കുവൈറ്റ് സിറ്റി: ഇറാനെതിരെയുള്ള സൈനിക നടപടികൾക്കിടയിൽ കുവൈറ്റിലുണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ട അമേരിക്കൻ സൈനികരുടെ എണ്ണം നാലായി ഉയർന്നതായി യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. ഞായറാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ മൂന്ന് സൈനികർ കൊല്ലപ്പെടുകയും അഞ്ച് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തതായി സെൻട്രൽ കമാൻഡ് വ്യക്തമാക്കിയിരുന്നു. എന്നാൽ തിങ്കളാഴ്ച പുറത്തുവിട്ട ഏറ്റവും പുതിയ വിവരങ്ങൾ പ്രകാരം മരണസംഖ്യ നാലായി ഉയർന്നു, പരിക്കേറ്റവരുടെ എണ്ണം 18 ആയി വർധിച്ചു.
ഈ നാല് സൈനികരും കൊല്ലപ്പെട്ടത് ഒരേ ആക്രമണത്തിലാണെന്ന് സിഎൻഎൻ സ്ഥിരീകരിച്ചു. പരിക്കേറ്റ 18 പേരുടെയും നില അതീവ ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സൈനിക പ്രവർത്തനങ്ങൾ ആരംഭിച്ച് കുറച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ അമേരിക്കൻ വശത്തുണ്ടായ ഈ വലിയ നഷ്ടം പ്രതിരോധ മന്ത്രാലയത്തെയും ഭരണകൂടത്തെയും ഒരുപോലെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.
കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ വിവരം അറിയിച്ചതായും പരിക്കേറ്റവർക്ക് ഉന്നത നിലവാരമുള്ള ചികിത്സ ഉറപ്പാക്കുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
ഇറാനുമായുള്ള സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ അയൽരാജ്യമായ കുവൈറ്റിലെ സൈനിക കേന്ദ്രത്തിന് നേരെയുണ്ടായ ഈ ആക്രമണം സുരക്ഷാ ക്രമീകരണങ്ങളിലെ പോരായ്മയാണോ എന്ന് പരിശോധിക്കുമെന്ന് സൈനിക വക്താവ് അറിയിച്ചു. വരാനിരിക്കുന്ന ദിവസങ്ങളിൽ മേഖലയിൽ കൂടുതൽ ജാഗ്രത പാലിക്കാനും സൈനിക സാന്നിധ്യം ശക്തിപ്പെടുത്താനുമാണ് പെന്റഗണിന്റെ തീരുമാനം. പരിക്കേറ്റ സൈനികരെ കൂടുതൽ വിദഗ്ധ ചികിത്സയ്ക്കായി ജർമ്മനിയിലെ സൈനിക ആശുപത്രിയിലേക്ക് മാറ്റുന്ന കാര്യവും പരിഗണനയിലുണ്ട്.













