എണ്ണ കയറ്റുമതിയില്‍ റിക്കാര്‍ഡ് നേട്ടം കൈവരിച്ച് അമേരിക്ക

എണ്ണ കയറ്റുമതിയില്‍ റിക്കാര്‍ഡ് നേട്ടം കൈവരിച്ച് അമേരിക്ക

വാഷിംഗ്ടണ്‍: പശ്ചിമേഷ്യയില്‍ സംഘര്‍ഷം തുടരുന്നതിനിടയിലും എണ്ണക്കയറ്റുമതിയില്‍ റിക്കാര്‍ഡ് നേട്ടവുമായി അമേരിക്ക. ഇതോടെ ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ എണ്ണ ഉത്പാദനമാണ് ഇപ്പോള്‍ അമേരിക്കയില്‍ നടക്കുന്നത്. നിലവില്‍ ഇറക്കുമതി ചെയ്യുന്നതിനേക്കാള്‍ കൂടുതല്‍ എണ്ണ കയറ്റുമതി ചെയ്യുന്ന രാജ്യമായി മാറി. നെതര്‍ലന്‍ഡ്സ്, ജപ്പാന്‍, ഫ്രാന്‍സ്, ജര്‍മനി, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളാണ് അമേരിക്കയില്‍ നിന്ന് കൂടുതലായി എണ്ണ വാങ്ങുന്നത്.

രാജ്യത്തിന് ആഭ്യന്തര ആവശ്യങ്ങള്‍ നിറവേറ്റാനും അതിനു ശേഷമുള്ള എണ്ണ കയറ്റുമതി ചെയ്യാനും അമേിക്കയ്ക്ക് കഴിയുമെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. അമേരിക്കയിലെ പ്രധാന എണ്ണ ഉത്പാദന കേന്ദ്രമായ ടെക്‌സാസിലെ പേര്‍മിയന്‍ ബേസിന്‍ മേഖലയില്‍ ഉള്‍പ്പെടെ എണ്ണ ഉത്പാദനം യുഎസ് വര്‍ധിപ്പിച്ചു. ഇതിനിടെ ഹോര്‍മൂസ് കടലിടുക്കുവഴിയുള്ള കപ്പല്‍ ഗതാഗതം സുഗമമാവാത്തതിനെ തുടര്‍ന്ന് ഈ റൂട്ടിലൂടെയുള്ള എണ്ണ നീക്കത്തില്‍ തീരുമാനമായില്ല.

ലോകത്തിലെ ക്രൂഡ് ഓയില്‍ നീക്കത്തിന്റെ അഞ്ചിലൊന്നും ഈ കടലിടുക്കിലൂടെയാണ് കടന്നു പോകുന്നത്. ഈ സാഹചര്യത്തില്‍ യുഎസ് എണ്ണ ഉല്‍പാദനം വര്‍ധിപ്പിച്ചത് ആഗോള വിപണിക്ക് സഹായവും അമേരിക്കയ്ക്ക് സാമ്പത്തികമായി ഇരട്ടി നേട്ടവുമുണ്ടാക്കി. അമേരിക്കയെ സംബന്ധിച്ച് ഊര്‍ജ്ജ വിപണിയില്‍ കൂടുതല്‍ സ്വാധീനം നേടാനും ഇത് സഹായിക്കും.

US achieves record oil exports
Share Email
Top