pulimoottil

സെന്റ് പീറ്റേഴ്‌സ് മലങ്കര കത്തോലിക്ക ഇടവക പെരുന്നാള്‍ ഭക്തി നിര്‍ഭരമായി ആഘോഷിച്ചു

സെന്റ് പീറ്റേഴ്‌സ് മലങ്കര കത്തോലിക്ക ഇടവക പെരുന്നാള്‍ ഭക്തി നിര്‍ഭരമായി ആഘോഷിച്ചു

ഡോ. ജോര്‍ജ് എം. കാക്കനാട്

സ്റ്റാഫോര്‍ഡ് (ടെക്‌സാസ്): സെന്റ് പീറ്റേഴ്‌സ് മലങ്കര കാത്തലിക് ചര്‍ച്ചില്‍ ഇടവക മധ്യസ്ഥനായ വിശുദ്ധ പത്രോസ് ശ്ലീഹായുടെ തിരുനാള്‍ അതീവ ഭക്തിനിര്‍ഭരമായി പ്രാര്‍ത്ഥനാപൂര്‍വ്വമായ അന്തരീക്ഷത്തിലും വൈവിധ്യമാര്‍ന്ന പരിപാടികളോടെയും ആഘോഷിച്ചു. ഒരാഴ്ച നീണ്ടുനിന്ന തിരുനാള്‍ ആഘോഷങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥനകള്‍, ആത്മീയ ധ്യാനം, ഭക്തിനിര്‍ഭരമായ പ്രദക്ഷിണം, വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍, ചെണ്ടമേളം, കരിമരുന്ന് പ്രയോഗം, സ്‌നേഹവിരുന്ന് എന്നിവ ഉള്‍പ്പെട്ടിരുന്നു. ഇടവകാംഗങ്ങളും ഇതര അതിഥികളും ഒത്തുചേര്‍ന്ന ഈ ആഘോഷം വിശ്വാസത്തിന്റെയും കൂട്ടായ്മയുടേയും ഉത്തമ ഉദാഹരണമായി മാറി.
തിരുനാളിന്റെ ഏറ്റവും പ്രധാനപ്പെട്ട സമാപന ദിവസത്തെ പൊന്തിഫിക്കല്‍ വിശുദ്ധ കുര്‍ബാനയ്ക്ക് മാവേലിക്കര ഭദ്രാസനാധിപന്‍ അഭിവന്ദ്യ മോസ്റ്റ് റവ. ഡോ. മാത്യൂസ് മാര്‍ പോളിക്കാര്‍പ്പോസ് മെത്രാപ്പോലീത്ത മുഖ്യകാര്‍മ്മികത്വം വഹിച്ചു.

വിശുദ്ധ പത്രോസിന്റെയും പൗലോസിന്റെയും ജീവചരിത്രവും വിശ്വാസയാത്രയും ആസ്പദമാക്കി അദ്ദേഹം നല്‍കിയ വചനസന്ദേശം വിശ്വാസികള്‍ക്ക് ഏറെ പ്രചോദനമേകുന്നതായിരുന്നു. സഭയുടെ വളര്‍ച്ചയ്ക്കും സുവിശേഷ ദൗത്യത്തിനും ഈ രണ്ട് ശ്ലീഹന്മാര്‍ നല്‍കിയ സംഭാവനകള്‍ കാലാതീതമാണെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. തന്റെ പ്രസംഗത്തില്‍ വിശുദ്ധ പത്രോസിന്റെ ജീവിതത്തിലെ മൂന്ന് പ്രധാനപ്പെട്ട വശങ്ങളെക്കുറിച്ച് അദ്ദേഹം പ്രത്യേകം പ്രതിപാദിച്ചു.
ആദ്യമായി, യേശുവിനെ മിശിഹായായി ഏറ്റുപറഞ്ഞ പത്രോസിന്റെ വിശ്വാസ പ്രഖ്യാപനത്തെക്കുറിച്ച് അദ്ദേഹം അനുസ്മരിച്ചു. മാനുഷികമായ അറിവിനേക്കാള്‍ ഉപരിയായി ദൈവീക വെളിപാടിലാണ് യഥാര്‍ത്ഥ വിശ്വാസം അധിഷ്ഠിതമായിരിക്കുന്നത് എന്ന് വ്യക്തമാക്കിക്കൊണ്ടാണ് യേശു പത്രോസിനെ അനുഗ്രഹിക്കുകയും സഭയുടെ അമരക്കാരനാക്കുകയും ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു.

രണ്ടാമതായി, കടലിനു മുകളിലൂടെ ഭയമില്ലാതെ നടന്ന പത്രോസിന്റെ ചരിത്രം അദ്ദേഹം ചൂണ്ടിക്കാണിച്ചു. പ്രതികൂല സാഹചര്യങ്ങളില്‍ പെട്ട് വിശ്വാസം പതറി മുങ്ങിത്താഴാന്‍ തുടങ്ങിയപ്പോള്‍, ‘കര്‍ത്താവേ, എന്നെ രക്ഷിക്കണമേ’ എന്ന് നിലവിളിച്ച പത്രോസിനെ യേശു കൈപിടിച്ചുയര്‍ത്തിയ സംഭവം വിശ്വാസികള്‍ക്ക് ആശ്വാസമേകുന്നതാണ്. ജീവിതത്തിലെ പ്രതിസന്ധികളിലും പരാജയങ്ങളിലും ഭയപ്പെടാതെ ക്രിസ്തുവിലേക്ക് തിരിയണമെന്ന സന്ദേശമാണ് ഇതിലൂടെ ലഭിക്കുന്നത്. മൂന്നാമതായി, തിബേരിയാസ് കടല്‍ത്തീരത്തുവെച്ച് യേശു പത്രോസിനോട് ചോദിച്ച ‘നീ എന്നെ സ്‌നേഹിക്കുന്നുവോ?’ എന്ന ചോദ്യത്തെ അദ്ദേഹം വിശകലനം ചെയ്തു. യേശു ആവശ്യപ്പെടുന്നത് മനുഷ്യന്റെ ഭൗതിക നേട്ടങ്ങളല്ല, മറിച്ച് ആത്മാര്‍ത്ഥമായ സ്‌നേഹമാണെന്നും ആ സ്‌നേഹമാണ് ക്രൈസ്തവ ശിഷ്യത്വത്തിന്റെ അടിസ്ഥാനമെന്നും ബിഷപ്പ് കൂട്ടിച്ചേര്‍ത്തു.

തുടര്‍ന്ന് ആദ്യകുര്‍ബാന സ്വീകരിച്ച കുട്ടികളെയും അദ്ദേഹം പ്രത്യേകം അനുമോദിച്ചു. ആദ്യകുര്‍ബാന സ്വീകരണം ഒരു ക്രിസ്ത്യാനിയുടെ ജീവിതത്തിലെ ഏറ്റവും ഓര്‍മ്മിക്കപ്പെടേണ്ട ദിവസമാണെന്നും, ഈ നിമിഷത്തില്‍ കുട്ടികള്‍ യേശുവിനെ തങ്ങളുടെ ഹൃദയത്തിലേക്ക് സ്വീകരിച്ച് ദൈവവുമായി സവിശേഷമായ രീതിയില്‍ ഒന്നാകുകയാണെന്നും ബിഷപ്പ് ഓര്‍മ്മിപ്പിച്ചു. പെരുന്നാള്‍ ആഘോഷങ്ങള്‍ ഇത്രയും മനോഹരമായി ക്രമീകരിച്ച ഇടവകാംഗങ്ങളെ അദ്ദേഹം അഭിനന്ദിച്ചു..ഈ വര്‍ഷത്തെ പെരുന്നാളിന് മാറ്റുകൂട്ടാന്‍ ഇടവകയുടെ സ്വന്തം ചെണ്ടമേള ഗ്രൂപ്പിന്റെ പ്രകടനവും ഉണ്ടായിരുന്നു. ഇതോടൊപ്പം ഇടവകയിലെ പുരുഷന്മാരുടെ കൂട്ടായ്മയായ മെന്‍സ് ഫോറത്തിന്റെ ഔദ്യോഗിക ലോഗോ പ്രകാശനം നിര്‍വ്വഹിക്കപ്പെട്ടു.

ഇടവക വികാരി റവ. ഫാ. ബിന്നി ഫിലിപ്പിന്റെയും പാരിഷ് കൗണ്‍സില്‍ അംഗങ്ങളുടെയും വിവിധ കമ്മിറ്റി ഭാരവാഹികളുടെയും വോളന്റിയര്‍മാരുടെയും അശ്രാന്തപരിശ്രമവും നേതൃത്വവുമാണ് പെരുന്നാള്‍ വിജയകരമാക്കിയത്. പെരുന്നാളിനോടനുബന്ധിച്ച് നടന്ന വര്‍ണ്ണാഭമായ ഘോഷയാത്ര, സ്ട്രീറ്റ് ഫുഡ് സ്റ്റാളുകള്‍, കരിമരുന്ന് പ്രയോഗം, ഇടവകാംഗങ്ങള്‍ അവതരിപ്പിച്ച വിവിധങ്ങളായ കലാസന്ധ്യ എന്നിവ തിരുനാളിനെത്തിയ ഏവര്‍ക്കും മറക്കാനാവാത്ത അനുഭവമായി മാറി. ഇടവകയുടെ ദൃഢമായ വിശ്വാസവും ഒത്തൊരുമയും വിളിച്ചോതുന്നതായിരുന്നു ഈ വര്‍ഷത്തെ തിരുനാള്‍ ആഘോഷങ്ങള്‍.

St. Peter’s Malankara Catholic Parish celebrated the festival with devotion

Share Email
LATEST excelnclexrn
More Articles
Top