തിരുവനന്തപുരം: ബഫര്‍ സോണിന്റെ പേരില്‍ ജനങ്ങളെ കുടിയൊഴിപ്പിച്ചാല്‍ വലിയ വില നല്‍കേണ്ടി വരുമെന്ന മുന്നറിയിപ്പുമായി എന്‍എസ്‌എസ്.
ബഫര്‍സോണുമായി ബന്ധപ്പെട്ട പ്രശ്നം നിലനില്‍ക്കുന്ന എല്ലാ പഞ്ചായത്തുകളിലും വിദഗ്ദ്ധരെ ഉള്‍പ്പെടുത്തി പ്രത്യേക സമിതികള്‍ രൂപീകരിക്കണം. സുപ്രീംകോടതിയില്‍ നിന്നുള്ള സമയം നീട്ടി കിട്ടാന്‍ നടപടി സ്വീകരിക്കണം. ഇതുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരം കണ്ടെത്താന്‍ സര്‍ക്കാര്‍ ശ്രമിക്കണമെന്നും എന്‍എസ്‌എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ പ്രസ്താവനയിലൂടെ പറഞ്ഞു.
അതേസമയം ബഫര്‍ സോണില്‍ വിവാദമായ ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ട് മാറ്റി, 2021ല്‍ കേന്ദ്രത്തിന് നല്‍കിയ സീറോ ബഫര്‍സോണ്‍ റിപ്പോര്‍ട്ട് അടിസ്ഥാന രേഖയാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഇന്ന് തന്നെ ഭൂപടം അടങ്ങിയ സീറോ ബഫര്‍ സോണ്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ച് പരാതികള്‍ കേള്‍ക്കും.
ജനവാസ കേന്ദ്രങ്ങള്‍ പരിസ്ഥിതി ലോല പരിധിയില്‍ നിന്നും ഒഴിവാക്കുമെന്ന് വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ജനവാസ കേന്ദ്രങ്ങള്‍ പൂര്‍ണ്ണമായും ഒഴിവാക്കും. മാപ്പ് ഇന്ന് വനം വകുപ്പിന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും. യഥാര്‍ത്ഥ വസ്തുതകള്‍ മറച്ചുവെച്ച് പുകമറ സൃഷ്ടിക്കാനാണ് പ്രതിപക്ഷത്തെ ചിലര്‍ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചിരുന്നു.
ബഫര്‍ സോണ്‍ വിഷയത്തില്‍ തെറ്റിദ്ധാരണ ജനകമായ വിവരങ്ങള്‍ എത്തിച്ച് ആശങ്ക പരത്തരുതെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ജനങ്ങളേയും ജീവനോപാദികളേയും ബാധിക്കുന്ന ഒരു നടപടിയുമുണ്ടാകില്ല. എല്ലാ കെട്ടിടങ്ങളേയും ചേര്‍ത്ത് ആണ് അന്തിമ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കുക, മുഖ്യമന്ത്രി പറഞ്ഞു.