തൊടുപുഴ: ചിന്നക്കനാലില്‍ നാട്ടുകാര്‍ക്കു ശല്യമുണ്ടാക്കിയ കാട്ടാന അരിക്കൊമ്ബനെ കാടു മാറ്റുന്നതിന്റെ ഭാഗമായി പിടികൂടുന്നതിന് മയക്കുവെടി വച്ചു. രണ്ടാം ദിവസം മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പിനൊടുവിലാണ് വനംകുപ്പിന്റെ ദൗത്യസംഘത്തിന് ആനയെ വെടിവയ്ക്കാനായത്.
തിരച്ചിലിനൊടുവില്‍ വൈകിട്ട് ഇടുക്കി ശങ്കരപാണ്ഡ്യമേട് ഭാഗത്ത് ആനയെ കണ്ടെത്തിയിരുന്നു. ഇവിടെനിന്ന് സമതലപ്രദേശമായ സിമന്റ് പാലത്തിന് സമീപത്തേക്ക് ആന എത്തുന്നതുവരെ കാത്തുനിന്ന ശേഷം പന്ത്രണ്ടു മണിയോടെയാണ് സംഘം വെടിവച്ചത്.
ഡോ.അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലാണ് ആദ്യ ഡോസ് മയക്കുവെടിവച്ചത്. മയക്കം എത്രത്തോളം ഉണ്ടെന്ന് മനസിലാക്കിയ ശേഷം ഇരുപത് മിനിട്ട് കഴിഞ്ഞായിരിക്കും രണ്ടാമത്തെ ഡോസ് മയക്കുവെടി വയ്ക്കുക.
വനം വകുപ്പ് ജീവനക്കാര്‍, ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തില്‍ വെറ്ററിനറി സര്‍ജന്‍മാര്‍, കുങ്കിയാനകളുടെ പാപ്പാന്മാര്‍ എന്നിവരുള്‍പ്പെടെ 150 പേരാണ് ദൗത്യത്തില്‍ പങ്കെടുത്തത്
വെടിയേറ്റ ആന മയങ്ങിയ ശേഷം താപ്പാനകളെ ഉപയോഗിച്ച് ലോറിയില്‍ കയറ്റി കാടുമാറ്റാനാണ് നീക്കം. അരിക്കൊമ്ബനെ എങ്ങോട്ടാണ് മാറ്റുന്നതെന്ന് വനംവകുപ്പ് അറിയിച്ചിട്ടില്ല. പെരിയാര്‍ വന്യജീവി സങ്കേതത്തിലേക്കു മാറ്റാനാണ് ഉദ്ദേശിക്കുന്നത് എന്നാണ് സൂചനകള്‍.
അരിക്കൊമ്ബനെ പിടികൂടാനുള്ള ദൗത്യത്തിന്റെ പശ്ചാത്തലത്തില്‍ പ്രദേശത്ത് ഇന്നും പുലര്‍ച്ചെ നാലര മുതല്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ചിന്നക്കനാല്‍, ശാന്തന്‍പാറ പഞ്ചായത്തുകളിലാണ് നിരോധനാജ്ഞ.
ഇന്നലെ നാലു മണിയോടെ നിര്‍ത്തിവച്ച ദൗത്യം ഇന്ന് രാവിലെ എട്ട് മണിക്കാണ് പുനരാരംഭിച്ചത്.