തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിനുള്ളിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രതിഷേധക്കേസിൽ തിരുത്തൽ. പ്രതികൾക്കെതിരെ മുൻപ് ചുമത്തിയിരുന്ന കടുത്ത വ്യോമയാന വകുപ്പുകൾ ഒഴിവാക്കിക്കൊണ്ട് പോലീസ് സമർപ്പിച്ച പുതിയ റിപ്പോർട്ട് തിരുവനന്തപുരം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി അംഗീകരിച്ചു. കേസിലെ പ്രതികളായ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് വലിയ നിയമപരമായ ആശ്വാസം നൽകുന്നതാണ് കോടതിയുടെ ഈ നടപടി.
കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതിന് ശേഷമാണ് ഈ കേസിൽ വലിയ മാറ്റങ്ങളുണ്ടായതും പ്രതികൾക്കെതിരെയുള്ള കടുത്ത വകുപ്പുകൾ ഒഴിവാക്കാൻ പോലീസ് തീരുമാനിച്ചതും. മുൻ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് എടുത്ത കേസിൽ വിമാനയാത്രക്കാരുടെ സുരക്ഷയെ അപകടത്തിലാക്കി എന്ന രീതിയിലുള്ള കടുത്ത വ്യോമയാന വകുപ്പുകളാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ ചുമത്തിയിരുന്നത്. എന്നാൽ ഈ വകുപ്പുകൾ നിലനിൽക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പുതിയ സർക്കാർ റിപ്പോർട്ട് പുതുക്കി നൽകിയത്. യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്ന ശേഷം ഈ കേസിൽ സ്വീകരിക്കുന്ന ആദ്യത്തെ പ്രധാന തിരുത്തൽ കൂടിയാണിത്..
കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള ഇൻഡിഗോ വിമാനത്തിൽ വെച്ചാണ് യൂത്ത് കോൺഗ്രസ് നേതാക്കളായ ഫർസീൻ മജീദ്, നവീൻ കുമാർ എന്നിവരുടെ നേതൃത്വത്തിൽ പിണറായി വിജയനെതിരെ കറുത്ത വസ്ത്രമണിഞ്ഞ് പ്രതിഷേധവും മുദ്രാവാക്യം വിളിയും ഉണ്ടായത്.പ്രതിഷേധ കാരണം: സ്വർണ്ണക്കടത്ത് വിവാദങ്ങളിൽ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടായിരുന്നു വിമാനത്തിനുള്ളിലെ യൂത്ത് കോൺഗ്രസ് പ്രതിഷേധം.എൽ.ഡി.എഫ് നിലപാട്: വിമാനം ലാൻഡ് ചെയ്തതിന് ശേഷം മുദ്രാവാക്യം വിളിച്ച പ്രതികൾ മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചു എന്നായിരുന്നു എൽ.ഡി.എഫ് സർക്കാരിന്റെയും പോലീസിന്റെയും വാദം. വിമാനത്തിൽ വെച്ച് ഇവരെ തള്ളിമാറ്റിയ എൽ.ഡി.എഫ് നേതാവ് ഇ.പി. ജയരാജന്റെ ഇടപെടലും ഈ കേസുമായി ബന്ധപ്പെട്ട് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു















