ന്യൂയോർക്ക്: യുഎസ് സംസ്ഥാനമായ നോർത്ത് കരോലിനയിലെ ഷാർലറ്റ് നഗരത്തിൽ ഫോൺ കവർച്ച ചെയ്യാനുള്ള ശ്രമത്തിനിടെ കുവൈത്തി വിദ്യാർത്ഥി കുത്തേറ്റു മരിച്ചു. സയീദ് അലി അൽ തബ്തബായി എന്ന ഇരുപത്തിയേഴുകാരനാണ് കൊല്ലപ്പെട്ടതെന്ന് അമേരിക്കൻ അധികൃതർ സ്ഥിരീകരിച്ചു. കഴിഞ്ഞ ജൂൺ 10-നാണ് ശരീരത്തിൽ നിരവധി കുത്തേറ്റ നിലയിൽ ഇയാളെ സ്വന്തം വാഹനത്തിനുള്ളിൽ കണ്ടെത്തിയത്. മൊബൈൽ ഫോൺ തട്ടിയെടുക്കാനുള്ള ശ്രമത്തിനിടയിലാണ് ഇയാൾക്ക് നേരെ ക്രൂരമായ ആക്രമണം ഉണ്ടായതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
സംഭവം നടന്നയുടൻ അടിയന്തര രക്ഷാപ്രവർത്തകർ സ്ഥലത്തെത്തുകയും പ്രാഥമിക ശുശ്രൂഷകൾ നൽകിയ ശേഷം ഇയാളെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തെങ്കിലും, പരിക്ക് ഗുരുതരമായതിനാൽ പിന്നീട് മരണത്തിന് കീഴടങ്ങുകയായിരുന്നു. തുടർന്ന് നടത്തിയ ഊർജിതമായ അന്വേഷണത്തിനൊടുവിൽ കേസിൽ സംശയിക്കുന്ന ഡേവിഡ് ലോറൻസ് എന്ന അൻപത്തിയൊന്നുകാരനെ പോലീസ് തിരിച്ചറിയുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു. നിയമനടപടികൾ പൂർത്തിയാകുന്നതുവരെ ഇയാളെ റിമാൻഡ് ചെയ്തിരിക്കുകയാണെന്ന് ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്തു.
കുവൈത്ത് പൗരന്റെ ഫോൺ മോഷ്ടിക്കാനുള്ള ശ്രമവുമായി ബന്ധപ്പെട്ട് കൊലപാതകം, മാരകായുധം ഉപയോഗിച്ചുള്ള സായുധ കവർച്ച എന്നിവയുൾപ്പെടെ നിരവധി കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. ഈ ദാരുണമായ കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ച് സുരക്ഷാ ഏജൻസികൾ അന്വേഷണം തുടരുകയാണ്. സ്വദേശിയായ വിദ്യാർത്ഥി വിദേശത്ത് ദാരുണമായി കൊല്ലപ്പെട്ട വാർത്ത കുവൈത്ത് സമൂഹത്തിലും വിദേശത്ത് പഠിക്കുന്ന മറ്റ് വിദ്യാർത്ഥികൾക്കിടയിലും വലിയ ഞെട്ടലുണ്ടാക്കിയിട്ടുണ്ട്.















