ബീജിംഗ്: ഇറാൻ-ഇസ്രായേൽ യുദ്ധം ആഗോള എണ്ണവിപണിയെ സാരമായി ബാധിച്ചിരിക്കുന്ന പശ്ചാത്തലത്തിൽ, ഇറാനിൽ നിന്ന് എണ്ണ വാങ്ങുന്ന ചൈനീസ് കമ്പനികൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധം നീക്കുന്ന കാര്യം പരിഗണനയിലാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായുള്ള ഔദ്യോഗിക കൂടിക്കാഴ്ചയ്ക്ക് ശേഷം മടങ്ങവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഇതുമായി ബന്ധപ്പെട്ട നിർണ്ണായക തീരുമാനം അടുത്ത ഏതാനും ദിവസങ്ങൾക്കുള്ളിൽ ഉണ്ടാകുമെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ഹോർമൂസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനായി ചൈന ഇറാന് മേൽ സമ്മർദ്ദം ചെലുത്തുമോ എന്ന ചോദ്യത്തിന്, താൻ ആരോടും പ്രത്യുപകാരങ്ങൾ പ്രതീക്ഷിച്ചുള്ള സഹായം ചോദിക്കാറില്ലെന്നായിരുന്നു ട്രംപിന്റെ മറുപടി. എങ്കിലും ഹോർമൂസ് കടലിടുക്ക് തുറന്നു കാണാൻ ചൈന ആഗ്രഹിക്കുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ചൈന അവരുടെ എണ്ണ ആവശ്യകതയുടെ വലിയൊരു ഭാഗം ഗൾഫ് രാജ്യങ്ങളെയാണ് ആശ്രയിക്കുന്നത്. എന്നാൽ അമേരിക്കയ്ക്ക് നിലവിൽ അത്തരം ആശ്രയത്വമില്ലെന്നും അമേരിക്കൻ വിപണി സുരക്ഷിതമാണെന്നും ട്രംപ് അവകാശപ്പെട്ടു.
ലോകത്തെ പ്രമുഖ എണ്ണ ഉൽപ്പാദക രാജ്യങ്ങളിൽ ഒന്നായ ഇറാൻ, പ്രതിദിനം ശരാശരി 1.69 ദശലക്ഷം ബാരൽ എണ്ണയാണ് കയറ്റുമതി ചെയ്യുന്നത്. ഇതിൽ 90 ശതമാനവും ചൈനയിലേക്കാണ് പോകുന്നത്. ഇറാനുമേൽ ഉപരോധം ഏർപ്പെടുത്തുന്നതിനെ ചൈന നേരത്തെ തന്നെ എതിർത്തിരുന്നു. നിലവിലെ ഉപരോധങ്ങൾ മറികടക്കാൻ ഔദ്യോഗിക രേഖകളില്ലാത്ത കപ്പലുകളെയാണ് ഇറാൻ ആശ്രയിക്കുന്നത്. പലപ്പോഴും മലേഷ്യയിൽ നിന്നുള്ള എണ്ണ എന്ന വ്യാജേനയാണ് ഇറാനിയൻ എണ്ണ ചൈനയിലെത്തുന്നതെന്ന് സാമ്പത്തിക നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. ട്രംപിന്റെ പുതിയ നീക്കം ആഗോള എണ്ണവിപണിയിൽ വലിയ മാറ്റങ്ങൾക്കും വിലക്കുറവിനും കാരണമാകുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.















