പിണറായിയുടെ വീടിന് മുന്നില്‍ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; അഞ്ച് പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

പിണറായിയുടെ വീടിന് മുന്നില്‍ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; അഞ്ച് പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ വസതിക്ക് മുന്നിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ അഞ്ച് പ്രതികളെ പോലീസ് കസ്റ്റഡിയിൽ വിട്ടു. കേസിലെ ആറ് മുതൽ പത്ത് വരെയുള്ള പ്രതികളെയാണ് കോടതി നാളെ വൈകിട്ട് അഞ്ച് മണി വരെ പോലീസ് കസ്റ്റഡിയിൽ വിട്ടുകൊണ്ട് ഉത്തരവിട്ടത്. ആക്രമണത്തിന് പിന്നിലെ കൃത്യമായ ലക്ഷ്യങ്ങളെക്കുറിച്ചും കൂടുതൽ പ്രതികളെക്കുറിച്ചും വ്യക്തത വരുത്തുന്നതിനായി ഇവരെ പോലീസ് വിശദമായി ചോദ്യം ചെയ്യും.

വിവാദമായ സി.എം.ആർ.എൽ.-എക്സാലോജിക് മാസപ്പടി കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെയും മകൾ വീണാ വിജയന്റെയും തിരുവനന്തപുരം ബേക്കറി ജങ്ഷനിലെ വസതിയിൽ ഇ ഡി റെയ്ഡ് നടത്തിയിരുന്നു. മണിക്കൂറുകൾ നീണ്ട പരിശോധനകൾക്ക് ശേഷം വിവരങ്ങൾ ശേഖരിച്ച് മടങ്ങുകയായിരുന്ന ഉദ്യോഗസ്ഥർക്ക് നേരെയാണ് ഒരു സംഘം ആളുകൾ ആക്രമണം അഴിച്ചുവിട്ടത്. റെയ്ഡ് കഴിഞ്ഞ് പുറത്തേക്കിറങ്ങിയ ഇ ഡി സംഘം സഞ്ചരിച്ച ഔദ്യോഗിക വാഹനം തടഞ്ഞുനിർത്തിയാണ് പ്രതികൾ അക്രമം നടത്തിയത്.

സംഭവത്തിൽ ഇ ഡി ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് കടുത്ത അമർഷവും സുരക്ഷാവീഴ്ച സംബന്ധിച്ച പരാതികളും ഉയർന്നിട്ടുണ്ട്. ആക്രമണവുമായി ബന്ധപ്പെട്ട് കണ്ടാലറിയാവുന്ന കൂടുതൽ പേർക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണ് വിവരം. കസ്റ്റഡിയിലായ പ്രതികളെ വരും മണിക്കൂറുകളിൽ അക്രമം നടന്ന ബേക്കറി ജങ്ഷനിലെ വസതിക്ക് മുന്നിലെത്തിച്ച് തെളിവെടുപ്പ് നടത്തും. രാഷ്ട്രീയമായി വലിയ പുകിലിന് വഴിവെച്ച റെയ്ഡിന് തൊട്ടുപിന്നാലെയുണ്ടായ ഈ ആക്രമണത്തെ അതീവ ഗൗരവത്തോടെയാണ് പോലീസ് കാണുന്നത്.

Share Email
Top