മുംബൈ: എല്‍ഗാര്‍ പരിഷത് കേസില്‍ മാസങ്ങളായി ജയിലില്‍ കഴിയുന്ന ആദിവാസി അവകാശ പ്രവര്‍ത്തകന്‍ സ്റ്റാന്‍ സ്വാമിയെ വിദഗ്ധ ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാന്‍ അനുമതി. ബോംബെ ഹൈക്കോടതിയാണ് അനുമതി നല്‍കിയിരിക്കുന്നത്.
സ്റ്റാന്‍ സ്വാമിയുടെ ഇടക്കാല ജാമ്യാപേക്ഷയില്‍ അടിയന്തരമായി വാദം കേള്‍ക്കാന്‍ മുതിര്‍ന്ന അഭിഭാഷകനായ മിഹിര്‍ ദേശായിയുടെ അപേക്ഷയില്‍ ആണ് കോടതിയുടെ തീരുമാനം. നേരത്തെ മെയ് 21 ന് സര്‍ക്കാര്‍ ആശുപത്രിയിലേക്ക് സ്വാമിയെ മാറ്റാന്‍ നീക്കം നടന്നെങ്കിലും അദ്ദേഹം അതിന് തയ്യാറായിരുന്നില്ല.
ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്ന സ്വാമി ഒടുവില്‍ മുംബൈയിലെ ഹോളി ഫാമിലി ആശുപത്രിയിലേക്ക് മാറാന്‍ സമ്മതം മൂളുകയായിരുന്നു. മിഹിര്‍ ദേശായി ഇടപെട്ടാണ് ഇക്കാര്യത്തില്‍ തീരുമാനമാക്കിയത്. എന്തായാലും ഉടന്‍ തന്നെ സ്റ്റാന്‍ സ്വാമിയെ തലോജ ജയിലില്‍ നിന്ന് ആശുപത്രിയിലേക്ക് മാറ്റുമെന്ന് പ്രതീക്ഷിക്കാം. 15 ദിവസത്തേക്കാണ് കോടതി അനുമതി നല്‍കിയിട്ടുള്ളത്.
എല്‍ഗാര്‍ പരിഷത് കേസില്‍ 2020 ഒക്ടോബറില്‍ ആണ് സ്റ്റാന്‍ സ്വാമി അറസ്റ്റ് ചെയ്യപ്പെടുന്നത്. ജയിലില്‍ പ്രവേശിപ്പിക്കുമ്പോള്‍ സ്വന്തമായി നടക്കാനും കുളിക്കാനും ഭക്ഷണം കഴിക്കാനും കഴിഞ്ഞിരുന്ന തനിക്ക് ഇപ്പോള്‍ ഒന്നും തനിയെ സാധിക്കുന്നില്ലെന്ന് കഴിഞ്ഞ ദിവസം വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ ഹാജരാക്കിയപ്പോള്‍ സ്റ്റാന്‍ സ്വാമി കോടതിയെ അറിയിച്ചിരുന്നു. പാര്‍ക്കിന്‍സണ്‍സ് രോഗം മൂര്‍ച്ചിച്ച് ഗുരുതരാവസ്ഥയിലാണ് സ്വാമി ഇപ്പോഴുള്ളത്. കേള്‍വിപ്രശ്‌നങ്ങളും രൂക്ഷമാണ്.
ജയിലില്‍ കഴിയവേ സ്റ്റാന്‍ സ്വാമിയ്ക്ക് കടുത്ത ചുമയും പനിയും ബാധിച്ചിരുന്നു. ജയിലില്‍ 26 പേര്‍ക്ക് കൊവിഡ് ബാധിച്ചിരുന്ന സമയമായിരുന്നിട്ട് പോലും സ്വാമിയെ ടൊവിഡ് ടെസ്റ്റിന് വിധേനയനാക്കിയിരുന്നില്ലെന്ന് മിഹാര്‍ ദേശായി കോടതിയെ അറിയിച്ചു. ജയിലില്‍ ആശുപത്രിയില്‍ അവശ്യ സൗകര്യങ്ങള്‍ ഇല്ലെന്നും വ്യക്തമാക്കി. സ്വാമിയുടെ ചികിത്സാ ചെലവികള്‍ അദ്ദേഹത്തിന്റെ കുടുംബം തന്നെ വഹിക്കും എന്നും അറിയിച്ചിട്ടുണ്ട്.
സ്റ്റാന്‍ സ്വാമിയുടെ പ്രായം 84 വയസ്സായി എന്നത് ഒരു തര്‍ക്കവിഷയമല്ലെന്നും അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി മോശമാണെന്ന് ജെജെ ആശുപത്രിയിലെ ഡോക്ടര്‍മാരുടെ വിദഗ്ധ സംഘം വ്യക്തമാക്കിയിട്ടുണ്ട് എന്നും കോടതിയും വിലയിരുത്തി. സ്വാമിയെ പരിചരിക്കാന്‍ ഒരു സഹായിയെ നിയോഗിക്കാന്‍ ഹോളി ഫാമിലി ആശുപത്രിയോട് കോടതി അഭ്യര്‍ത്ഥിക്കുകയും ചെയ്തിട്ടുണ്ട്.