എന്‍.ഡി.എ പ്രവേശത്തിന് സി.കെ ജാനു കെ സുരേന്ദ്രനോട് പത്ത് കോടി ആവശ്യപ്പെട്ടുകണ്ണൂര്‍: എന്‍.ഡി.എയുമായി സഹകരിക്കാന്‍ സി.കെ ജാനു 10 കോടി ആവശ്യപ്പെട്ടുവെന്ന് ആരോപണം.
ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി ട്രഷറര്‍ പ്രസീതയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. പത്ത് കോടി രൂപക്ക് പുറമെ അഞ്ച് നിയമസഭാ സീറ്റും ഒരു കേന്ദ്രമന്ത്രി സ്ഥാനവും കെ സുരേന്ദ്രനോട് സി.കെ ജാനു ആവശ്യപ്പെട്ടുവെന്നും പ്രസീത ആരോപിച്ചു.
എന്‍.ഡി.എയുമായി സഹകരിക്കാന്‍ 10 കോടി രൂപയാണ് ആവശ്യപ്പെട്ടതെങ്കിലും ബിജെപി അധ്യക്ഷന്‍ 10 ലക്ഷം രൂപ തിരുവനന്തപുരത്ത് വെച്ച് സി.കെ ജാനുവിന് കൈമാറിയെന്നും പ്രസീത പറഞ്ഞു. പാര്‍ട്ടിയാണോ സി.കെ ജാനുവാണോ മുന്നണിയിലേക്ക് വന്നതെന്ന് കെ സുരേന്ദ്രന്‍ വ്യക്തമാക്കണമെന്നും പ്രസീത പറഞ്ഞു.
എന്നാല്‍ പണം വാങ്ങിയെന്ന ആരോപണം സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച സി.കെ ജാനു നിഷേധിച്ചു. ബി.ജെ.പിയുമായോ, കെ സുരേന്ദ്രനുമായോ ഇടപാടില്ലെന്നും, പ്രസീതയ്‌ക്കെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്നും സി.കെ ജാനു അറിയിച്ചു. പ്രസീതയും കെ സുരേന്ദ്രനും തമ്മിലുള്ള ഫോണ്‍ സംഭാഷണം നേരത്തെ പുറത്തുവന്നിരുന്നു. ഇക്കാര്യം പ്രസീത പിന്നീട് സ്ഥിരീകരിക്കുകയും ചെയ്തു.
പത്ത് ലക്ഷം രൂപ നല്‍കിയാല്‍ സി.കെ ജാനു സ്ഥാനാര്‍ത്ഥിയാകാമെന്ന് സമ്മതിച്ചെന്ന് പ്രസീത ഫോണ്‍ സംഭാഷണത്തില്‍ പറയുന്നുണ്ട്. ഇതനുസരിച്ച് പണം കൈമാറാമെന്ന് കെ സുരേന്ദ്രന്‍ മറുപടി നല്‍കുന്നതും ഫോണ്‍ സംഭാഷണത്തിലുണ്ട്.
ഇതനുസരിച്ച തിരുവനന്തപുരത്ത് എത്താന്‍ കെ സുരേന്ദ്രന്‍ ആവശ്യപ്പെടുന്നതും പുറത്ത് വന്ന ടെലഫോണ്‍ സംഭാഷണത്തിലുണ്ട്. അമിത് ഷായുടെ പരിപാടി ആരംഭിക്കുന്നതിന് മുമ്പായിരുന്നു ഇടപാട്. സി.കെ ജാനു ഏത് ഹോട്ടലിലാണ് താമസിക്കുന്നതെന്ന് തിരക്കി കെ സുരേന്ദ്രന്‍ വിളിച്ചിരുന്നതായും പ്രസീത പറയുന്നു.
പണം കിട്ടിയതോടെയാണ് മാര്‍ച്ച് ആറിന് തിരുവനന്തപുരത്ത് അമിത് ഷാ പങ്കെടുത്ത പരിപാടിക്ക് ജാനു എത്തിയത്. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് വേണ്ടിയായിരുന്നില്ല കെ സുരേന്ദ്രന്‍ ജാനുവിന് പണം നല്‍കിയത്. വ്യക്തിപരമായാണ് ഈ പണം നല്‍കിയതെന്നും പ്രസീത അഭിപ്രായപ്പെടുന്നുണ്ട്. ബത്തേരിയില്‍ മാത്രം 1.75 കോടി തെരഞ്ഞെടുപ്പിനെന്ന് പറഞ്ഞ് ഒഴുക്കിയെന്നാണ് വിവരം.
കൊടകര കുഴല്‍പ്പണ കേസിലെ അന്വേഷണത്തില്‍ പ്രതിരോധത്തിലായ ബി.ജെ.പി നേതൃത്വത്തെ കൂടുതല്‍ കുരുക്കിലാക്കിക്കൊണ്ടാണ് സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെ തന്നെ പ്രതിസ്ഥാനത്ത് നിര്‍ത്തിക്കൊണ്ടുള്ള പുതിയ ആരോപണവും കൂടി പുറത്ത് വരുന്നത്. സംഭവത്തില്‍ പരസ്യമായി പ്രതികരിക്കാന്‍ ബി.ജെ.പി നേതൃത്വം ഇതുവരെ തയ്യാറായിട്ടില്ല.