വിയറ്റ്നാമിലെ ഫൂ ക്വോക്ക് ദ്വീപിന് സമീപം ഇന്ത്യൻ വിനോദസഞ്ചാരികൾ സഞ്ചരിച്ച ബോട്ട് മറിഞ്ഞ് 15 പേർ മരിച്ചു. ഇന്ന് ഉച്ചയോടെയാണ് അപകടമുണ്ടായത്. അപകടസമയത്ത് ബോട്ടിൽ 36 യാത്രക്കാരുണ്ടായിരുന്നതായി ഹനോയിയിലെ ഇന്ത്യൻ എംബസി സ്ഥിരീകരിച്ചു. കാണാതായവർക്കായുള്ള തിരച്ചിലും രക്ഷാപ്രവർത്തനവും പ്രദേശത്ത് ഊർജിതമായി പുരോഗമിക്കുകയാണ്. ദുരന്തബാധിതരെ സഹായിക്കുന്നതിനായി ഇന്ത്യൻ മിഷൻ പ്രത്യേക കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്.
ഹോൺ മേ റൂട്ട് എൻഗോയ് ദ്വീപിൽ നിന്നും അൻ തോയ് തുറമുഖത്തേക്ക് പുറപ്പെട്ട ബോട്ട്, യാത്ര ആരംഭിച്ച് മിനിറ്റുകൾക്കകം ശക്തമായ കാറ്റിലും ആഞ്ഞടിച്ച തിരമാലകളിലും പെട്ട് തലകീഴായി മറിയുകയായിരുന്നു. അപകടത്തെ തുടർന്ന് ബോട്ടിലുണ്ടായിരുന്ന മുഴുവൻ യാത്രക്കാരും ജീവനക്കാരും കടലിലേക്ക് വീണു.
വിയറ്റ്നാമിലെ ഇന്ത്യൻ എംബസി അപകടം ,സ്ഥിരീകരിച്ചു. ‘ഏതാനും മണിക്കൂറുകൾക്ക് മുൻപാണ് അപകടമുണ്ടായത്. പ്രാദേശിക അധികാരികളുടെ നേതൃത്വത്തിൽ തിരച്ചിലും രക്ഷാപ്രവർത്തനവും തുടരുകയാണ്. അപകടത്തിന്റെ കൃത്യമായ വിവരങ്ങൾ ലഭ്യമായി വരുന്നതേയുള്ളൂ’. വിയറ്റ്‌നാം അധികൃതരുമായി ചേർന്ന് സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും ഹനോയിയിലെ ഇന്ത്യൻ എംബസി അറിയിച്ചു.
















