ഇറാൻ യുദ്ധവുമായി ബന്ധപ്പെട്ട് അമേരിക്കൻ കോൺഗ്രസിൽ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തിനും പെന്റഗൺ നേതൃത്വത്തിനും നേരെ രൂക്ഷവിമർശനം. യുദ്ധത്തിന്റെ ആവശ്യകതയെയും ലക്ഷ്യങ്ങളെയും കുറിച്ച് ജനപ്രതിനിധികൾ ഉന്നയിച്ച കടുത്ത ചോദ്യങ്ങൾക്ക് ഹെഗ്‌സെത്ത് മറുപടി നൽകേണ്ടി വന്നു. അതേസമയം, ഹെഗ്‌സെത്തിന്റെ സന്ദർശനത്തോടനുബന്ധിച്ച് ക്യാപിറ്റോൾ മന്ദിരത്തിന് പുറത്ത് യുദ്ധവിരുദ്ധ പ്രവർത്തകർ പ്രതിഷേധം സംഘടിപ്പിച്ചു.
നിലവിലെ സൈനിക നീക്കങ്ങളിലൂടെ ഇറാൻ തീർത്തും ദുർബലമായെന്നാണ് പെന്റഗൺ നേതൃത്വത്തിന്റെ വിലയിരുത്തൽ. എന്നാൽ, യുദ്ധത്തിനായി ഇതുവരെ അമേരിക്ക 25 ബില്യൺ ഡോളർ ചിലവാക്കിയെന്ന കണക്കുകൾ പുറത്തുവന്നത് വലിയ ചർച്ചയായിട്ടുണ്ട്. പോരാട്ടത്തിനിടെ 14 യുഎസ് സൈനികർ കൊല്ലപ്പെട്ട വിവരവും ഹെഗ്‌സെത്ത് സ്ഥിരീകരിച്ചു. സൈനിക നീക്കങ്ങൾക്കെതിരെ ഉയർന്ന ഭരണ-പ്രതിപക്ഷ വിമർശനങ്ങളെ അദ്ദേഹം ശക്തമായി നേരിട്ടു.
ഈ ഘട്ടത്തിൽ അമേരിക്കയുടെ ഏറ്റവും വലിയ പ്രതിയോഗികൾ വിദേശ രാജ്യങ്ങളല്ലെന്നും, മറിച്ച് രാജ്യത്തിനകത്തെ ഡെമോക്രാറ്റുകളും ചില റിപ്പബ്ലിക്കൻ അംഗങ്ങളുമാണെന്ന് ഹെഗ്‌സെത്ത് തുറന്നടിച്ചു. യുദ്ധച്ചിലവിനെക്കുറിച്ചും സൈനികരുടെ ജീവൻ അപകടത്തിലാക്കുന്നതിനെക്കുറിച്ചും ജനപ്രതിനിധികൾ ആശങ്ക പ്രകടിപ്പിച്ചതോടെ കോൺഗ്രസിലെ ചർച്ചകൾ പ്രക്ഷുബ്ധമായി. വരും ദിവസങ്ങളിൽ പശ്ചിമേഷ്യൻ നയങ്ങളിൽ ഹെഗ്‌സെത്ത് വരുത്തുന്ന മാറ്റങ്ങൾ സസൂക്ഷ്മം നിരീക്ഷിക്കപ്പെടും.















