ഇറാൻ യുദ്ധത്തെത്തുടർന്നുണ്ടായ ആഗോള ഊർജ്ജ പ്രതിസന്ധി പരിഹരിക്കാൻ ആഭ്യന്തര വിപണിയിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ കേന്ദ്ര സർക്കാർ പിൻവലിച്ചു. ജൂലൈ ഒന്ന് മുതൽ ചില്ലറ വിൽപ്പന കേന്ദ്രങ്ങളിൽ നിന്ന് വാണിജ്യ ആവശ്യങ്ങൾക്കായി പെട്രോളും ഡീസലും വാങ്ങുന്നതിന് ഇനി യാതൊരു തടസ്സവുമുണ്ടാകില്ല. പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ ഇന്ധന വിതരണ ശൃംഖലയെ ബാധിച്ചതോടെ രാജ്യത്ത് ഉണ്ടായേക്കാവുന്ന ക്ഷാമം മുൻകൂട്ടി കണ്ട് ജൂൺ മാസത്തിലാണ് സർക്കാർ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. ഒരു വാഹനത്തിന് അല്ലെങ്കിൽ ഒരു ഉപഭോക്താവിന് ഒരു ദിവസം പരമാവധി 200 ലിറ്റർ ഡീസൽ മാത്രമേ നൽകാവൂ എന്നതായിരുന്നു പ്രധാന വ്യവസ്ഥ.
റീട്ടെയിൽ ഔട്ട്‌ലെറ്റുകളിലെയും മൊത്തവിതരണ കേന്ദ്രങ്ങളിലെയും ഇന്ധനവിലയിലുണ്ടായ വലിയ വ്യത്യാസമാണ് ഇത്തരമൊരു നടപടിയിലേക്ക് സർക്കാരിനെ നയിച്ചത്. വൻകിട വാണിജ്യ ഉപഭോക്താക്കൾക്ക് മൊത്തമായി നൽകിയിരുന്ന വിലയേക്കാൾ ലിറ്ററിന് 40 രൂപയോളം കുറവായിരുന്നു സാധാരണ ചില്ലറ വിൽപ്പന കേന്ദ്രങ്ങളിൽ. ഇതോടെ ഗതാഗത കമ്പനികളും വ്യവസായ സ്ഥാപനങ്ങളും മൊത്തവിതരണക്കാരെ പൂർണ്ണമായി ഒഴിവാക്കി ചില്ലറ വിൽപ്പന ശാലകളെ ആശ്രയിക്കാൻ തുടങ്ങിയത് പ്രതിസന്ധി വർദ്ധിപ്പിച്ചു.
നിലവിൽ അന്താരാഷ്ട്ര വിപണിയിലെ സാഹചര്യങ്ങൾ മെച്ചപ്പെടുകയും ഇന്ധന വിതരണം സാധാരണ നിലയിലാവുകയും ചെയ്തതോടെയാണ് ഈ നിയന്ത്രണങ്ങൾ പൂർണ്ണമായി നീക്കാൻ സർക്കാർ തീരുമാനിച്ചത്. പുതിയ ഉത്തരവ് പ്രാബല്യത്തിൽ വരുന്നതോടെ ഗതാഗത മേഖലയ്ക്കും വ്യവസായ സ്ഥാപനങ്ങൾക്കും വൻ ആശ്വാസമാകും. ജൂലൈ ഒന്നു മുതൽ ഇവർക്ക് ചില്ലറ വിൽപ്പന കേന്ദ്രങ്ങളിൽ നിന്ന് ആവശ്യാനുസരണം പരിധിയില്ലാതെ ഇന്ധനം സംഭരിക്കാൻ സാധിക്കും.
















