ടെഹ്റാൻ: കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ വിലാപച്ചടങ്ങിൽ പങ്കെടുത്ത വിദേശ പ്രതിനിധികൾക്കും നേതാക്കൾക്കും ഔദ്യോഗികമായി നന്ദി അറിയിച്ച് ഇറാന്റെ വിദേശകാര്യ മന്ത്രാലയം. വിവിധ രാജ്യങ്ങളിൽ നിന്നുള്ള കടുത്ത “സമ്മർദ്ദങ്ങളും ഭീഷണികളും” നിലനിന്നിരുന്നിട്ടും, അവയെയെല്ലാം അവഗണിച്ചാണ് വിദേശ നേതാക്കൾ ചടങ്ങിൽ പങ്കെടുത്തതെന്ന് ഇറാൻ വ്യക്തമാക്കി.
കഴിഞ്ഞ വെള്ളിയാഴ്ച നടന്ന അനുശോചന ചടങ്ങിൽ ഇറാഖ് പ്രസിഡന്റ് നിസാർ അമിദി, പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്, തുർക്കി വൈസ് പ്രസിഡന്റ് ജാവ്ദത് യിൽമാസ് എന്നിവരുൾപ്പെടെ നിരവധി പ്രമുഖ വിദേശ നേതാക്കൾ പങ്കെടുത്തു.
തങ്ങളുടെ രക്തസാക്ഷിയായ നേതാവിന്റെ വിടവാങ്ങൽ ചടങ്ങിൽ പങ്കുചേരുകയും, ചരിത്രത്തിന്റെ ശരിയായ പക്ഷത്ത് നിലയുറപ്പിക്കുകയും ചെയ്ത എല്ലാ വിദേശ അതിഥികളോടും രാജ്യം കടപ്പെട്ടിരിക്കുന്നുവെന്ന് ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പങ്കുവെച്ച ഔദ്യോഗിക പ്രസ്താവനയിൽ മന്ത്രാലയം ചൂണ്ടിക്കാട്ടി. ഇറാന്റെ മഹത്വവും ദേശീയ ഐക്യത്തിന്റെ കരുത്തും ലോകത്തിന് മുന്നിൽ പ്രകടിപ്പിക്കുന്നതിനായി, വരും ദിവസങ്ങളിൽ നടക്കാനിരിക്കുന്ന ഔദ്യോഗിക ശവസംസ്കാര ചടങ്ങുകളിൽ രാജ്യത്തെ ജനങ്ങൾ കൂട്ടത്തോടെ പങ്കെുക്കണമെന്നും മന്ത്രാലയം ആഹ്വാനം ചെയ്തു. തങ്ങളുടെ പ്രിയപ്പെട്ട നേതാവിന്റെ വിയോഗം ഈ യാത്രയുടെ അവസാനമല്ലെന്നും, മറിച്ച് ഇസ്ലാമിന്റെയും ഇറാന്റെയും മുന്നേറ്റത്തിന്റെ ഒരു പുതിയ ഘട്ടത്തിന്റെ തുടക്കമാണെന്നും മന്ത്രാലയം പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.
















