ഇസ്ലാമാബാദ്: അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ നാളെ ആരംഭിക്കുന്ന സുപ്രധാന ചർച്ചകളിൽ പാകിസ്താനും ഖത്തറും പങ്കെടുക്കുമെന്ന് പാകിസ്താൻ വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചു. സ്വിസ് മലയോര വിനോദസഞ്ചാര കേന്ദ്രമായ ബർഗൻസ്റ്റോക്കിലാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ‘സാങ്കേതിക തലത്തിലുള്ള ചർച്ചകൾ’ നടക്കുകയെന്നും ഇതിൽ പാകിസ്താനിൽ നിന്നും ഖത്തറിൽ നിന്നുമുള്ള ഉദ്യോഗസ്ഥർ മധ്യസ്ഥരായി പങ്കെടുക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.
ഇസ്‌ലാമാബാദ് ധാരണാപത്ര പ്രകാരം രൂപീകരിച്ചിട്ടുള്ള പൊതുസമ്മതികളും തീരുമാനങ്ങളും മുന്നോട്ട് കൊണ്ടുപോകുന്നതിനായി മധ്യസ്ഥരെന്ന നിലയിലുള്ള തങ്ങളുടെ പങ്ക് പാകിസ്താൻ തുടർന്നും നിർവ്വഹിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു. ലെബനനിൽ നിലനിൽക്കുന്ന ശക്തമായ സൈനിക സംഘർഷങ്ങൾ നയതന്ത്ര ശ്രമങ്ങൾക്ക് കടുത്ത ഭീഷണിയുയർത്തുന്നുണ്ടെങ്കിലും, സ്വിറ്റ്സർലൻഡിൽ നടക്കുന്ന ചർച്ചകളിലേക്ക് തങ്ങളുടെ പ്രതിനിധി സംഘങ്ങളെ അയക്കുമെന്ന് അമേരിക്കയും ഇറാനും ഇതിനകം തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ നാളെ നടക്കാനിരിക്കുന്ന ചർച്ചകൾ ഏറെ നിർണ്ണായകമാകും.















