ടെഹ്റാന്‍: അമേരിക്കയും ഇസ്രായേലും ഇറാനെതിരെ നടത്തുന്ന യുദ്ധാവസ്ഥയ്ക്ക് ശാശ്വത പരിഹാരം കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെ നയതന്ത്ര നീക്കങ്ങൾ സജീവമാക്കി പാകിസ്ഥാന്‍. ഇതിന്റെ ഭാഗമായി ദ്വിദിന സന്ദര്‍ശനത്തിനായി ടെഹ്റാനിലെത്തിയ പാകിസ്ഥാന്‍ ആഭ്യന്തര മന്ത്രി മൊഹ്സിന്‍ നഖ്‍വിക്ക് ഇറാന്‍ ആഭ്യന്തര മന്ത്രി എസ്കന്ദര്‍ മൊമേനി ഊഷ്മള സ്വീകരണം നല്‍കി. മേഖലയിലെ പുതിയ സാഹചര്യങ്ങളും ഇരുരാജ്യങ്ങള്‍ തമ്മിലുള്ള സഹകരണവും ചര്‍ച്ച ചെയ്യുന്നതിനായാണ് പാക് ആഭ്യന്തര മന്ത്രിയുടെ സന്ദര്‍ശനം.
സംഭാഷണങ്ങള്‍ സുഗമമാക്കുകയും സമാധാനാന്തരീക്ഷം പുനഃസ്ഥാപിക്കുകയും ചെയ്യുന്നതിനായുള്ള വിശദമായ കൂടിക്കാഴ്ചകള്‍ ആരംഭിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. മേഖലയിലെ സ്ഥിരതയും ഉഭയകക്ഷി സഹകരണവും ശക്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഇരുമന്ത്രിമാരും വിശദമായി ചര്‍ച്ച നടത്തിയതായി ഇറാന്റെ ‘വാന’ (WANA) വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
മേഖല നേരിടുന്ന പൊതുവായ വെല്ലുവിളികളെ ഒരുമിച്ച് നേരിടുന്നതിനും നയതന്ത്ര ഇടപെടലുകള്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുമുള്ള പ്രതിബദ്ധത ഇരുപക്ഷവും ആവര്‍ത്തിച്ച് വ്യക്തമാക്കി. ഇറാനെതിരായ യുഎസ്-ഇസ്രായേല്‍ യുദ്ധസാഹചര്യം അവസാനിപ്പിക്കാന്‍ അന്താരാഷ്ട്ര തലത്തില്‍ സമാധാനപരമായ പരിഹാരം കണ്ടെത്താനുള്ള നീക്കങ്ങള്‍ക്ക് ഇപ്പോള്‍ പാകിസ്ഥാന്‍ നേതൃത്വം നല്‍കുകയാണ്. പശ്ചിമേഷ്യയില്‍ യുദ്ധഭീതി തുടരുന്ന സാഹചര്യത്തില്‍ പാകിസ്ഥാന്റെ ഈ നയതന്ത്ര ഇടപെടലിനെ ലോക രാജ്യങ്ങള്‍ ഏറെ ശ്രദ്ധയോടെ നിരീക്ഷിക്കുകയാണ്.















