മുംബൈ: ബരാമതിയിൽ നിന്ന് എൻ.ഡി.എ സ്ഥാനാർഥിയായി ലോക്സഭയിലേക്ക് മത്സരിക്കുന്ന സുനേത്ര പവാറിന് 25,000 കോടിയുടെ സഹകരണ ബാങ്ക് അഴിമതിക്കേസിൽ ക്ലീൻ ചിറ്റ്. മുംബൈ പൊലീസാണ് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ ഭാര്യയായ സുനേത്രക്ക് ക്ലീൻ ചിറ്റ് നൽകിയത്. കേസിൽ അന്വേഷണം അവസാനിപ്പിച്ചതായി കാണിച്ച് മുംബൈ പൊലീസിന്റെ ഇക്കണോമിക് ഒഫൻസ് വിങ് റിപ്പോർട്ട് നൽകി.
മഹാരാഷ്ട്ര സ്റ്റേറ്റ് കോപറേറ്റീവ് ബാങ്കിന്റെ അന്വേഷണ ചുമതല മുംബൈ പൊലീസിന്റെ ഇക്കണോമിക് ഒഫൻസ് വിങ്ങിനായിരുന്നു. സുനേത്രയുമായി അവരുടെ ഭർത്താവുമായും ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന ഇടപാടുകളിൽ ക്രിമിനൽ കുറ്റം നടന്നിട്ടില്ലെന്നായിരുന്നു പൊലീസിന്റെ റിപോർട്ട്. ശരദ് പവാറിന്റെ മകൾ സുപ്രിയ സുലെയുടെ എതിരാളിയായാണ് സുനേത്ര ബരാമതിയിൽ മത്സരിക്കുന്നത്. എൻ.സി.പിയുടെ ഉരുക്കുകോട്ടയാണിത്. എൻ.സി.പിയെ പിളർത്തിയാണ് അജിത് പവാർ ബി.ജെ.പിയും ഷിൻഡെ വിഭാഗവും നയിക്കുന്ന സർക്കാരിന്റെ ഭാഗമായത്. തൊട്ടുപിന്നാലെ ഉപമുഖ്യമന്ത്രിസ്ഥാനവും പവാറിന് നൽകി.
വായ്പ നൽകുന്നതുമായും ജരന്ദേശ്വർ പഞ്ചസാര മിൽ വിൽപന നടത്തിയതുമായും ബന്ധപ്പെട്ട് ബാങ്കിന് ഒരു നഷ്ടവും സംഭവിച്ചിട്ടില്ലെന്നാണ് മുംബൈ പൊലീസിന്റെ റിപ്പോർട്ട്.