മോദിയെ പാമ്പാട്ടിയായി ചിത്രീകരിച്ച് നോര്‍വീജിയന്‍ പത്രത്തില്‍ കാര്‍ട്ടൂണ്‍: വന്‍ വിവാദം

മോദിയെ പാമ്പാട്ടിയായി ചിത്രീകരിച്ച് നോര്‍വീജിയന്‍ പത്രത്തില്‍ കാര്‍ട്ടൂണ്‍: വന്‍ വിവാദം

നോര്‍വേ: നോര്‍വേ സന്ദര്‍ശനത്തിനായി എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പാമ്പാട്ടിയായി ചിത്രീകരിച്ച നോര്‍വീജിയന്‍ പത്രത്തിലെ കാര്‍ട്ടൂണിനെതിരേ അതിരൂക്ഷമായ വിമര്‍ശനം ഉയരുന്നു. ഇന്ത്യയില്‍ മാധ്യമ സ്വാതന്ത്ര്യം നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് നോര്‍വീജിയന്‍ മാധ്യമപ്രവര്‍ത്തക ഉന്നയിച്ച ചോദ്യവും അതിന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം നല്‍കിയ മറുപടിക്കും പിന്നാലെയാണ് ഈ പുതിയ വിവാദവും ഉടലെടുത്തത്.പത്രത്തിന്റെ നിലപാടിനെതിരേ പലകോണുകളില്‍ നിന്നും അതിശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. പാശ്ചാത്യ രാജ്യങ്ങള്‍ ഇപ്പോഴും കൊളോണിയല്‍ മനോഭാവവും വംശീയമായ മുന്‍വിധികളും വച്ചുപുലര്‍ത്തുകയാണെന്ന കടുത്ത ആക്ഷേപമാണ് ഇതിനെത്തുടര്‍ന്ന് ഉയര്‍ന്നിരിക്കുന്നത്.

നോര്‍വേയിലെ ഏറ്റവും വലിയ ദിനപത്രമായ ‘ആഫ്റ്റന്‍പോസ്റ്റന്‍’ ആണ് ഈ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചത്. പത്രത്തില്‍ വന്ന നേരിയ തോതില്‍ അലോസരപ്പെടുത്തുന്നവനായ മനുഷ്യന്‍ എന്ന തലക്കെട്ടിലുള്ള ഒപീനിയന്‍ ലേഖനത്തോടൊപ്പമാണ് ഈ ചിത്രം നല്‍കിയിരിക്കുന്നത്. കാര്‍ട്ടൂണില്‍ പ്രധാനമന്ത്രി മോദി നിലത്തിരുന്ന് ഒരു മകുടം ഊതുന്നതായും ഒരു കൊട്ടയില്‍ നിന്ന് പാമ്പിന് പകരം പെട്രോള്‍ പമ്പിലെ ഇന്ധനം നിറയ്ക്കുന്ന പൈപ്പ് പുറത്തേക്ക് വരുന്നതുമായാണ് ചിത്രീകരിച്ചിരിക്കുന്നത്. റഷ്യയില്‍ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതിയെയും വിദേശനയങ്ങളെയും വിമര്‍ശിക്കുന്ന ലേഖനത്തിലാണ് ഈ ചിത്രമുള്ളത്.

നേരത്തെ നോര്‍വേ പ്രധാനമന്ത്രി ജോനാസ് ഗഹര്‍ സ്റ്റോറുമായുള്ള സംയുക്ത വാര്‍ത്താസമ്മേളനത്തിന് ശേഷം പ്രധാനമന്ത്രി മോദി മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാതെ മടങ്ങിയതിനെത്തുടര്‍ന്നാണ് നോര്‍വേയില്‍ തര്‍ക്കങ്ങള്‍ ആരംഭിച്ചത്. ‘ഡാഗ്‌സാവിസെന്‍’ എന്ന പ്രാദേശിക പത്രത്തിലെ മാധ്യമപ്രവര്‍ത്തകയായ ഹെല്ലെ ലിംഗ്, ‘ലോകത്തിലെ ഏറ്റവും സ്വാതന്ത്ര്യമുള്ള മാധ്യമങ്ങളില്‍ നിന്നുള്ള ചോദ്യങ്ങള്‍ക്ക് എന്തുകൊണ്ട് താങ്കള്‍ മറുപടി നല്‍കുന്നില്ല?’ എന്ന് ഉച്ചത്തില്‍ ചോദിച്ചിരുന്നു. ഇതിന്റെ വീഡിയോ അവര്‍ എക്‌സില്‍ പങ്കുവെച്ചതോടെയാണ് ചര്‍ച്ചകള്‍ അന്താരാഷ്ട്ര തലത്തിലേക്ക് വ്യാപിച്ചത്. നിലവില്‍ ലോക മാധ്യമ സ്വാതന്ത്ര്യ സൂചികയില്‍ നോര്‍വേ ഒന്നാം സ്ഥാനത്തും ഇന്ത്യ 157-ാം സ്ഥാനത്തുമാണ്.

ഇതിന് പിന്നാലെ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം നടത്തിയ പ്രത്യേക വാര്‍ത്താസമ്മേളനത്തില്‍ ഹെല്ലെ ലിംഗ് ഇതേക്കുറിച്ച് വീണ്ടും ചോദ്യങ്ങള്‍ ഉന്നയിച്ചപ്പോള്‍ വിദേശകാര്യ മന്ത്രാലയം സെക്രട്ടറി (വെസ്റ്റ്) സിബി ജോര്‍ജ് ശക്തമായ ഭാഷയിലാണ് മറുപടി നല്‍കിയത്. ഇന്ത്യയുടെ ജനാധിപത്യ വ്യവസ്ഥയെയും മാധ്യമങ്ങളുടെ വ്യാപ്തിയെയും കുറിച്ച് ധാരണയില്ലാത്ത ചില എന്‍ജിഒകളുടെറിപ്പോര്‍ട്ടുകള്‍ മാത്രം വായിച്ചാണ് വിദേശ മാധ്യമങ്ങള്‍ ഇത്തരത്തിലുള്ള ചോദ്യങ്ങള്‍ ചോദിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

Cartoon in Norwegian newspaper depicting Modi as a snake charmer: Huge controversy

Share Email
Top