യുഎസ് ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞ് റെക്കോർഡ് താഴ്ചയിലെത്തി. നിലവിൽ ഒരു ഡോളറിന് 95.58 രൂപ എന്ന നിലയിലാണ് വിനിമയം നടക്കുന്നത്. ആഗോള വിപണിയിലെ അനിശ്ചിതാവസ്ഥയും ക്രൂഡ് ഓയിൽ വിലയിലുണ്ടായ വർധനയുമാണ് രൂപയ്ക്ക് തിരിച്ചടിയായത്. മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങൾ പശ്ചാത്തലമാക്കി വിദേശ നിക്ഷേപകർ ഇന്ത്യൻ വിപണിയിൽ നിന്ന് പണം പിൻവലിക്കുന്നതും മൂല്യമിടിവിന് കാരണമായി.
പശ്ചിമേഷ്യയിൽ, പ്രത്യേകിച്ച് ഇറാനുമായുള്ള സംഘർഷം രൂക്ഷമായതോടെ രാജ്യാന്തര വിപണിയിൽ ബ്രെന്റ് ക്രൂഡ് ഓയിൽ വില ഒരു ശതമാനം വർധിച്ച് ബാരലിന് 105 ഡോളറിലെത്തി. ഇന്ധന ഇറക്കുമതിക്കായി ഇന്ത്യ കൂടുതൽ ഡോളർ ചെലവാക്കേണ്ടി വരുന്നത് വ്യാപാരക്കമ്മി വർധിപ്പിക്കുകയും രൂപയുടെ കരുത്ത് ചോർത്തുകയും ചെയ്യുന്നു. എണ്ണവിലയിലെ ഈ കുതിച്ചുചാട്ടം ആഭ്യന്തര വിപണിയിൽ പണപ്പെരുപ്പത്തിന് വഴിവെക്കുമെന്ന ആശങ്കയും ശക്തമാണ്.















