മലപ്പുറം കുറ്റിപ്പുറത്ത് ദേശീയപാതയിൽ ലിമിറ്റഡ് സ്റ്റോപ്പ് ബസ് തലകീഴായി മറിഞ്ഞുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. കോഴിക്കോട് പെരുവയൽ സ്വദേശി വൈഷ്ണവ് (31) ആണ് മരണപ്പെട്ടത്. അപകടത്തിൽ മൂന്ന് പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. നിരവധി യാത്രക്കാർക്ക് പരിക്കേറ്റിട്ടുണ്ട്. കുറ്റിപ്പുറം റെയില്‍വേ മേല്‍പ്പാലത്തിന് സമീപമുള്ള ദേശീയപാതയിലാണ് നിയന്ത്രണം വിട്ട ബസ് റോഡിലെ ഡിവൈഡറിൽ ഇടിച്ച് തലകീഴായി മറിഞ്ഞത്.
ദേവസ്വം ബോർഡ് പരീക്ഷയിൽ പങ്കെടുക്കാനായി സഹോദരനൊപ്പം യാത്ര ചെയ്യുന്നതിനിടെയാണ് വൈഷ്ണവ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ സഹോദരനും പരിക്കേറ്റിട്ടുണ്ട്. നിലവിൽ ഇദ്ദേഹം ആശുപത്രിയിൽ ചികിത്സയിലാണ്. നിയന്ത്രണം വിട്ട ബസ് ഇടിച്ച് ഡിവൈഡറിന് മുകളിലേക്ക് തലകീഴായി മറിയുകയായിരുന്നു. അപകടത്തിന്റെ ആഘാതത്തിൽ ബസിന് കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
സംഭവം നടന്നയുടൻ പ്രദേശവാസികളും രക്ഷാപ്രവർത്തകരും ചേർന്നാണ് അപകടത്തിൽപ്പെട്ടവരെ ബസിൽ നിന്ന് പുറത്തെടുത്തത്. പരിക്കേറ്റ എല്ലാവരെയും സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. അമിതവേഗതയാണോ അതോ മറ്റ് സാങ്കേതിക തകരാറുകളാണോ അപകടത്തിന് വഴിവെച്ചതെന്ന് വ്യക്തമായിട്ടില്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
















