കരാറിലൂടെ ഇറാന്റെ സമ്പൂര്‍ണ കീഴടങ്ങലെന്നു ട്രംപ്

കരാറിലൂടെ ഇറാന്റെ സമ്പൂര്‍ണ കീഴടങ്ങലെന്നു ട്രംപ്

വാഷിംഗ്ടണ്‍: യുഎസുമായി ഇറാന്‍ കരാര്‍ ഒപ്പുവെച്ചതിലൂടെ നിരുപാധിക കീഴടങ്ങലാണ് ഇറാന്‍ നടത്തിയിരിക്കുന്നതെന്നു അമേരിക്കന്‍ പ്രസിഡന്റ് ഡോണണ്‍ഡ് ട്രംപ് .തന്റെ അധികാരത്തിന് പരിധി ആര്‍ക്കും കല്‍പ്പിക്കാനാകില്ലെന്നും യുദ്ധം ആഗോള സാമ്പത്തിക ഞെരുക്കത്തിന് കാരണമാകരുതെന്ന് കരുതിയാണ് താന്‍ സമാധാന ശ്രമം നടത്തിയതെന്നും ട്രംപ് പറഞ്ഞു.

യുഎസും ഇറാനും തമ്മിലുണ്ടായ സംഘര്‍ഷം ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള ചരക്ക് നീക്കത്തെ തടസപ്പെടുത്തിയിരുന്നു. യുദ്ധം തുടര്‍ന്നാല്‍ അത് വലിയ ആഗോള പ്രതിസന്ധിയിലേക്ക് നീങ്ങുമെന്നതിനാലാണ് അമേരിക്കന്‍ ഭരണകൂടം സമാധാനക്കരാറിന് തയ്യാറായതെന്ന് ട്രംപ് പറഞ്ഞു. കഴിഞ്ഞ ദിവസം പ്രാബല്യത്തില്‍ വന്ന ഇടക്കാല കരാര്‍ പ്രകാരം, 60 ദിവസത്തിനുള്ളില്‍ എല്ലാ കാര്യങ്ങളിലും ചര്‍ച്ച നടത്തി ധാരണയില്‍ എത്തേണ്ടതുണ്ട്.

ഹോര്‍മുസിലൂടെയുള്ള ഗതാഗതം സാധാരണ നിലയിലാക്കുന്നതു കൂടാതെ ഇറാന്റെ ആണവ പദ്ധതി നിയന്ത്രിക്കുന്നത് ഉള്‍പ്പെടെയുള്ള വിഷയങ്ങളും കരാറില്‍ പരാമര്‍ശിക്കുന്നുണ്ട്. യുഎസ് ഇറാനുമേല്‍ ഏര്‍പ്പെടുത്തിയ ഉപരോധങ്ങള്‍ പിന്‍വലിക്കുകയും ചെയ്തു. മൂന്നര മാസം നീണ്ട സംഘര്‍ഷങ്ങള്‍ക്കാണ് കരാറിലൂടെ വിരാമമായത്. ഏറെ വിറളി പിടിച്ചാണ് ട്രംപ് കരാറിനായി ശ്രമം നടത്തിയതെന്നു ഇറാന്‍ പരമാധികാരി നേരത്തെ പ്രതികരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ട്രംപിന്റെ ഈ പരാമര്‍ശം.

Share Email
Top