക്ഷദ്വീപിന്റെ സവിശേഷതകള്‍ക്കും അവിടത്തെ തനതു ജീവിതരീതികള്‍ക്കും മേല്‍ കടന്നുകയറ്റം നടക്കുന്നതായി അവിടത്തെ ജനങ്ങള്‍ തന്നെ അഭിപ്രായപ്പെടുകയാണ്. അവരുടെ ഭക്ഷണക്രമത്തെയും ഉപജീവനമാര്‍ഗ്ഗങ്ങളെയും ഒക്കെ തകര്‍ക്കാനുള്ള നീക്കങ്ങള്‍ നടക്കുന്നു എന്നും ലക്ഷദ്വീപുകാരുടെ ജീവനുതന്നെ വെല്ലുവിളി ഉണ്ടാകുന്ന ഭരണപരമായ നടപടിക്രമങ്ങള്‍ അവിടത്തെ അഡ്മിനിസ്‌ട്രേറ്റര്‍ കൈക്കൊള്ളുന്നു എന്നുമാണ് അവിടെ നിന്ന് പുറത്തുവരുന്ന വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്.

ടൂറിസത്തെ ശക്തിപ്പെടുത്താന്‍ എന്ന പേരില്‍ ആ നാടിന്റെ സംസ്‌കാരവും സത്തയുമാണ് ഇല്ലായ്മ ചെയ്യപ്പെടുന്നത്. ജനങ്ങളുടെ ജീവന്‍ സംരക്ഷിക്കുക എന്നത് ഏതൊരു ജനാധിപത്യ സംവിധാനത്തിന്റെയും ഏറ്റവും അടിസ്ഥാനപര മായ കര്‍ത്തവ്യം ആണ്. ആ പ്രാഥമിക കര്‍ത്തവ്യം നിറവേറ്റുന്നതിനു പകരം അതിനെ അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ ഔദ്യോഗിക തലത്തില്‍ നിന്നുതന്നെ ഉണ്ടാവുന്നു എന്നത് അത്യന്തം പ്രതിഷേധാര്‍ഹമാണ്.

ലക്ഷദ്വീപിലെ ഭരണ കൂടത്തിന് വ്യക്തികളുടെ ഭൂമിയും സ്വത്തും ഏറ്റെടുക്കാന്‍ അമിതാധികാരം നല്‍കുന്ന വ്യവസ്ഥ സാധാരണ ജനങ്ങളുടെ ഇടയില്‍ വലിയ ആശങ്കയാണുണ്ടാക്കിയിരിക്കുന്നത്. അതു പോലെതന്നെ, ഇപ്പോള്‍ വരുത്തിയിട്ടുള്ള പുതിയ നിയന്ത്രണങ്ങള്‍ ധാരാളം ആളുകളെ അവര്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്ന സ്ഥാപനങ്ങളില്‍ നിന്നും പിരിച്ചുവിടുന്ന സാഹചര്യവും ഉണ്ടായിട്ടുണ്ട്. ഇത് വലിയതോതിലുള്ള സാമ്പത്തിക അസമത്വങ്ങള്‍ക്കും സാമൂഹ്യ അസ്വസ്ഥതകള്‍ക്കും ഇടവരുത്തുന്നതാണ്.

ഇന്ത്യന്‍ സമൂഹത്തിന്റെ ആത്യന്തികമായ സവിശേഷത അതിന്റെ നാനാത്വത്തിലെ ഏകത്വം ആണ്. ഇന്ന് ലക്ഷദ്വീപില്‍ കാണുന്നതിന് സമാനമായ വിധത്തില്‍ ഈ രാജ്യത്തിന്റെ നാനാത്വങ്ങളെ ഇല്ലായ്മ ചെയ്യുന്ന തരത്തിലുള്ള നീക്കങ്ങള്‍ ഇന്ത്യയിലെ മറ്റിടങ്ങളിലും ആസൂത്രിതമായി നടത്തിയിട്ടുണ്ട്. അവയുടെയൊക്കെ പരിണിതഫലം ദുരന്തങ്ങളായിരുന്നു. ലോകത്തിന്റെ പല ഭാഗങ്ങളിലും രാജ്യങ്ങളുടെ അവിഭാജ്യ ഘടകങ്ങളായ ചില പ്രദേശങ്ങള്‍ വെട്ടിമുറിക്കപ്പെട്ടിട്ടുണ്ട്.

അങ്ങനെ സ്വന്തം നാട്ടില്‍ അനാഥരാക്കപ്പെട്ട ജനവിഭാഗങ്ങള്‍ പലയിടത്തുമുണ്ട്. അതു പാഠമാകണം. അത്തരം ഹീനമായ പ്രവൃത്തികള്‍ ഇന്ത്യയിലുണ്ടാവരുത്. രാജ്യത്തിന്റെ ഒരുമയ്‌ക്കെതിരെ നില്‍ക്കുന്ന ശക്തികളുടെ താല്‍പ്പര്യ അനുസൃതമായി നടത്തപ്പെട്ടവയാണ് എല്ലാ വിഭാഗീയ വിഘടന നീക്കങ്ങളും. ആ ചരിത്ര പശ്ചാത്തലത്തില്‍ നിന്ന് വീക്ഷിക്കുമ്പോള്‍ ലക്ഷദ്വീപിന്റെ ഭാവി ഉത്കണ്ഠ ഉളവാക്കുന്നു. അത് ഇരുളടഞ്ഞതായിപ്പോകുമെന്ന ആശങ്ക ഇന്ത്യന്‍ ജനതയുടെയാകെ മനസ്സില്‍ ഉയരുന്നു. കേരളം ആ ആശങ്ക പങ്കുവയ്ക്കുന്നു.

കൊളോണിയല്‍ ഭരണാധികാരികളുടെ ചെയ്തികളെപ്പോലും വെല്ലുന്ന രീതിയിലാണ് ഒരു ജനത വില കല്‍പ്പിക്കുന്ന സാംസ്‌കാരിക തനിമ മേല്‍ ആക്രമണം നടക്കുന്നത്. ഇത് ബഹുസ്വരത മുഖമുദ്രയായുള്ള ഒരു ജനാധിപത്യ സംസ്‌കാരത്തിന് തീര്‍ത്തും അന്യം നില്‍ക്കുന്ന ഒന്നാണ്. അതിനാല്‍ തന്നെ, ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ഓരോരുത്തരും ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ ഭാഗത്തുനിന്നുണ്ടാകുന്ന നടപടികളോട് ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തേണ്ടതാണ്.

കേന്ദ്രമാണ പ്രദേശമായ ലക്ഷദ്വീപിന്റെയും അവിടത്തെ ജനങ്ങളുടെയും സവിശേഷതകള്‍ സംരക്ഷിക്കപ്പെടുന്നു എന്ന് ഉറപ്പുവരുത്താനുള്ള ഉത്തരവാദിത്തം കേന്ദ്ര സര്‍ക്കാരിനുണ്ട്. അതിന് വെല്ലുവിളി ഉയര്‍ത്തുന്ന അഡ്മിനിസ്‌ട്രേറ്ററെ അദ്ദേഹത്തിന്റെ ഉത്തരവാദിത്തങ്ങളില്‍ നിന്ന് നീക്കം ചെയ്യണമെന്നും ലക്ഷദ്വീപുകാരുടെ ജീവനും ഉപജീവനങ്ങളും സംരക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും ഈ സഭ ഐകകണ്‌ഠേന ആവശ്യപ്പെടുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments