കേരളത്തിൽ വീര്യം കുറഞ്ഞ മദ്യം വിൽക്കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ കടുത്ത സമ്മർദ്ദത്തിന് വഴങ്ങി മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ നിലപാട് വ്യക്തമാക്കി. വീര്യം കുറഞ്ഞ മദ്യത്തിന്റെ വിൽപനയിൽ അന്തിമ തീരുമാനം യുഡിഎഫ് ചർച്ച ചെയ്ത് കൈക്കൊള്ളുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. മദ്യനയം തീരുമാനിക്കുന്നത് രാഷ്ട്രീയ തീരുമാനമാണെന്നും ഘടകകക്ഷികളുമായി ആലോചിച്ച ശേഷമേ മുന്നോട്ട് പോകുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് വേണ്ടെന്ന് തീരുമാനിച്ചാൽ പദ്ധതി നടപ്പാക്കില്ലെന്ന് വ്യക്തമാക്കിയാണ് മുഖ്യമന്ത്രി നികുതിയിളവ് ഉത്തരവ് തൽക്കാലം മരവിപ്പിച്ചത്.
ഇതുമായി ബന്ധപ്പെട്ട നടപടികളെല്ലാം തുടങ്ങിയത് മുൻ എൽഡിഎഫ് സർക്കാരിന്റെ കാലത്താണെന്ന് മുഖ്യമന്ത്രി സഭയിൽ ചൂണ്ടിക്കാട്ടി. എം.വി. ഗോവിന്ദൻ എക്സൈസ് മന്ത്രിയായിരുന്ന കാലത്താണ് ബക്കാർഡി കമ്പനിക്കായി വിദേശ മദ്യനയത്തിൽ എൽഡിഎഫ് ഭേദഗതി വരുത്തിയത്. മുൻ സർക്കാർ വീര്യം കുറഞ്ഞ മദ്യം വിൽക്കാൻ തീരുമാനിച്ച പശ്ചാത്തലത്തിൽ, ഈ സർക്കാരിന്റെ കാലത്ത് അതിന്റെ നികുതി ഘടന നിശ്ചയിക്കുക മാത്രമാണ് ചെയ്തതെന്നും ഇതിൽ അഴിമതിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ദൈനംദിന ഭരണകാര്യങ്ങളിൽ കെപിസിസി ഓഫീസ് ഇടപെടില്ലെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ഫയലുകൾ പാർട്ടി ഓഫീസിലേക്ക് കൊണ്ടുപോകുന്ന പതിവ് ഈ സർക്കാരിനില്ലെന്നും നയപരമായ തീരുമാനങ്ങൾ മുന്നണിയിൽ ചർച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷത്തിന്റെ കടുത്ത പ്രതിഷേധത്തെത്തുടർന്നാണ് വീര്യം കുറഞ്ഞ മദ്യത്തിനുള്ള നികുതിയിളവ് തടഞ്ഞു വെക്കാൻ സർക്കാർ നിർബന്ധിതരായത്.














