മറ്റ് ചെറിയ രാജ്യങ്ങളോട് കാണിക്കുന്നതുപോലെ ഇന്ത്യയോട് പെരുമാറിയാല്‍ യു.എസിന് വലിയ തിരിച്ചടിയുണ്ടാകും: മുന്നറിയിപ്പുമായി സാമ്പത്തിക വിദഗ്ധന്‍

മറ്റ് ചെറിയ രാജ്യങ്ങളോട് കാണിക്കുന്നതുപോലെ ഇന്ത്യയോട് പെരുമാറിയാല്‍ യു.എസിന് വലിയ തിരിച്ചടിയുണ്ടാകും:  മുന്നറിയിപ്പുമായി സാമ്പത്തിക വിദഗ്ധന്‍

വാഷിങ്ടണ്‍: മറ്റ് ചെറിയ രാജ്യങ്ങളോട് കാണിക്കുന്നതുപോലെ ഇന്ത്യയോട് പെരുമാറിയാല്‍ വലിയ തിരിച്ചടിയുണ്ടാകുമെന്ന് യു.എസിന് മുന്നറിയിപ്പുമായി സാമ്പത്തിക വിദഗ്ധന്‍ റിച്ചാര്‍ഡ് വോഫ്. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യയോടുള്ള സമീപനം യു.എസിന് തിരിച്ചടിയുണ്ടാക്കുമെന്നാണ് റിച്ചാര്‍ഡ് വോഫിന്റെ മുന്നറിയിപ്പ്. ന്യൂയോര്‍ക്കിലെ ന്യൂ സ്‌കൂള്‍ യൂണിവേഴ്‌സിറ്റി പ്രൊഫസറും പ്രമുഖ സാമ്പത്തിക വിദഗ്ധനുമാണ് റിച്ചാര്‍ഡ് വോഫ്.

മധ്യേഷ്യയിലെ ലെബനോന്‍ പോലുള്ള ചെറിയ രാജ്യങ്ങളോട് ഇടപെടുന്നതുപോലെയല്ല ഇന്ത്യയോട് പെരുമാറേണ്ടത്. ജനസംഖ്യയുടെ കാര്യത്തില്‍ ലോകത്തിലെ ഏറ്റവും വലിയ രാജ്യമാണ് ഇന്ത്യ. റഷ്യയുമായി ദീര്‍ഘകാല ബന്ധമുള്ള, ഇന്ത്യയ്‌ക്കെതിരെ താരിഫ് ഭീഷണിയുമായി മുന്നോട്ടുപോകാനാണ് ട്രംപിന്റെ തീരുമാനമെങ്കില്‍, നിങ്ങള്‍ വ്യത്യസ്തമായൊരു എതിരാളിയെയാണ് നേരിടേണ്ടി വരിക- റിച്ചാര്‍ഡ് വോഫ് പറഞ്ഞു. റഷ്യന്‍ മാധ്യമപ്രവര്‍ത്തകന്‍ റിക് സാന്‍ഷെസുമായി നടത്തിയ സംഭാഷണത്തിലാണ് റിച്ചാര്‍ഡ് വോഫ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.

ഇന്ത്യയ്‌ക്കെതിരെ സമ്മര്‍ദ്ദം തുടര്‍ന്നാല്‍ അവര്‍ ബ്രിക്‌സ് ഉള്‍പ്പെടെയുള്ള സമാന്തര സംഘടനകളോട് കൂടുതല്‍ അടുക്കുന്നതിന് കാരണമാകുമെന്നും ഇദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു.

പാശ്ചാത്യ ഉപരോധം വന്നപ്പോള്‍ സ്വന്തം ഉത്പന്നങ്ങള്‍ വില്‍ക്കാന്‍ റഷ്യ പുതിയ രാജ്യങ്ങളെ കണ്ടെത്തിയതുപോലെ ഇന്ത്യയും ശ്രമിക്കും. യു.എസിന് പകരം ബ്രിക്‌സ് രാജ്യങ്ങളുമായുള്ള വ്യാപാരം വര്‍ധിക്കും. അത് ബ്രിക്‌സ് കൂട്ടായ്മയെ ശക്തിപ്പെടുത്താനും വളര്‍ത്തുന്നതിലേക്കും നയിക്കും. ട്രംപിന്റെ നയങ്ങള്‍ ബ്രിക്‌സിനെ കൂടുതല്‍ ശക്തിപ്പെടുത്തുകയും വളര്‍ത്തുകയും ഒന്നിപ്പിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. അങ്ങനെ പാശ്ചാത്യ സഖ്യങ്ങളേക്കാള്‍ വിജയകരമായൊരു സംവിധാനമായി ബ്രിക്‌സ് മാറുമെന്നും റിച്ചാര്‍ഡിന്റെ മുന്നറിയിപ്പില്‍ നല്‍കുന്നു.

വ്യാപാര കരാറിലേര്‍പ്പെടുന്നതിനായി നിര്‍ബന്ധിക്കാനാണ് യു.എസ് ഇന്ത്യയ്‌ക്കെതിരെ ആദ്യം 25 ശതമാനം നികുതി ചുമത്തിയത്. ഇതിന് പുറമെ റഷ്യയില്‍ നിന്ന് ക്രൂഡോയില്‍ വാങ്ങി യുക്രൈന്‍ യുദ്ധത്തില്‍ റഷ്യയെ സഹായിക്കുന്നുവെന്നാരോപിച്ച് വീണ്ടും 25 ശതമാനം നികുതി കൂടി ചുമത്തി.ഈ സാഹചര്യത്തിലാണ് ട്രംപിന്റെ നയങ്ങള്‍ ഒടുക്കം യു.എസിന് തന്നെ തിരിച്ചടിയാകുമെന്ന മുന്നറിയിപ്പുമായി സാമ്പത്തിക വിദഗ്ദര്‍ രംഗത്ത് വരുന്നത്.

US will suffer a major setback if it treats India like it treats other small countries: Economist warns

Share Email
LATEST excelnclexrn
More Articles
Top