ഫ്ലോറിഡ:സൗത്ത് ഫ്ലോറിഡ സർവ്വകലാശാലയിലെ (USF) രണ്ട് പിഎച്ച്‌ഡി വിദ്യാർത്ഥികലെ കാണാതായ സംഭവത്തിൽ അവരുടെ റൂംമേറ്റായിരുന്ന ഹിഷാം അബുഗർബിയക്കെതിരെ (26) പോലീസ് കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. ബ ഗ്ലാദേശിൽ നിന്നുള്ള വിദ്യാർത്ഥികളായ സമീൽ ലിമോൺ, നഹിദ ബൃഷ്ടി എന്നിവരെ കൊലപ്പെടുത്തിയ കേസിലാണ് നടപടി.
കഴിഞ്ഞ വെള്ളിയാഴ്ച ഹൊവാർഡ് ഫ്രാങ്ക്ലാൻഡ് പാലത്തിന് താഴെ നിന്ന് സമീൽ ലിമോണിന്റെ മൃതദേഹം കണ്ടെത്തിയതിനെത്തുടർന്നാണ് 26-കാരനായ ഹിഷാം പിടിയിലായത്.
ഇയാൾക്കെതിരെ ഒന്നാം ഡിഗ്രി കൊലപാതകം ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.ഏപ്രിൽ 16-നാണ് വിദ്യാർത്ഥികളെ ക്യാമ്പസിൽ നിന്ന് അവസാനമായി കണ്ടത്.
സമീൽ ലിമോണും പ്രതിയായ ഹിഷാമും ഒരുമിച്ച് താമസിച്ചിരുന്ന അപ്പാർട്ട്മെന്റിൽ നിന്നാണ് സമീലിനെ കാണാതായത്. ഒരു മണിക്കൂറിന് ശേഷം സയൻസ് ബിൽഡിംഗിൽ വെച്ച് നഹിദയെയും കാണാതാവുകയായിരുന്നു. ഇവരുവരും വിവാഹിതരാകാൻ തീരുമാനിച്ചിരുന്നവരാണെന്ന് ബന്ധുക്കൾ പറഞ്ഞു. വെള്ളിയാഴ്ച ഹിഷാമിനെ പിടികൂടാൻ പോലീസ് എത്തിയപ്പോൾ ഇയാൾ വീട്ടിൽ അതിക്രമിച്ചു കയറി ബന്ധുക്കളെ ബന്ദിയാക്കുകയും സ്വയം പ്രതിരോധിക്കാൻ ശ്രമിക്കുകയും ചെയ്തു.
.സമീൽ ലിമോണിന്റെ മൃതദേഹം ലഭിച്ചെങ്കിലും നഹിദ ബൃഷ്ടിയെക്കുറിച്ച് ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ല. അവർക്കായി പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുകയാണ്. നഹിദയെയും ഹിഷാം കൊലപ്പെടുത്തിയതായാണ് പ്രാഥമിക നിഗമനം.
പ്രതിയായ ഹിഷാം നേരത്തെയും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായിരുന്നുവെന്ന് പോലീസ് രേഖകൾ വ്യക്തമാക്കുന്നു. കൊലപാതകം, മൃതദേഹം ഒളിപ്പിക്കാൻ ശ്രമിക്കൽ, തെളിവ് നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. നിലവിൽ ഇയാൾക്ക് ജാമ്യമില്ല.
വിദ്യാർത്ഥികളുടെ മരണത്തിൽ സർവകലാശാല അധികൃതർ അനുശോചനം രേഖപ്പെടുത്തി. സർവ്വകലാശാലയുടെ സുരക്ഷയ്ക്ക് നിലവിൽ ഭീഷണിയില്ലെന്നും ഇതൊരു ഒറ്റപ്പെട്ട സംഭവമാണെന്നും അധികൃതർ അറിയിച്ചു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് ഹിൽസ്ബറോ കൗണ്ടി ഷെരീഫ് ഓഫീസ് അറിയിച്ചു. നഹിദയെ കണ്ടെത്താനായി പൊതുജനങ്ങളുടെ സഹായവും പോലീസ് അഭ്യർത്ഥിച്ചിട്ടുണ്ട്.















