ടെഹ്റാൻ: ആഗോള എണ്ണ-വാതക വിപണിയുടെ ഏറ്റവും തന്ത്രപ്രധാനമായ പാതയായ ഹോർമുസ് കടലിടുക്കിലൂടെ ഒമാൻ തീരത്തോട് ചേർന്ന് സഞ്ചരിക്കാൻ ശ്രമിച്ച നിരവധി വാണിജ്യ കപ്പലുകൾ പെട്ടെന്ന് യാത്രയവസാനിപ്പിച്ച് പിന്നോട്ട് തിരിഞ്ഞതായി കപ്പൽ ഗതാഗത വിവരങ്ങൾ പുറത്തുവിടുന്ന മറൈൻട്രാഫിക് ട്രാക്കിംഗ് ഡാറ്റ വ്യക്തമാക്കുന്നു. മേഖലയിൽ വാണിജ്യ കപ്പലുകളുടെ ഗതാഗതം സാധാരണ നിലയിലേക്ക് മടങ്ങിവരുന്നതിന്റെ ആദ്യ സൂചനകൾ കണ്ടുതുടങ്ങിയെങ്കിലും, ഈ നിർണ്ണായക ജലപാതയിലെ പ്രതിസന്ധികൾ ഇപ്പോഴും പൂർണ്ണമായി ഒഴിഞ്ഞിട്ടില്ലെന്നാണ് പുതിയ സംഭവവികാസങ്ങൾ ചൂണ്ടിക്കാണിക്കുന്നത്.
ശനിയാഴ്ച രാവിലെ ഒമാൻ തീരത്തോട് ചേർന്ന് മുന്നോട്ട് നീങ്ങിയ രണ്ട് വെഹിക്കിൾ കാരിയറുകൾ, ഒരു കെമിക്കൽ ടാങ്കർ, ഒരു ഓയിൽ പ്രൊഡക്ട്സ് ടാങ്കർ, ഒരു ബൾക്ക് കാരിയർ എന്നിവയടക്കം അഞ്ച് പ്രമുഖ കപ്പലുകളാണ് കടലിടുക്കിൽ വെച്ച് പെട്ടെന്ന് യു-ടേൺ എടുത്ത് മടങ്ങിയത്. ലോകത്തിലെ മൊത്തം എണ്ണ-ദ്രവീകൃത പ്രകൃതി വാതക വിതരണത്തിന്റെ അഞ്ചിലൊന്നും കടന്നുപോകുന്ന ഈ ജലപാതയിലൂടെയുള്ള ഗതാഗതത്തിന് തങ്ങളുടെ അനുമതി വേണമെന്നാണ് ഇറാന്റെ കർശന നിലപാട്. എന്നാൽ, ഇറാനെ മറികടക്കാനായി കൂടുതൽ കപ്പലുകൾ ഒമാൻ തീരത്തോട് ചേർന്നുള്ള പാത ഉപയോഗിക്കുന്നത് ഈ ജലപാതയിലുള്ള ഇറാന്റെ ആധിപത്യത്തിന് ഭീഷണിയാകുന്നുണ്ട്.
അതേസമയം, മറ്റ് കപ്പലുകൾക്കൊപ്പം ആദ്യം യാത്രയവസാനിപ്പിച്ച് മടങ്ങിയ രണ്ട് ഓയിൽ/കെമിക്കൽ ടാങ്കറുകളും ഒരു ബൾക്ക് കാരിയറും അടക്കം മൂന്ന് കപ്പലുകൾ പിന്നീട് ഇറാന്റെ തീരത്തോട് ചേർന്നുള്ള ഔദ്യോഗിക പാതയിലൂടെ ഹോർമുസ് കടലിടുക്ക് വിജയകരമായി മുറിച്ചുകടന്നതായും ട്രാക്കിംഗ് വിവരങ്ങൾ വ്യക്തമാക്കുന്നു. മേഖലയിൽ നിലനിൽക്കുന്ന യുദ്ധസമാനമായ സാഹചര്യവും സുരക്ഷാ ഭീഷണിയുമാണ് കപ്പലുകളുടെ ഈ പെട്ടെന്നുള്ള ദിശമാറ്റത്തിന് പിന്നിലെന്നാണ് വിലയിരുത്തൽ.
















