ടെഹ്റാൻ: തങ്ങൾക്കെതിരായ സൈനിക നീക്കങ്ങൾക്കായി ഹോർമുസ് കടലിടുക്ക് ദുരുപയോഗം ചെയ്യുന്നത് പൂർണ്ണമായും തടയുകയാണ് ഇറാന്റെ പ്രധാന തന്ത്രപരമായ ലക്ഷ്യമെന്ന് പ്രമുഖ അന്താരാഷ്ട്ര വിഷയ ഗവേഷകൻ അലി അക്ബർ ദരേനി. അൽ ജസീറയോട് സംസാരിക്കവെയാണ് സെന്റർ ഫോർ സ്ട്രാറ്റജിക് സ്റ്റഡീസിലെ ഗവേഷകനായ ദരേനി ഇറാന്റെ ഈ നിർണ്ണായക രാഷ്ട്രീയ നിലപാടുകൾ വ്യക്തമാക്കിയത്. വരുംദിവസങ്ങളിൽ കടലിടുക്കിലെ ഗതാഗതം നിയന്ത്രിക്കുന്നതിനുള്ള ദീർഘകാല ചട്ടക്കൂട് രൂപീകരിക്കുന്നതിൽ ഇറാനും ഒമാനും തമ്മിലുള്ള ചർച്ചകൾ വലിയ പുരോഗതി കൈവരിച്ചിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.
പുതിയ ധാരണ പ്രകാരം, മേഖലയിലേക്ക് പ്രവേശിക്കുന്ന കപ്പലുകളുടെ സമ്പൂർണ്ണ നിയന്ത്രണം ഇറാന് നൽകാനും, പുറത്തേക്ക് പോകുന്ന കപ്പലുകളുടെ നിയന്ത്രണം ഇറാനും ഒമാനും സംയുക്തമായി കൈകാര്യം ചെയ്യാനുമാണ് നിർദ്ദേശമുള്ളത്. ഗൾഫ് മേഖലയിലെ യു.എസ് സൈനിക താവളങ്ങളിലേക്ക് ആയുധങ്ങളും മറ്റ് പടക്കോപ്പുകളും എത്തിക്കാൻ അമേരിക്ക ഈ കടൽപ്പാത ദുരുപയോഗം ചെയ്തിട്ടുണ്ടെന്നാണ് ഇറാന്റെ വിലയിരുത്തൽ. ഇതിന്റെ അടിസ്ഥാനത്തിൽ, അമേരിക്കൻ ആയുധങ്ങൾ വഹിച്ചുകൊണ്ട് കടന്നുപോകുന്ന കപ്പലുകൾക്ക് ഭാവിയിൽ കടുത്ത നിരോധനവും കർശനമായ പരിശോധനകളും നേരിടേണ്ടി വരുമെന്ന് ദരേനി മുന്നറിയിപ്പ് നൽകി.
മസ്കറ്റ് വഴി വാഷിംഗ്ടണിലേക്ക് സന്ദേശങ്ങൾ കൈമാറുന്നുണ്ടെങ്കിലും, ഈ ചർച്ചകൾ തികച്ചും ഇറാനും ഒമാനും തമ്മിൽ മാത്രമുള്ളതാണെന്ന് അദ്ദേഹം ആവർത്തിച്ചു. ഒമാനുമായി ഒരു കരാറിലെത്തിയാൽപ്പോലും ഹോർമുസ് കടലിടുക്ക് തനിയെ തുറക്കപ്പെടില്ലെന്നും, അമേരിക്കൻ നാവിക ഉപരോധവും സൈനിക ഭീഷണിയും പൂർണ്ണമായി നിലയ്ക്കാതെ മേഖലയിലെ കപ്പൽ ഗതാഗതം പഴയപടിയാകില്ലെന്നും അലി അക്ബർ ദരേനി വ്യക്തമാക്കി.

















