അമേരിക്കൻ അന്വേഷണ ഏജൻസിയായ എഫ്ബിഐയുടെ പുതിയ സോഷ്യൽ മീഡിയ പോസ്റ്റ് പ്രവാസി മലയാളി സമൂഹത്തിനിടയിലും വലിയ ചർച്ചയാകുന്നു. 2019-ൽ ന്യൂജേഴ്‌സിയിൽ നിന്ന് കാണാതായ ഇന്ത്യൻ വിദ്യാർത്ഥിനി മയൂഷി ഭഗത്തിനെക്കുറിച്ചുള്ള പോസ്റ്റാണ് ഇപ്പോൾ വീണ്ടും പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കേസിൽ വർഷങ്ങളായി പുതിയ വിവരങ്ങളൊന്നുമില്ലാതിരിക്കെ, ഇത്തരമൊരു പോസ്റ്റ് എന്തിനായിരിക്കും എഫ്ബിഐ ഇപ്പോൾ പങ്കുവെച്ചത് എന്ന കാര്യത്തിൽ സമൂഹമാധ്യമങ്ങളിൽ വലിയ ആശയക്കുഴപ്പവും സംവാദവും നടക്കുന്നുണ്ട്.
മയൂഷിയെ കണ്ടെത്താൻ സഹായിക്കുന്ന വിവരങ്ങൾ നൽകുന്നവർക്ക് 10,000 ഡോളർ (ഏകദേശം 8.3 ലക്ഷം രൂപ) പ്രതിഫലം എഫ്ബിഐ പ്രഖ്യാപിച്ചിട്ടുണ്ട്. “മയൂഷി ഭഗത്തിനെ കണ്ടെത്താനോ ഇതിന് പിന്നിൽ പ്രവർത്തിച്ചവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാനോ സഹായിക്കുന്നവർക്ക് പാരിതോഷികം നൽകും. 2019 ഏപ്രിൽ 29-ന് വൈകുന്നേരം ന്യൂജേഴ്‌സിയിലെ ജേഴ്‌സി സിറ്റിയിലുള്ള അപ്പാർട്ട്‌മെന്റിൽ നിന്നാണ് അവളെ അവസാനമായി കണ്ടത്,” എന്ന് എഫ്ബിഐ പോസ്റ്റിൽ വ്യക്തമാക്കുന്നു.
ന്യൂയോർക്ക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ വിദ്യാർത്ഥിനിയായിരുന്ന മയൂഷി 2016-ലാണ് എഫ്-1 വിസയിൽ ഉപരിപഠനത്തിനായി അമേരിക്കയിലെത്തിയത്. അവസാനമായി കാണുമ്പോൾ പൈജാമയും കറുത്ത ടി-ഷർട്ടുമായിരുന്നു വേഷം. ഇംഗ്ലീഷ്, ഹിന്ദി, ഉറുദു ഭാഷകളിൽ പ്രാവീണ്യമുള്ള മയൂഷിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഉടൻ അധികൃതരെ അറിയിക്കണമെന്നും എഫ്ബിഐ അഭ്യർത്ഥിച്ചു. വർഷങ്ങൾക്കുശേഷമുള്ള ഈ ‘റിമൈൻഡർ’ പോസ്റ്റ് കേസിൽ നിർണ്ണായകമായ എന്തെങ്കിലും സൂചന ലഭിക്കാനാണോ എന്ന ആകാംക്ഷയിലാണ് പ്രവാസി ലോകം.













