ന്യൂഡല്‍ഹി: ആക്ടിവിസ്റ്റ് ടീസ്റ്റ സെതല്‍വാദിന്റെ അറസ്റ്റില്‍ ആശങ്ക രേഖപ്പെടുത്തി ഐക്യ രാഷ്ട്രസഭ. വിദ്വേഷത്തിനും വിവേചനത്തിനും എതിരെ ശ്ബ്ദം ഉയര്‍ത്തുന്ന ആളാണ് ടീസ്റ്റ എന്ന് ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പ്രത്യേക റിപ്പോര്‍ട്ടര്‍ മേരി ലോലര്‍ പറഞ്ഞു.
ഗുജറാത്ത് ഭീകര വിരുദ്ധ സേന ടീസ്റ്റ സെതല്‍വാദിനെ അറസ്റ്റ് ചെയ്തതില്‍ കടുത്ത ആശങ്കയുണ്ട്. വിദ്വേഷത്തിനും വിവേചനത്തിനുമെതിരെ ശക്തമായ നിലപാടുകള്‍ സ്വീകരിച്ച വ്യക്തിയാണ് ടീസ്റ്റ. മനുഷ്യാവകാശ ധ്വംസനങ്ങളെ എതിര്‍ക്കുകയെന്നത് കുറ്റകൃത്യമല്ല. അവരെ വിട്ടയക്കണം എന്നും ഇന്ത്യന്‍ ഭരണാധികാരികള്‍ അവരെ പീഡിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും ആവശ്യപ്പെടുന്നു’ -മേരി ലോലര്‍ ട്വീറ്റ് ചെയ്തു.
കഴിഞ്ഞദിവസമാണ് ടീസ്റ്റയെ അറസ്റ്റ് ചെയ്യുന്നത്. ഗുജറാത്ത് കലാപത്തില്‍ വ്യാജ വിവരം നല്‍കിയെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ആരോപണത്തിന് പിന്നാലെയാണ് ആക്ടിവിസ്റ്റ് ടീസ്റ്റ സെതല്‍വദിനെ ഗുജറാത്ത് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.
ഗുജറാത്ത് പൊലീസിന്റെ പ്രത്യേക അന്വേഷണസംഘം ശനിയാഴ്ച മുംബൈ ജുഹുവിലെ ഇവരുടെ വസതിയില്‍ എത്തിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു കസ്റ്റഡിയില്‍ എടുത്തത്. ഇന്ത്യന്‍ പീനല്‍ കോഡ് 468 പ്രകാരം സെതല്‍വാദ് അടക്കമുള്ള നിരവധി പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും ഇവരെ അഹമ്മദാബാദിലേക്ക് ചോദ്യം ചെയ്യാന്‍ കൊണ്ടുപോകുക ആയിരുന്നുവെന്നുമാണ് ടീസ്റ്റയുമായി ബന്ധമുള്ള അഭിഭാഷകന്‍ പറഞ്ഞത്.
ഗുജറാത്ത് കലാപത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ളവരെ കുറ്റവിമുക്തരാക്കിയതിനെതിരെ കൊല്ലപ്പെട്ട കോണ്‍ഗ്രസ് എം.പി ഇഹ്‌സാന്‍ ജഫ്രിയുടെ ഭാര്യ സാക്കിയ ജഫ്രി നല്‍കിയ ഹരജിയില്‍ ടീസ്റ്റ സെതല്‍വാദും കക്ഷി ചേര്‍ന്നിരുന്നു. 2002 കലാപത്തെ കുറിച്ച് ടീസ്റ്റ സെതല്‍വാദ് അടിസ്ഥാന രഹിതമായ വിവരങ്ങള്‍ പൊലീസിന് കൈമാറി എന്നായിരുന്നു അമിത് ഷാ ആരോപിച്ചിരുന്നത്