ലണ്ടൻ: യുകെയിൽ പതിനെട്ടുകാരിയെ പാർക്കിൽ വെച്ച് ക്രൂരമായി ബലാത്സംഗം ചെയ്ത കേസിൽ പാകിസ്ഥാൻ സ്വദേശിയായ ഷെറാസ് മാലിക്കിന് (28) ബിർമിംഗ്ഹാം ക്രൗൺ കോടതി 10 വർഷം കഠിനതടവ് ശിക്ഷ വിധിച്ചു. തടവുശിക്ഷയ്ക്ക് പുറമെ, ജയിൽ മോചിതനായാലും നാല് വർഷത്തേക്ക് ഇയാൾ കർശന പോലീസ് നിരീക്ഷണത്തിലായിരിക്കും. പരസ്പര സമ്മതത്തോടെയുള്ള ലൈംഗികബന്ധമായിരുന്നു എന്ന പ്രതിയുടെ വാദങ്ങൾ പൂർണ്ണമായും തള്ളിക്കൊണ്ടാണ് കോടതി വിധി പുറപ്പെടുവിച്ചത്.
2025 ജൂണിൽ നോട്ടിംഗ്ഹാംഷെയറിലെ ഒരു പാർക്കിലാണ് മനസ്സാക്ഷിയെ ഞെട്ടിച്ച സംഭവം നടന്നത്. സുഹൃത്തിനൊപ്പം പാർക്കിലെത്തിയ പെൺകുട്ടിയെ, സുഹൃത്ത് പുറത്തുപോയ സമയത്ത് സംരക്ഷണത്തിനായി മാലിക്കിന്റെയും കൂട്ടാളികളുടെയും അടുത്ത് ഏൽപ്പിക്കുകയായിരുന്നു. എന്നാൽ ഈ അവസരം മുതലെടുത്ത കൂട്ടത്തിലൊരാൾ പെൺകുട്ടിയെ ആളൊഴിഞ്ഞ ഭാഗത്തേക്ക് കൊണ്ടുപോയി ആദ്യം ബലാത്സംഗം ചെയ്തു. തൊട്ടുപിന്നാലെ ‘തന്റെ ഊഴമാണെന്ന്’ പറഞ്ഞ് ഷെറാസ് മാലിക് പെൺകുട്ടിയെ മറ്റൊരു വിജനമായ സ്ഥലത്തേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി ക്രൂരമായി ഉപദ്രവിക്കുകയായിരുന്നു.
അമിതമായി മദ്യപിച്ചതിനെ തുടർന്ന് അതീവ ദുർബലയായ സാഹചര്യത്തിലായിരുന്ന പെൺകുട്ടിയെയാണ് പ്രതികൾ ആക്രമിച്ചതെന്ന് കോടതി നിരീക്ഷിച്ചു. എതിർക്കാൻ ശ്രമിച്ച ഇരയുടെ മുഖത്തും തലയിലും മാലിക് ക്രൂരമായി മർദ്ദിച്ചിരുന്നു. പ്രതിക്ക് സ്ത്രീകളോട് അങ്ങേയറ്റം മോശം മനോഭാവമാണുള്ളതെന്നും, ചെയ്ത തെറ്റിൽ ഒട്ടും പശ്ചാത്താപമില്ലാത്തതിനാൽ ഇയാൾ സമൂഹത്തിന് വലിയൊരു ഭീഷണിയാണെന്നും കോടതി വ്യക്തമാക്കി. അതേസമയം, പെൺകുട്ടിയെ ആദ്യം ആക്രമിച്ച ഈ കേസിലെ ഒന്നാം പ്രതിയെ ഇതുവരെ യുകെ പൊലീസിന് പിടികൂടാൻ കഴിഞ്ഞിട്ടില്ല.















