ദില്ലി : രാജ്യത്ത് തരംഗമായി മാറിയ ആക്ഷേപഹാസ്യ രാഷ്ട്രീയ കൂട്ടായ്മയായ ‘കോക്റോച്ച് ജനത പാർട്ടി’യുടെ ഔദ്യോഗിക വെബ്സൈറ്റ് കേന്ദ്ര സർക്കാർ മരവിപ്പിച്ചതായി സ്ഥാപകൻ അഭിജിത് ദിപ്കെ വ്യക്തമാക്കി. വെബ്സൈറ്റ് അടക്കം സർക്കാർ പൂർണ്ണമായി മരവിപ്പിച്ചതോടെ തങ്ങളുടെ പ്രധാന ആശയവിനിമയ മാർഗ്ഗങ്ങളും രാഷ്ട്രീയ ക്യാമ്പെയിനുകളും തടസ്സപ്പെടുകയും പാർട്ടിയുടെ പ്രവർത്തനം പൂർണ്ണമായും വഴിമുട്ടുകയും ചെയ്തതായി അദ്ദേഹം അറിയിച്ചു. നിലവിൽ തങ്ങൾക്ക് ഒരു തരത്തിലുള്ള ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലും യാതൊരുവിധ നിയന്ത്രണവുമില്ലാത്ത അവസ്ഥയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ രാജ്യത്തെ ദശലക്ഷക്കണക്കിന് യുവാക്കളെ ആകർഷിച്ച രാഷ്ട്രീയ മുന്നേറ്റമായിരുന്നു സിജെപി. തൊഴിലില്ലായ്മ, പരീക്ഷാ പേപ്പർ ചോർച്ച തുടങ്ങിയ ജനകീയ വിഷയങ്ങൾ ഉന്നയിച്ചുള്ള ഈ കൂട്ടായ്മയുടെ വെബ്സൈറ്റിൽ ഇതിനകം തന്നെ പത്തു ലക്ഷത്തിലധികം പേരാണ് അംഗങ്ങളായി രജിസ്റ്റർ ചെയ്തിരുന്നത്. യുവാക്കളുടെ വലിയ പങ്കാളിത്തത്തോടെ ഡിജിറ്റൽ ലോകത്ത് വലിയൊരു പ്രസ്ഥാനമായി വളരുന്നതിനിടയിലാണ് സർക്കാരിന്റെ ഭാഗത്തുനിന്നും ഇത്തരമൊരു കടുത്ത നടപടിയുണ്ടായിരിക്കുന്നത്.
രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്ന ഇൻ്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പാർട്ടിയുടെ ഡിജിറ്റൽ സംവിധാനങ്ങൾക്ക് നേരെ ഐടി മന്ത്രാലയം വിലക്കേർപ്പെടുത്തിയതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.
എന്നാൽ, സർക്കാരിന്റെ ഈ നീക്കം രാഷ്ട്രീയ പ്രേരിതമാണെന്നും ഡിജിറ്റൽ ഇടങ്ങളിലെ തങ്ങളുടെ സാന്നിധ്യം ഇല്ലാതാക്കാൻ ശ്രമിച്ചാൽ ശക്തമായ ഓൺലൈൻ പ്രക്ഷോഭവുമായി മുന്നോട്ട് പോകുമെന്നും അഭിജിത് ദിപ്കെ മുന്നറിയിപ്പ് നൽകി.













